പഞ്ചാബില്‍ സര്‍വേ ഫലിക്കും, കോണ്‍ഗ്രസിനെ തകര്‍ക്കുക അമരീന്ദര്‍, തടയാനാവുക ഒന്നിന് മാത്രം
ദില്ലി: പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദുവിനെ വിശ്വസിച്ച കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് സര്‍വേ ഫലം. എബിപിയുടെ സര്‍വേയില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ വലിയ തോതില്‍ കുറയുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ അതിലുപരി സിദ്ദുവിനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയത് അമരീന്ദര്‍ സിംഗായിരുന്നു. കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്റെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടില്ലെന്ന് ഉറപ്പാണ്.
പഞ്ചാബാകെ ഇളക്കി മറിച്ചിട്ടും സിദ്ദു കോണ്‍ഗ്രസിലെ വന്‍ ശക്തിയായിട്ടില്ല. ക്യാപ്റ്റന് മുന്നിലുള്ള വെല്ലുവിളി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയാണ്. താരതമ്യേന പരിചയം കുറഞ്ഞ ചന്നിയെ നേരിടുക ക്യാപ്റ്റന് എളുപ്പമാണ്. അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമവും ഗാന്ധി കുടുംബം നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് 50 സീറ്റിലേക്ക് വീഴുമെന്നാണ് എബിപി സര്‍വേയില്‍ പറയുന്നത്. നിലവില്‍ 77 സീറ്റുള്ള കോണ്‍ഗ്രസിന് 27 സീറ്റുകള്‍ കുറയുമെന്ന് അര്‍ത്ഥം. ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും പറയുന്നു. ഇതിന് പ്രധാന കാരണം സിദ്ദു തന്നെയാണ്. അമരീന്ദറിനെ പിണക്കിയത് വലിയ തിരിച്ചടിയാണ്. സിദ്ദുവിനാണെങ്കില്‍ ജനപ്രീതിയില്ലെന്ന് സര്‍വേയില്‍ തെളിയുകയും ചെയ്തു. ഇനി അമരീന്ദറിന്റെ നീക്കങ്ങള്‍ തടയാനുള്ള ശ്രമം കോണ്‍ഗ്രസിന് ആലോചിക്കണം. അതിനെ തടയാന്‍ ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് സാധിക്കും. അദ്ദേഹത്തിന് അമരീന്ദറുമായി അനുനയത്തിന് മടിയില്ല. എന്നാല്‍ സിദ്ദുവിനെ നിയന്ത്രിച്ച് നിര്‍ത്തേണ്ടി വരും.

അമരീന്ദര്‍ 2017ല്‍ പട്യാലയില്‍ നിന്ന് ജയിച്ചത് 52000 വോട്ടുകള്‍ക്കാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിജയ മാര്‍ജിനാണ് ഇത്. അമരീന്ദര്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന് ഉറപ്പാണ്. 2017ല്‍ ക്യാപ്റ്റന്‍ വിജയിച്ചത് മാത്രമല്ല, ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും 20000 വോട്ടുകള്‍ക്കോ അതിന് മുകളിലോ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. പക്ഷേ ഇതില്‍ 20 സീറ്റുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നവയാണ്. പതിനായിരത്തില്‍ താഴെ ഭൂരിപക്ഷത്തിനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. അതില്‍ തന്നെ പത്ത് പേര്‍ അയ്യായിരത്തില്‍ താഴെ വോട്ടിനാണ് വിജയിച്ചത്. ഈ സീറ്റുകളിലാണ് ക്യാപ്റ്റന്‍ ലക്ഷ്യം വെക്കുന്നത്.

ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ ദേരാ ബാബ നാനക്കില്‍ നിന്ന് വിജയിച്ചത് വെറും 1194 വോട്ടിനാണ്. ഇത്തവണ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ അമരീന്ദറിന് സാധിക്കും. മറ്റൊരു എംഎല്‍എ ദവീന്ദര്‍ സിംഗ് ഗുബായ ജയിച്ചത് 265 വോട്ടിനാണ്. ഇതും കൈവിടാനാണ്. ചെറിയ തോതിലുള്ള ഭരണവിരുദ്ധ വികാരം മതി ഈ സീറ്റുകള്‍ കൈവിടാന്‍. നിലവില്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ആ വികാരമുണ്ട്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് വില്ലനാവുക ഇവിടെയാണ്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ ചോര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. കോണ്‍ഗ്രസ് തൂത്തുവാരിയ തിരഞ്ഞെടുപ്പിലും രണ്ട് പേര്‍ക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായിട്ടുണ്ട്.

മാല്‍വ മേഖലയിലാണ് അമരീന്ദറിന് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സാധിക്കുന്ന മറ്റൊരു ഇടം. പഞ്ചാബില്‍ 117 സീറ്റാണ് ഉള്ളത്. ഇതില്‍ 69 സീറ്റുകളും മാല്‍വയിലാണ്. മാല്‍വയില്‍ ശക്തമായ പ്രകടനം നടത്താതെ ഒരുപാര്‍ട്ടിക്കും ഇവിടെ അധികാരത്തില്‍ വരാനാവില്ല. കോണ്‍ഗ്രസ് 40 സീറ്റുകള്‍ ഇവിടെ നിന്നാണ് നേടിയത്. ക്യാപ്റ്റന്‍ ഈ മേഖലയില്‍ നിന്നുള്ള നേതാവാണ്. മാല്‍വയില്‍ ഇത്തവണ തിരിച്ചടിയുണ്ടാവുമെന്ന് പറയാന്‍ ഇതില്‍ കൂടുതല്‍ കാരണം വേണ്ട. അമരീന്ദറിന് ഒറ്റയ്ക്ക് ഈ മേഖലയെ സ്വാധീനിക്കാനാവും. ചരണ്‍ജിത്തിന് അമരീന്ദറിനെയും അകാലിദളിനെയും എഎപിയെയും നേരിടേണ്ട അവസ്ഥയാണ്. അത് എളുപ്പമല്ല.

