കോണ്‍ഗ്രസെന്നാല്‍ ക്യാപ്റ്റന്‍ അമരീന്ദറല്ല, പഞ്ചാബിനെ ഭരിക്കുന്നത് രണ്ട് കുടുംബങ്ങളെന്ന് സിദ്ദു
ദില്ലി: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ തുറന്നടിച്ച് നവജോത് സിദ്ദു. പഞ്ചാബിനെ നിയന്ത്രിക്കുന്നത് രണ്ട് കുടുംബങ്ങളാണെന്ന് സിദ്ദു തുറന്നടിച്ചു. ഇവരാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ഇവര്‍ക്കെതിരെയാണ് തന്റെ പോരാട്ടമെന്നും സിദ്ദു പറഞ്ഞു. കോണ്‍ഗ്രസില്‍ താന്‍ ചേരാന്‍ കാരണം, പ്രശാന്ത് കിഷോറാണ്. എന്നെ 60 തവണ വന്ന് കണ്ടശേഷമാണ് താന്‍ പാര്‍ട്ടിയില്‍ ചേരാമെന്ന് പറഞ്ഞത്. ഞാന്‍ പ്രചാരണം നടത്തിയ 56 സീറ്റില്‍ 54 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതില്‍ 23 എണ്ണം മജയിലായിരുന്നുവെന്നും സിദ്ദു പറഞ്ഞു.
മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തോറ്റ അമരീന്ദറാണ് തന്നെ കുറ്റപ്പെടുത്തുന്നത്. അമരീന്ദര്‍ മത്സരിച്ചു, കെട്ടിവെച്ച കാശ് പോലും നഷ്ടമായിട്ടുണ്ട്. ആകെ കിട്ടിയത് 736 വോട്ടും. സ്വന്തം പാര്‍ട്ടിയുണ്ടാക്കി സോണിയാ ഗാന്ധിയെ കണ്ട് അംഗീകാരം നേടിയ ആളാണ് അമരീന്ദര്‍. ആറ് മാസം കൊണ്ട് അദ്ദേഹം അധ്യക്ഷനുമായി. ഇത്രയൊക്കെ ചെയ്തയാള്‍ ഞാന്‍ അഞ്ച് വര്‍ഷം മുമ്പ് മാത്രമാണ് കോണ്‍ഗ്രസില്‍ എത്തിയതെന്നാണ് പറയുന്നത്. അഞ്ച് തവണ ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണ് താനെന്നും സിദ്ദു പറഞ്ഞു.
അമരീന്ദറിന് ബഹുഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന വാദത്തെ സിദ്ദു തള്ളി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്ന് പറയുന്നതല്ല കോണ്‍ഗ്രസ്. അത് ഹൈക്കമാന്‍ഡാണ്. എന്റെ മുന്നില്‍ വാതിലടഞ്ഞെന്ന് പറയാന്‍ അമരീന്ദര്‍ ആരാണ്. ഞാന്‍ ചില കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അമരീന്ദര്‍ പറയുന്നത്, എന്നോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്. അമരീന്ദറിനെ മുഖ്യമന്ത്രിയാക്കിയത് ഞാന്‍ അടക്കമുള്ളവരാണ്. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം വാക്ക് പാലിച്ചോ എന്നും സിദ്ദു ചോദിച്ചു.
Recommended Video
അടിയന്തര നീക്കങ്ങൾ- ദില്ലിയിൽ ചിരാഗ് പാസ്വാന്റെ യോഗം- ചിത്രങ്ങൾ
തന്റെ കാര്യം മാത്രമേ പറയാനാവൂ. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ. കോണ്‍ഗ്രസില്‍ ആരുമായും ശത്രുതയില്ല. പക്ഷേ ഞാന്‍ പറയുന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അവരെന്നെ വിമര്‍ശിക്കുന്നത്. അമരീന്ദര്‍ മന്ത്രിസഭയില്‍ എടുക്കാം എന്ന് പറഞ്ഞതിനെയും സിദ്ദു ചോദ്യം ചെയ്തു. ഒരാളെ അപമാനിക്കുകയും, വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്ത ശേഷം, അയാള്‍ തനിക്ക് മകനെ പോലെയാണെന്ന് പറയുക. അദ്ദേഹം എനിക്ക് വാഗ്ദാനം ചെയ്ത പദവികളൊക്കെ ഞാന്‍ നിരസിച്ചതാണ്. എന്നിട്ടും എന്തിനാണ് വ്യക്തിപരമായ ആക്രമണം എനിക്കെതിരെ ഉന്നയിക്കുന്നത്. തിരിച്ച് ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടോ? ഞാന്‍ കെജ്രിവാളുമായി ചര്‍ച്ച നടത്തി എന്നൊക്കെയാണ് പറയുന്നത്. തന്നെ മകനെ പോലെ കണ്ടിട്ടാണോ ഇതൊക്കെ അമരീന്ദര്‍ പറയുന്നതെന്നും സിദ്ദു ചോദിച്ചു.
അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം