മസൂദ് അസറിനെ സൈനിക ആശുപത്രിയില്‍ നിന്ന് നീക്കി: മാറ്റിയത് ജെയ്ഷെ ക്യാമ്പിലേക്കെന്ന്!!
ശ്രീനഗര്‍: ബാലക്കോട്ട് ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകളോടെ പാകിസ്താന്‍ നിര്‍ണായക നീക്കത്തിന്. മസൂദ് അസറിനെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ നിന്ന് ജെയ്ഷെ ക്യാമ്പിലേക്ക് മാറ്റിയെന്നാണ് ജെയ്ഷെ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. പാക് സൈന്യം ഞായറാഴ്ച രാത്രി 7.30 ഓടെ ബഹവല്‍പ്പൂരിലെ ഗോത്ത് ഖന്നി ക്യാമ്പിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.
മസൂദ് അസര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇത് നിഷേധിച്ച് ജെയ്ഷെ മുഹമ്മദ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മസൂദ് അസറിനെ മാറ്റിയതോടെ ജെയ്ഷെ മുഹമ്മദ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദം മൂലമാണ് പാക് സര്‍ക്കാരിനെ നീക്കങ്ങളെന്നാണ് ജെയ്ഷെ ആരോപിക്കുന്നത്.

വൃക്ക രോഗബാധിതന്‍
വൃക്കസംബന്ധമായ അസുഖം മൂലം മാസങ്ങളായി റാവല്‍പിണ്ഡിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മസൂദ് അസര്‍. എന്നാല്‍ പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതോടെ പാകിസ്താന്‍ മസൂദ് അസറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. 10 പാകിസ്താന്‍ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകളെയാണ് ഇതിനായി പാകിസ്താന്‍ നിയോഗിച്ചത്.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു!
ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസര്‍ ജീവിച്ചിരിക്കുന്നുവെന്ന് ഞായറാഴ്ച ഭീകര സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ബാലക്കോട്ടിലെ ജെയ്ഷെ പരശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന ആക്രമണത്തില്‍ തകര്‍ന്നതായി സമ്മതിച്ച സംഘടന നാശനഷ്ടങ്ങളുണ്ടായെന്ന കാര്യം നിഷേധിച്ചിട്ടുണ്ട്. ഇസ്രായേലി മിസൈലുകള്‍കൊണ്ട് ഇന്ത്യയുടെ പോര്‍ വിമാനം ഞങ്ങളെ ആക്രമിച്ചു. അള്ളാഹുവിന്റെ മാലാഖമാര്‍ അവരെ വഴിതിരിച്ച് വിട്ട് ഞങ്ങളെ രക്ഷിച്ചുവെന്നും ജെയ്ഷെ പ്രസ്താവനയില്‍ കുറിച്ചു.

പര്‍വേസിന്റെ നയം!!
മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫിന്റെ നയങ്ങള്‍ നിലവിലെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പിന്തുടരാന്‍ തുടങ്ങിയെന്ന് ജെയ്ഷെ മുഹമ്മദ് പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷം നിരവധി ഭീകര സംഘടനകളെ അദ്ദേഹം ഇല്ലാതാക്കി. ഭീകരവാദത്തിന് ശേഷം കൃത്യമായ നിലപാട് സ്വീകരിക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടതോടൊണ് ഇതെന്നും ജെയ്ഷെ ചൂണ്ടിക്കാണിക്കുന്നു. ആദ്യം ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ മോചിപ്പിച്ചു. ഇ പ്പോള്‍ ഞങ്ങളുടെ മദ്രസകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്വന്തം ജനങ്ങളോട് പരുഷമായി പെരുമാറി ശത്രുക്കളായ ഇന്ത്യയോട് മൃദുസമീപനം സ്വീകരിക്കുകയാണെന്നും ജെയ്ഷെ കുറ്റപ്പെടുത്തുന്നു. ജെയ്ഷെ ഭീകരരോട് കുടിയേറ്റത്തിന് ഒരുങ്ങാനും പുതിയ പോരാട്ടത്തിന് ഒരുങ്ങിയിരിക്കാനും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

അജ്ഞാത ബ്ലോഗ് പോസ്റ്റ്
ഞായറാഴ്ചയാണ് മസൂദ് അസര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ട് ആക്രമിക്കുമ്പോള്‍ മസൂദ് അസര്‍ അവിടെ ഉണ്ടായിരുന്നുവെന്ന സ്ഥിരീകരിക്കാത്ത ഒരു ബ്ലോഗ് പോസ്റ്റ് പുറത്തുവന്നിരുന്നു. മസൂദ് അസറിനും പാക് ഐഎസ്ഐയിലെ കേണല്‍ സലീമിനും വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റെന്നും അജ്ഞാത ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ഒക്ടോബറിലാണ് അവസാനമായി അസര്‍ ബാലക്കോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് മറ്റ് പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സുരക്ഷാ സേന മസൂദ് അസറിന്റെ മരുമകനെ വധിച്ചതിന് പിന്നാലെയായിരുന്നു ഇതെന്നും പോസ്റ്റില്‍ പറയുന്നു.

മസൂദ് പാകിസ്താനില്‍ തന്നെ
മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്നും ആരോഗ്യ നില മോശമാണെന്നും കഴിഞ്ഞ ആഴ്ച പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി സിഎന്‍എന്നിനോട് സ്ഥിരീകരിച്ചിരുന്നു. തനിക്ക് ലഭിച്ചിട്ടുള്ള വിവരമനുസരിച്ച് മസൂദിന് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയില്ലെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു. യുഎന്നിന്റെ 1267 മസൂദ് അസറിനെ ആഗോളഭീകരരുടെ പട്ടികയില്‍പ്പെടുത്തി വിലക്കേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ഏറ്റവും പുതിയ ആവശ്യത്തോടെയാണ് മസൂദ് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യയുടെ ആവശ്യത്തില്‍ ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും പിന്തുണ പ്രഖ്യാപിച്ചതോടെ ചൈന മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. മാര്‍ച്ച് 13 വരെയാണ് ചൈനയുടെ പ്രതിരോധം പാകിസ്താനുള്ളത്. ഈ സമയത്ത് അസറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വഴി നടന്നിട്ടുള്ളതെന്നും സംശയിക്കപ്പെടുന്നു.












Click it and Unblock the Notifications