മാല്‍വയില്‍ ഭയപ്പെടേണ്ട മറ്റൊരു കാര്യം എഎപിയാണ്. അഞ്ച് വര്‍ഷം മുമ്പ് വന്‍ തരംഗമാണ് മാല്‍വയില്‍ എഎപി തീര്‍ത്തത്. ആകെ വിജയിച്ച 20 സീറ്റില്‍ പതിനെട്ട് എണ്ണവും മാല്‍വയില്‍ നിന്നാണ് എഎപി നേടിയത്. ദക്ഷിണ ഭട്ടിന്‍ഡ മുതല്‍ മേഹാല്‍ കാലാന്‍ ബെല്‍റ്റ് വരെ എഎപി അതിശക്തമാണ്. കഴിഞ്ഞ തവണ വെല്ലുവിളിയാവില്ലെന്ന് കരുതിയ എഎപി എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. കാര്‍ഷിക നിയമത്തിനെതിരെയുള്ള വികാരത്തോടെ ബിജെപിക്കെതിരെ ഗ്രാമീണ മേഖലയില്‍ ശക്തമായ വികാരമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് ഈ നേട്ടം ലഭിക്കുന്നില്ല. എഎപിയും അകാലിദളും ഒപ്പം അമരീന്ദറും ഗ്രാമീണ വോട്ടുകള്‍ പങ്കിടും.

നഗര മേഖലകളില്‍ ഇപ്പോഴും അമരീന്ദറാണ് ഏറ്റവും ശക്തനായ നേതാവ്. കോണ്‍ഗ്രസിനെ ഏറ്റവും ബാധിക്കുക ഇതാണ്. അമരീന്ദര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയതോടെ വോട്ട് ഭിന്നിക്കാന്‍ എളുപ്പമാകും. എല്ലാ വിഭാഗങ്ങളുടെയും നേതാവായിട്ടാണ് അമരീന്ദറിനെ ആളുകള്‍ കാണുന്നത്. ന്യൂനപക്ഷങ്ങളുടെ പിന്തുണയും ക്യാപ്റ്റനാണ്. അമൃത്സറിന്റെ വടക്കന്‍ ബെല്‍റ്റില്‍ 25 സീറ്റുണ്ട്. ഇതില്‍ 22 സീറ്റുകള്‍ കോണ്‍ഗ്രസാണ് നേടിയത്. ഇവിടെ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരെയും കോണ്‍ഗ്രസ് കൊണ്ടുവന്നു. ബിജെപിയുമായി ചേര്‍ന്നാല്‍ ക്യാപ്റ്റന്‍ സിദ്ദുവിന്റെ ഈ കോട്ടയിലും കോണ്‍ഗ്രസിന്റെ അന്തകനാവും. അമൃത്സറില്‍ നിന്ന് അമരീന്ദര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

ദോബയില്‍ 23 സീറ്റുണ്ട്. പഞ്ചാബിലെ ദളിത് മേഖലയാണ്. നിലവില്‍ ഇതാണ് കോണ്‍ഗ്രസിന്റെ സേഫ് സോണ്‍. ചരണ്‍ജിത്ത് സിംഗ് ചന്നി വന്നതോടെ ഈ മേഖല ശക്തമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. അതേസമയം ത്രികോണ മത്സരം നടന്നാല്‍ ചിലപ്പോള്‍ അത് കോണ്‍ഗ്രസിന് നേട്ടമായേക്കും. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കും. 2017ല്‍ 38.5 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതിലാണ് ഇത്തവണയും പ്രതീക്ഷ. എന്നാല്‍ നഗര മേഖലയില്‍ നിന്ന് 15 ശതമാനം വോട്ട് ക്യാപ്റ്റന്‍ ചോര്‍ത്തിയാല്‍ അതോടെ തൂക്കുസഭയ്ക്ക് പഞ്ചാബ് സാക്ഷിയാവും. അമരീന്ദര്‍ അതോടെ കിംഗ് മേക്കറാവും. പത്ത് സീറ്റ് ക്യാപ്റ്റന്റെ പാര്‍ട്ടി നേടിയാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവേണ്ടി വരും.

അതേസമയം അമരീന്ദര്‍ എത്രത്തോളം ശക്തനാണെന്ന് സര്‍വേ വന്നതോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് മാത്രമേ അമരീന്ദറിനെ അനുനയിപ്പിക്കാനാവൂ. പിന്‍വാതില്‍ വഴി അനുനയ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ക്യാപ്റ്റന്‍ തള്ളിയിരിക്കുകയാണ്. ഗാന്ധി കുടുംബത്തെ താന്‍ കാണില്ലെന്ന് അമരീന്ദര്‍ പറഞ്ഞു. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അമരീന്ദര്‍ പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിലെ മന്ത്രിയാണ് രാഹുലിനെയും സോണിയയെയും അമരീന്ദര്‍ കാണുമെന്ന് പറഞ്ഞത്. തന്റെ പാര്‍ട്ടിയുടെ നടപടികളുമായി മുന്നോട്ട് പോവുകയാണ്. സംഘടന രൂപീകരിച്ച് പാര്‍ട്ടി ചിഹ്നത്തിനായിട്ടാണ് ശ്രമമെന്നും അമരീന്ദര്‍ പറഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡ് ക്യാപ്റ്റനെ ഒപ്പം നിര്‍ത്താനുള്ള ശ്രമവുമായി മുന്നോട്ട് പോവുമെന്നാണ് സൂചന.












Click it and Unblock the Notifications