നാണം കെട്ട തോൽവി, 'ഗാന്ധി'മാരെ പറഞ്ഞാൽ മതിയല്ലോ.... വീണ്ടും അമരീന്ദർ സിങ്
ചണ്ഡീഗഢ്: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിയിൽ ഗാന്ധി കുടുംബത്തെ പഴിച്ച് വീണ്ടും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പഞ്ചാബിന്റെ പരാജയത്തിൽ നിന്ന് കോൺഗ്രസ് പ്രസിഡന്‍റ് നവജ്യോത് സിങ് സിദ്ദുവിനും അഴിമതിക്കാരനായ ചരൺജീത് സിങ് ചന്നിക്കും ഒഴിഞ്ഞു മാറാൻ ആകില്ലെന്നും അമരീന്ദർ സിങ് പറഞ്ഞു. കോൺഗ്രസിന്റെ ആഭ്യന്തരകലഹങ്ങളെ തുടർന്ന് മുഖ്യമന്ത്രി പദത്തിൽ നിന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അമരീന്ദർ സിങ്ങിനെ മാറ്റുകയായിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തു വന്ന അമരീന്ദർ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിക്ക് രൂപം കൊടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു പഞ്ചാബ് ലോക് കോൺഗ്രസ്.
കോൺഗ്രസ് വർക്കിങ് കമ്മറ്റിയുടെ പരാമർശത്തിനെതിരെയും ക്യാപ്‌റ്റൻ ആഞ്ഞടിച്ചു. പഞ്ചാബിൽ കോൺഗ്രസിനുണ്ടായ തോൽവിയുടെ കാരണക്കാരനായി തന്നെ ഉയർത്തിക്കാണിക്കുന്നതിന് പകരം കോൺഗ്രസ് പാർട്ടിയുടെ തെറ്റുകൾ സമ്മതിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ മാത്രമല്ല, ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഗോവയിലെയും മണിപ്പൂരിലെയും തോൽവിക്ക് പിന്നിൽ ആരാണെന്നും ഈ തോൽവി ഗാന്ധി കുടുംബത്തിന്റെ ദയനീയമായ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസിന്‍റെ ഗാന്ധി കുടുംബത്തിലുള്ളവരിൽ വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മുൻ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റും കേന്ദ്ര നേതൃത്വത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചന്നിയെ അസറ്റിന്‍റെ പേരിൽ മുഖ്യമന്ത്രിയാക്കിയത് എന്തിനായിരുന്നു എന്നാണ് സുനിൽ ജഖാർ ചോദിക്കുന്നു. പഞ്ചാബ് 117 അംഗ നിയമസഭയിൽ 18 സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങിപ്പോകുകയായിരുന്നു. അതേ സമയം സംസ്ഥാനത്ത് തരംഗം സൃഷ്‌ടിച്ച് ആംആദ്‌മി പാർട്ടിക്ക് 92 സീറ്റുകളിൽ വിജയം നേടാനായി.
പഞ്ചാബിലെ മുതിർന്ന നേതാക്കൾ തന്നെ ഇതിനകം സിദ്ദുവിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും സംസ്ഥാനത്തെ തോൽവിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ സംസാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം സംസ്ഥാനത്ത് നാലര വർഷക്കാലത്തെ ഭരണവിരുദ്ധവികാരത്തെ തുടർന്നാണ് തോൽവി സംഭവിച്ചതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഈ നിലയിൽ പോകുകയാണെങ്കിൽ കോൺഗ്രസിന് ഭാവിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമരീന്ദർ സിങ് സ്വന്തം പാർട്ടി സ്ഥാനാർഥിയായി പട്യാലയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വലിയ ഭൂരിപക്ഷത്തിനാണ് പട്യാലയിൽ അദ്ദേഹം പരാജയപ്പെട്ടത്.












Click it and Unblock the Notifications