'നിനക്കും വേണോടീ' എന്ന ചോദ്യവുമായി യുവതിക്കും മര്‍ദ്ദനം; പ്രതിഷേധം ശക്തമായപ്പോള്‍ കേസെടുത്ത് പോലീസ്
കല്‍പ്പറ്റ: വയനാട്ടില്‍ നടുറോട്ടില്‍ ദമ്പതികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ നടപടിയുമായി പോലീസ്. ദമ്പതികളെ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചത്. വയനാട് കാണാനെത്തിയ ദമ്പതികളെ അമ്പലവയലിലെ ഓട്ടോ ഡ്രൈവറായ ജീവാനന്ദന്‍ എന്നയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്ത യുവതിയേയും ജീവാനന്ദന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്തു വീണ് കിടക്കുന്ന ഭര്‍ത്താവിനെ വീണ്ടും മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു 'നിനക്കും വോണോ' എന്ന് ചോദിച്ച് ജിവാനന്ദന്‍ യുവതിയുടെ മുഖത്തടിച്ചത്. പുറത്തു വന്ന ദൃശ്യങ്ങളില്‍ യുവതിയുടെ മുഖത്തടിക്കുന്നത് വ്യക്തമായി കണാന്‍ കഴിയും.

കഴിഞ്ഞ ഞാറാഴ്ച്ച
അമ്പലവയലില്‍ വെച്ച് കഴിഞ്ഞ ഞാറാഴ്ച്ചയായിരുന്നു ദമ്പതികള്‍ക്ക് നേരെ അക്രമം നടന്നത്. അക്രമം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാളാണ് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പാലക്കാട് സ്വദേശികളാണ് അക്രമത്തിന് ഇരയായതെന്നാണ് സൂചന. സംഭത്തില്‍ പോലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അക്രമിക്കെതിരെ നടപടി എടുക്കാതെ കേസ് ഒത്തുതീർപ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. അക്രമം സംഭവം നടന്ന ദിവസം ദമ്പതികളേയും ജീവാനന്ദനെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ പരാതി നൽകാൻ ദമ്പതികൾ തയ്യാറാകാത്തതിനെ തുടർന്ന് കേസ് ഒതുക്കി തീർക്കുകയായിരുന്നെന്നാണ് അരോപണം.

ജാഗ്രത കാട്ടിയില്ല
അമ്പലവയല്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് അക്രമം നടന്നത്. അക്രമ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ പോലീസ് തയ്യാറായത്. സംഭവത്തിൽ ജില്ലാ പൊലീസ് അടക്കം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദമ്പതികള്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് വനിതാ കമ്മീഷൻ ചെയര്‍പേഴ്സണ്‍ ജോസഫൈന്‍ ആരോപിച്ചു. കണ്ടുനിന്നവരോട് ചോദിക്കാന്‍ പോലും പൊലീസ് ജാഗ്രത കാട്ടിയില്ലന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.

യോജിക്കാന്‍ കഴിയില്ല
പരാതിയില്ലെന്ന പേരില്‍ കേസ് എടുക്കാതിരുന്ന പൊലീസ് നടപടി തെറ്റാണെന്ന് എം സി ജോസഫൈന്‍ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ കണ്ട ഉടന്‍ തന്നെ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു വേണ്ടത്. ഇതില്‍ പൊലീസ് എന്ത് ന്യായീകരണം പറഞ്ഞാലും യോജിക്കാന്‍ കഴിയില്ല. സംഭവം വളരെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത് ജില്ലാ പൊലീസ് ഓഫീസറുമായി ബന്ധപ്പെട്ടിരുന്നു. മര്‍ദ്ദനത്തിന് ഇരയായവര്‍ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി കേസെടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള ആക്രമണങ്ങള്‍ ആര്‍ക്ക് നേരെയും ഉണ്ടാകാന്‍ പാടില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു

പാര്‍ട്ടി അംഗത്വമില്ലെന്ന് കോണ്‍ഗ്രസ്
ദമ്പതികളെ മര്‍ദ്ദിച്ച സജീവാനന്ദന്‍ ഒളിവിലാണ്. ഇയാള്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇയാൾക്ക് പാർട്ടി അംഗത്വമില്ലെന്നാണ് വയനാട് ഡിസിസി വിശദീകരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ഒരു സ്ത്രീയാണ് അവര്‍. അവരെ നടുറോഡില്‍ ഇട്ട് മര്‍ദ്ദിക്കുക എന്ന് പറയുമ്പോള്‍ നമുക്ക് ഒരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ പിന്നീട് നടത്താം. ആദ്യം നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു

ഉന്നത ഉദ്യോഗസ്ഥ യോഗം
സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷനിൽ യോഗം ചേര്‍ന്നിട്ടുണ്ടെന്നാണ് വിഷയത്തില്‍ ഇടപെട്ട അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ വെച്ച് ക്രൂരമര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയൽ പോലീസുമായി സംസാരിച്ചു. മര്‍ദിച്ചത് അമ്പലവയല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജീവാനന്ദ് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു.
സംഭവത്തിൽ കടുത്ത അമർഷമുണ്ടെന്നും ശക്തമായ നടപടികൾ എടുക്കുമെന്നും പോലീസ് അറിയിക്കുന്നു. ഇരകളായ ദമ്പതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ശ്രമങ്ങൾ ആരംഭിച്ചു
അതുകൊണ്ടുതന്നെ സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടില്ല. ചില നാട്ടുകാർ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സ്വമേധയാ കേസെടുക്കുമെന്നും ഇരകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷനിൽ യോഗം ചേരുകയാണ്. പൊതുപ്രവർത്തകരുമായി ബന്ധപ്പെട്ട് ഇരകൾക്ക് മറ്റ് സഹായങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പോലീസ് കേസുമായി ബന്ധപ്പെട്ടുള്ള നിയമാസഹായവും ഇരകൾക്ക് നൽകാൻ തയ്യാറാണെന്നും പോലീസിനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications