കേന്ദ്രത്തിന്റെ നീക്കത്തിന് പിന്നില്‍ അമരീന്ദര്‍ സിങ്: പുതിയ ആരോപണവുമായി പർഗത് സിംഗ്
ദില്ലി: അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫിന്റെ അധികാരപരിധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചൊല്ലി പഞ്ചാബില്‍ രാഷ്ട്രീയ പോര് മുറുകുന്നു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലാണ് പുതിയ അധികാര പരിധി നിശ്ചയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ 15 കിലോമീറ്റര്‍ ദൂരമായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. ഇത് 50 കിലോമീറ്ററായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ പോലീസിന് തുല്യമായി അറസ്റ്റ് ചെയ്യാനും തെരച്ചില്‍ നടത്താനും ബി എസ് എഫിന് അധികാരമുണ്ടാവും.
എന്നാല്‍ ഈ നീക്കത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പഞ്ചാബ് മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവര്‍ ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടി 'ഫെഡറലിസത്തിന് നേരെയുള്ള ആക്രമണം' എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചന്നി വിശേഷിപ്പിച്ചത്. തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുന്നതായും അദ്ദേഹം അറിയിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണെന്നായിരുന്നു കോൺഗ്രസ് നേതാവും ക്യാബിനറ്റ് മന്ത്രിയുമായ പർഗത് സിംഗ് ആരോപിച്ചത്.
കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ക്യാപ്റ്റന്റെ കൂടിക്കാഴ്ചയുടെ ലക്ഷ്യം നെല്ല് സംഭരണം വൈകിപ്പിക്കലായിരുന്നു. ഇപ്പോൾ ബിഎസ്എഫിന്റെ അധികാരപരിധി പഞ്ചാബിലേക്ക് വ്യാപിപ്പിക്കാൻ അദ്ദേഹം സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തു. ക്യാപ്റ്റൻ ബിജെപിക്കൊപ്പം മാത്രമാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. നേരത്തെ അദ്ദേഹം നെല്ലു സംഭരണത്തിൽ കാലതാമസം വരുത്താൻ ഡൽഹിയിലേക്ക് പോയപ്പോഴെ ഞാന്‍ അത് വ്യക്തമാക്കിയിരുന്നു. പഞ്ചാബിൽ കൂടുതല്‍ ബിഎസ്എഫിനെ വിന്യസിക്കുകയാണെങ്കിൽ അത് ഗവർണർ ഭരണം ഏർപ്പെടുത്താനുള്ള അവരുടെ നീക്കത്തെ വ്യക്തമാക്കുന്നതാണെന്നും പർഗത് സിംഗ് പറഞ്ഞു.
Recommended Video
ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
പഞ്ചാബിനെ വർഗീയമായി വേര്‍തിരിക്കാന്‍ ഞങ്ങൾ ആരെയും അനുവദിക്കില്ല. ചിലര്‍ ലക്ഷ്യമിടുന്നത് അടുത്ത വർഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും പിന്നീട് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അമരീന്ദർ സിംഗ് ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സായുധ സേനയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് നേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കശ്മീരിൽ നമ്മുടെ സൈനികർ കൊല്ലപ്പെടുന്നു. കൂടുതൽ ആയുധങ്ങൾ പാക് പിന്തുണയുള്ള ഭീകരർ പഞ്ചാബിലേക്ക് എത്തിക്കുന്നതും നമ്മള്‍ കാണുന്നു. ബിഎസ്എഫിന്റെ മെച്ചപ്പെട്ട സാന്നിധ്യം നമ്മെ കൂടുതൽ ശക്തരാക്കുകയേയുള്ളുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.