കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി ബിജെപിയോട് അടുത്തു; നോ പറഞ്ഞ് അമിത് ഷാ, വെട്ടിലായി പ്രമുഖ നേതാവ്
ബെംഗളൂരു: കർണാടകയിൽ ജെഡിഎസ്- കോൺഗ്രസ് സഖ്യം ആടിയുലയുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഭിന്നതകൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഒരു മുഖ്യമന്ത്രിയായല്ല ഗുമസ്തനെപ്പോലെയാണ് തനിക്ക് ജോലി ചെയ്യേണ്ടി വരുന്നതെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ തുറന്ന് പറച്ചിൽ കോൺഗ്രസിലെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി കൂടുതൽ നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.
അതൃപ്തരായ എംഎൽഎമാരെ കൂടെക്കൂട്ടി സർക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങൾ ബിജെപി നിർത്തി വച്ചിരിക്കുകയാണ്. സഖ്യം വിട്ട് എത്തുന്നവരെ അധികം അടുപ്പിക്കേണ്ടെന്ന നിലപാടിലാണ് ദേശിയ അധ്യക്ഷൻ അമിത് ഷാ. ഇതോടെ വെട്ടിലായിരിക്കുകയാണ് കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവ്.
കലാപക്കൊടി
മന്ത്രിസഭാ പുന: സംഘടനയ്ക്ക് പിന്നാലെയാണ് കോൺഗ്രസിൽ കലാപക്കൊടി ഉയർന്നത്. എട്ട് കോൺഗ്രസ് മന്ത്രിമാകെയാണ് പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മന്ത്രിസ്ഥാനത്തെ ചൊല്ലി നേരത്തേ വിമത സ്വരം ഉയര്‍ത്തിയ സതീഷ് ജര്‍ഖിഹോളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സഹോദരന്‍ രമേശ് ജര്‍ഖിഹോളിക്ക് മന്ത്രി പദവി നഷ്ടമായി
പാർട്ടി വിട്ട്
മന്ത്രി സ്ഥാനം നഷ്ടമായതോടെ താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു രമേശ്. ഇതിന് പിന്നാലെ പ്രധാന യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്കു. ഇതിനിടെ ബിജെപിയോട് അടുക്കാനും രമേശ് ശ്രമങ്ങൾ നടത്തി. എന്നാൽ രമേശിന്റെ നീക്കങ്ങൾക്ക് ശക്തമായി തിരിച്ചടി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
നോ പറഞ്ഞ് അമിത് ഷാ
രമേശ് ജാർക്കിഹോളിയേയും അതൃപ്തരായ കോൺഗ്രസ് എംഎൽഎമാരെയും ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് തടയിട്ടിരിക്കുകയാണ് അമിത് ഷാ. ഇവരെ പാർട്ടിയോട് അടുപ്പിക്കാൻ ശ്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.
കൂടിക്കാഴ്ചയ്ക്ക് അനുവാദമില്ല
രമേശ് ജാർക്കഹോളിയും മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കോൺഗ്രസ് എംഎൽഎമാരായ നാഗേന്ദ്ര, ബിസി പാട്ടിൽ, സ്വതന്ത്ര്യ എംഎൽഎ ആർ ശങ്കർ എന്നിവർ രണ്ട് ദിവസമായി ദില്ലിയിൽ അമിത് ഷായെ കാണാൻ ശ്രമം നടത്തിയിരുന്നെങ്കിലും അനുവാദം കിട്ടിയില്ലെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല.
യെദ്യൂരപ്പയ്ക്ക് ശകാരം
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കർണാടക ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയ്ക്ക് അമിത് ഷാ നിർദ്ദേശം നൽകിയിരിക്കുന്നത്. യെദ്യൂരപ്പയോടൊപ്പെം എത്തിയാലും അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാൻ സാധ്യതയില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇതോടെ കോൺഗ്രസിനെ പിണക്കിയ രമേശ് ജാർക്കഹോളി വെട്ടിലായിരിക്കുകയാണ്.
തിരിച്ചടി
കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ തകർക്കാൻ രമേശ് ജാർക്കഹോളിയുടെ വരവിന് കഴിയില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. പിന്തുണയുള്ള എംഎൽഎമാരുമായി ബിജെപി പാളയത്തിലെത്തി കോൺഗ്രസിനെ ഞെട്ടിക്കാനുള്ള നീക്കത്തിനാണ് തിരിച്ചടിയായിരിക്കുന്നത്. കലാപക്കൊടി ഉയർത്തിയവരെയെല്ലം അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം നടത്തിയെങ്കിലും തണുപ്പൻ പ്രതികരണമാണ് രമേശിന് കോൺഗ്രസ് നൽകിയത്. ഇതോടെയാണ് അമിത് ഷായെ കണ്ട് ബിജെപിയിലേക്കെത്താൻ ശ്രമം നടന്നത്.
ഇനി എങ്ങോട്ട്
ബിജെപി കയ്യൊഴിഞ്ഞതോടെ കോൺഗ്രസിലെ അച്ചടക്കമുള്ള നേതാവായി രമേശ് ജാർക്കഹോളിക്ക് തുടരേണ്ടി വരും. സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കില്ല എന്ന് യെദ്യൂരപ്പ ആവർത്തിച്ച് പറയുന്നത് കോൺഗ്രസ്-ജെഡിഎസ് ബന്ധത്തിലെ വിളളൽ പരസ്യമായി തുടങ്ങിയതിന്റെ പിന്നാലെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്ര നേതൃത്വം നൽകുന്ന നിർദ്ദേശം.
സോണിയാ ഗാന്ധി എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്ന, സോഷ്യൽ മീഡിയയിൽ പ്രചാരണം, എന്താണ് സത്യം?