വെറുമൊരു ജന്മദിനാശംസ നേരാന്‍ വിളിച്ചതല്ല? കനിമൊഴിയെ അമിത് ഷാ ഫോണില്‍ വിളിച്ചതില്‍ അപകടം മണത്ത് ഡിഎംകെ
ചെന്നൈ: നീറ്റ് ബില്ലുമായി ബന്ധപ്പെട്ട കൂടിയാലോചനയ്ക്ക് സമയം അനുവദിക്കാതിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡി എം കെ എം പി കനിമൊഴിയെ വിളിച്ച് ജന്മദിനാശംസ നേര്‍ന്നതില്‍ അപകടം മണത്ത് പാര്‍ട്ടി. ഡി എം കെയില്‍ വിള്ളല്‍ വീഴ്ത്താനാണ് അമിത് ഷാ ശ്രമിക്കുന്നത് എന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ദേശീയ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുന്ന ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമിത് ഷായുടെ അനുമതിയ്ക്കായി പാര്‍ട്ടി നേതാക്കള്‍ കാത്തിരിക്കുന്ന സമയത്താണ് ഡി എം കെ എം പി എം കനിമൊഴിയെ ജനുവരി 5 ന് അവരുടെ 54-ാം ജന്മദിനത്തില്‍ ആശംസിക്കാന്‍ വിളിച്ചത്.
അമിത് ഷാ തന്നെ വിളിച്ചതായി തൂത്തുക്കുടിയില്‍ നിന്നുള്ള ലോക്സഭാ എം പിയായ കനിമൊഴി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത ചര്‍ച്ചാ വിഷയമായി മാറിയെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെറും സ്വാഭാവികമായ ഫോണ്‍ കോള്‍ എന്നതിലുപരി രാഷ്ട്രീയമാനങ്ങളുള്ളതാണ് ഇത് എന്നാണ് പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കളുടെ നിഗമനം. ജനപ്രതിനിധികളെ കാണാന്‍ വിസമ്മതിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ജനുവരി ആറിനാണ് എം കെ സ്റ്റാലിന്‍ നിയമസഭയില്‍ നീറ്റ് ബില്ലുമായി ബന്ധപ്പെട്ട് സംസാരിക്കവെ പറഞ്ഞിരുന്നത്.
ഡി എം കെ എം പി ടി ആര്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള സംഘം നീറ്റ് മൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ വിശദീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആദ്യം നിവേദനം നല്‍കിയിരുന്നു. രാഷ്ട്രപതിയുടെ ഓഫീസ് ഇക്കാര്യം അമിത് ഷായ്ക്ക് കൈമാറിയിരുന്നു. ഒടുവില്‍ ജനുവരി 17 നാണ് കൂടിക്കാഴ്ച നടന്നിരുന്നത്. നീറ്റ് ബില്ലില്‍ തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മില്‍ തര്‍ക്കത്തിലാണ്. തമിഴ്നാട് നിയമസഭ ഏകകണ്ഠമായി ബില്‍ പാസാക്കിയെങ്കിലും രവി ഇത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരത്തിനായി അയച്ചിട്ടില്ല. ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രതിപക്ഷ നിര രൂപീകരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുറന്ന പോരിലാണ്. ഇതില്‍ പിന്തുണ തേടി മമത, സ്റ്റാലിനെ വിളിച്ചിരുന്നു. ദല്‍ഹിയില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചിട്ടുമുണ്ട്. അടുത്തിടെ, കേന്ദ്രത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന ഐ എ എസ് കേഡര്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനെ എതിര്‍ത്ത് മറ്റ് പ്രതിപക്ഷ ഭരിക്കുന്ന സര്‍ക്കാരുകളോടൊപ്പം സ്റ്റാലിനും ചേര്‍ന്നിരുന്നു. മാത്രമല്ല ഡി എം കെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ യൂണിയന്‍ ഗവണ്‍മെന്റ് എന്നാണ് ഇനി അഭിസംബോധന ചെയ്യുക എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് കനിമൊഴിയെ അമിത് ഷാ വിളിച്ചതിന് പിന്നില്‍ എന്നാണ് പാര്‍ട്ടി നേതാക്കളുടെ സംശയം. കരുണാനിധിയുടെ മരണത്തിന് മുമ്പ്, ഡി എം കെ നേതൃസ്ഥാനത്തേക്കുള്ള മത്സരാര്‍ത്ഥികളില്‍ കനിമൊഴിയും ഉണ്ടായിരുന്നു. എന്നാല്‍ സ്റ്റാലിന് അനുകൂലമായിരുന്നു കാരണങ്ങള്‍. ഇതിനിടെ സ്റ്റാലിന്റെ മകന്‍ ഉദയനിധിയെ അടുത്ത തലമുറയുടെ നേതാവായി ഉയര്‍ത്തിക്കാട്ടുന്നതാണ് കനിമൊഴി വിഭാഗത്തിന്റെ അതൃപ്തിയ്ക്ക് കാരണം എന്നാണ് പറയപ്പെടുന്നത്.
ഉദയനിധിയെ സര്‍ക്കാരിലുള്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതായും വിവരമുണ്ട്. ഈ അതൃപ്തി മുതലെടുക്കാന്‍ അമിത് ഷാ ശ്രമിക്കുമോയെന്നാണ് ഡി എം കെ സംശയിക്കുന്നത്. തമിഴ്‌നാട്ടില്‍ അവരുടെ സഖ്യ കക്ഷിയായ എ ഐ ഡി എം കെയുമായി അത്ര രസത്തിലല്ല ബി ജെ പി എന്നതും ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്.
Recommended Video