പൗരത്വ ഭേദഗതി നിയമം; മോദിക്ക് നന്ദി അറിയിച്ച് ലഭിച്ച അഞ്ചര ലക്ഷം കത്തുകളുമായി അമിത് ഷാ
അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമം പാസാക്കിയ മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് ലഭിച്ച കത്തുകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഹമ്മദാബാദ് നിവാസികള്‍ എഴുതിയ 5.5 ലക്ഷത്തിലധികം പോസ്റ്റ്കാര്‍ഡുകള്‍ സ്റ്റേജിൽ അടുക്കി വെച്ചാണ് ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകരുടെ പരിപാടിയില്‍ ഷാ സംസാരിച്ചത്. സിഎഎയെ പിന്തുണച്ചുകൊണ്ട് പാര്‍ട്ടി നടത്തിയ ഏറ്റവും വലിയ അവബോധ ക്യാംപെയ്ന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും വേള്‍ഡ് റെക്കോര്‍ഡ് ഓഫ് ഇന്ത്യയിലും സ്ഥാനം പിടിച്ചതായി ബിജെപി സംസ്ഥാന ഘടകം അവകാശപ്പെട്ടു.
സിഎഎയ്ക്കെതിരെ പ്രചരിക്കുന്ന നുണകള്‍ക്കുള്ള മറുപടിയാണ് ജനങ്ങളെ ബോധവത്കരിക്കാനുള്ള ഈ പരിപാടിയെന്ന് തന്റെ മുന്‍ നിയമസഭാ മണ്ഡലം കൂടിയായ നരന്‍പുരയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഷാ പറഞ്ഞു. മോദിജിക്ക് ലഭിച്ച കത്തുകള്‍ വെറും വാക്കുകള്‍ അല്ല, ഹൃദയത്തില്‍ നിന്ന് എഴുതിയവയാണ്. സിഎഎ നിയമം നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അന്ന് ഇതിനെ എതിര്‍ക്കാത്തതെന്നും ഷാ ചോദിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നേരെയും ഷാ പ്രത്യക്ഷ ആക്രമണം നടത്തി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഒരു സര്‍ക്കാരുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പൗരത്വം നല്‍കുമെന്ന് അവര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റുമ്പോള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചോദിച്ചു.
2006ലും 2009ലും അശോക് ഗെലോട്ട് ഇതിനായി കത്തുകളെഴുതിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഹിന്ദുക്കള്‍, സിഖുകാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹിന്ദുക്കളെയും സിഖുകാരെയും മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂവെന്നും ഷാ അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സിഎഎ കൊണ്ടുവന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് മനുഷ്യാവകാശം നല്‍കി, ഇതില്‍ എതിര്‍ക്കേണ്ട കാര്യമെന്താണ്? സിഎഎയുടെ ഏതെങ്കിലും വ്യവസ്ഥ ഇന്ത്യന്‍ മുസ്ലിംകളുടെ പൗരത്വം കവര്‍ന്നെടുത്തിട്ടുണ്ടോയെന്ന് രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ വ്യക്തമാക്കണമെന്ന് അവരെ വെല്ലുവിളിച്ച് കൊണ്ട് ഷാ പറഞ്ഞു. അത്തരം വ്യവസ്ഥകള്‍ ഒന്നുമില്ല. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. അവരെങ്ങോട്ടേക്ക് പോകും? പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്ന് രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ ആദ്യത്തെ ആഭ്യന്തരമന്ത്രി, രാജ്യത്തിന്റെ ആദ്യ പ്രസിഡന്റ്, മഹാത്മാഗാന്ധി എന്നിവര്‍ പോലും പറഞ്ഞിരുന്നു. പാകിസ്ഥാനില്‍ നിന്ന് വരുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍ എന്നിവര്‍ക്ക് പോകാന്‍ മറ്റൊരിടവുമില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications