തൊഴിലാളികളുടെ കൂട്ടപലായനം തടയാന്‍ പഞ്ചാബില്‍ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം
ചണ്ഡീഗഢ്: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇത് തടയുന്നതിന്റെ ഭാഗമായി പഞ്ചാബിലെ വ്യവസായ ശാലകളും ഇഷ്ടിക നിര്‍മ്മാണ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കര്‍ശന സുരക്ഷാ മാര്‍ഗങ്ങള്‍ പാലിച്ചുവേണം ഫാക്ടറികള്‍ പ്രവര്‍ത്തിക്കാനെന്നും നിര്‍ദേശമുണ്ട്.
കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി താമസിപ്പിക്കാന്‍ വീട് വിട്ടു നല്‍കാമെന്് പറഞ്ഞവരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. രണ്ടാഴ്ച്ചക്കുള്ളില്‍ ഗോതമ്പ് വിളവെടുപ്പ് സമയമായതിനാല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ക്ഷാമവും ഉണ്ടാവില്ല.
തൊഴിലാളികള്‍ക്ക് ഫാക്ടറി ഉടമകള്‍ താമസസ്ഥലവും ഭക്ഷണവും നല്‍കണമെന്നും സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഔരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു. ഇവര്‍ക്ക് ആവശ്യമായ സോപ്പും വെള്ളവും സാനിറ്റൈസറും അടക്കമുള്ള അവശ്യസാധനങ്ങളെല്ലാം തന്നെ സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇത്തരമൊരു തീരുമാനം ഫാക്ടറി ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ ഗുണം ചെയ്യുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. പ്രതിസന്ധി നേരിടുന്ന സാഹചര്യമുണ്ടെങ്കിലും ആര്‍ക്കും ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്‌നമോ നേരിടില്ലെന്നും വേതനം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് അതിജീവനത്തിനായുള്ള കുടിയേറ്റക്കാരുടെ പലായനം. ഇവരെ സ്വന്തം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിരത്തിലിയറക്കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പിേെന്റയും കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെയും എല്ലാ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി ബസില്‍ തിങ്ങി ഞെരിഞ്ഞാണ് ഇവര്‍ സ്വദേശത്തേക്ക് യാത്ര ചെയ്യുന്നത്.
ദില്ലിയില്‍ നിന്നുള്ള നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നത്. ഇവര്‍ക്ക് സ്വന്തം സ്ഥലങ്ങളില്‍ എത്തുന്നതിനായി നാല്‍പ്പത്തെട്ട് മണിക്കൂര്‍ നേരത്തേക്ക് രാവിലെ എട്ട് മണി മുതര്‍ രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വിസൂകള്‍ നടത്തുന്നത്. മാര്‍ച്ച് 27 ന് അര്‍ദ്ധ രാത്രി മുതല്‍ 96 ബസ്സുകളാണ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനായി സര്‍വ്വീസ് നടത്തിയത്.
ശനിയാഴ്ച്ച രാവിലെ 11-30 മുതല്‍ 97 ബസുകളാണ് തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി സേവനം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, റായ് ബറേലി, അലിഗഢ്, എന്നിവിടങ്ങളിലേക്കാണ് ലഖ്‌നൗവില്‍ നിന്നും ശനിയാഴ്ച്ച രാവിലെ ബസുകള്‍ പുറപ്പെടുവിച്ചത്. നിര്‍ദേശങ്ങളൊന്നും പാലിക്കാതെ ബസുകളില്‍ ആളുകളെ കുത്തിനിറച്ചാണ് യാത്ര.