ബീഹാറില്‍ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എ ആനന്ദ് സിങ് കോണ്‍ഗ്രസില്‍, ലക്ഷ്യം ബിജെപി
Recommended Video
പട്ന: യുപിയില്‍ സഖ്യത്തിന്‍റെ ഭാഗമാവന്‍ കഴിയാതിരുന്നത് തിരിച്ചടിയായി വിലയിരുത്തുന്ന കോണ്‍ഗ്രസ് അയല്‍ സംസ്ഥാനമായ ബീഹാറില് ശ്രദ്ധാപൂര്‍വ്വമായ നീക്കളാണ് നടത്തുന്നത്. ആര്‍ജെഡി, ആര്‌എല്‍എസ്പി, എന്നീ പാര്‍ട്ടുകളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ അവസ്ഥ മുതലെടുത്ത് സീറ്റുകളുടെ എണ്ണം കുറക്കാനുള്ള ശ്രമവും ആര്‍ജെഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട്.
40 ല്‍ 16 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. 8 സീറ്റ് നല്‍കാമെന്നാണ് ആര്‍ജെഡി നിലപാട്. ഈ തര്‍ക്കം നിലനിന്നുകൊണ്ടിരിക്കേയാണ് സംസ്ഥാനത്ത് ശക്തിതെളിയിക്കാന്‍ ഫെബ്രുവരി 3 ന് പട്നയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കുന്നത്. ഇതിനിടെയാണ് പാര്‍ട്ടിക്ക് ശക്തി പകര്‍ന്നു കൊണ്ട് സ്വതന്ത്ര എംഎല്‍എ അടക്കമുള്ളവര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
സ്വതന്ത്ര എംഎല്‍എ
ജനതാദള്‍ മുന്‍ അംഗവം മൊകാമ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയുമായ ആനന്ദ് സിങാണ് ഏറ്റവും അവസാനാമായി ബിഹാറില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പട്നയില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും രാജ്യസഭാ മെമ്പറുമായ അഖിലേഷ് പ്രസാദ് നയിച്ച റോഡ് ഷോയില്‍ ആനന്ദ് സിങ് പങ്കെടുത്തു.
രാഹുല്‍ ഗാന്ധിയുടെ റാലി
ഫെബ്രുവരി 3 ന് പട്നയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ജന്‍ ആകാക്ഷ റാലിയുടെ പ്രചരണത്തിന്‍റെ ഭാഗമായാണ് അഖിലേഷ് പ്രസാദിന്‍റെ നേതൃത്വത്തില്‍ റോഡ് ഷോ നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന റാലി വന്‍ വിജയമാക്കാനുളള തയ്യാറെടുപ്പിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.
ക്രിമിനല്‍ കേസുകളും
രാഹുലിന്‍റെ റാലിക്ക് മുന്നോടിയായി മറ്റു പാര്‍ട്ടികളിലെ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് വന്‍ വിജയമായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് വളരെ അടുത്ത് ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ആനന്ദ് സിങ്. നിരവധി ക്രിമിനല്‍ കേസുകളും ഇയാളുടെ പേരിലുണ്ട്.
ആര്‍ജെഡിയില്‍ ചേരാന്‍
നേരത്തെ ആര്‍ജെഡിയില്‍ ചേരാന്‍ ആനന്ദ് സിങ് ശ്രമം നടത്തിയിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പുകഴ്ത്തിക്കൊണ്ട് ആനന്ദ് സിങ് രംഗത്ത് വന്നെങ്കിലും തേജ്വസിയാദവ് ഇടഞ്ഞതിനാല്‍ പാര്‍ട്ടി പ്രവേശനം സാധ്യമാവാതെ പോവുകയായിരുന്നു.
കോണ്‍ഗ്രസ് ചര്‍ച്ച
ഇതേ തുടര്‍ന്നാണ് ആനന്ദ് സിങുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന ന്യൂനത നിലനില്‍ക്കുന്നുണ്ടെങ്കിലും മൊകാമ ഉള്‍പ്പടേയുള്ള പ്രദേശങ്ങളില്‍ ആനന്ദ് സിങിനുള്ള ജനസ്വാധീനം പൊതുതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ലക്ഷ്യം
പാര്‍ട്ടിയില്‍ ചേരാനുള്ള ആനന്ദ് സിങ്ങിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അഖിലേഷ് പ്രസാദ് വ്യക്തമാക്കി. നരേന്ദ്ര മോദിയേയും നിതീഷ് കുമാറിനേയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിന് വേണ്ടി ഇനി ഒരുമിച്ചു പോരാടുമെന്നും അഖിലേഷ് പ്രസാദ് കൂട്ടിച്ചേര്‍ത്തു. മുന്‍ഗര്‍ മണ്ഡലത്തില്‍ ആനന്ദ് സിങിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയേക്കുമെന്ന സുചനയുണ്ട്.
ലവ്ലി ആനന്ദ്
ആര്‍ജെഡിയില്‍ നിന്ന് പുറത്തു പോയ മുന്‍ എംപി ലവ്ലി ആനന്ദ് ഉള്‍പ്പടേയുള്ള ബീഹാറിലെ മൂന്ന് പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദും കോണ്‍ഗ്രസില്‍ ചേരുന്നത്. 1997 ല്‍ വൈശാലി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് ശ്രദ്ധേയമായ വ്യക്തിയാണ് ലവ്ലി ആനന്ദ്.
ഇവരും
ലോക് ജനശക്തി പാര്‍ട്ടി നേതാക്കളായ പ്രമോദ് കുമാര്‍, ബിജെപി നേതാവായ പ്രദുമന്‍ റായി, ആര്‍എല്‍എസ് അരുണ്‍ വിഭാഗത്തില്‍ നിന്നുള്ള രാജേശ്വര്‍ പ്രസാദ് എന്നിവരും ലവ്ലി ആനന്ദിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാഫ്ഘഞ്ച് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ നേതാവാണ് പ്രമോദ് കുമാര്‍.
ബിജെപി നേതാവ്
ബിജെപി നേതാവായ പ്രദുമന്‍ റായി സിവാനില്‍ നിന്നും ഡിസ്ട്രിക് ബോര്‍ഡ് അംഗമാണ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിഹാര്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുളള എസ് ഗോലി, എഐസിസി സെക്രട്ടറി ബിരേന്ദ്ര സിങ് റാത്തോഡ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്ന് നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
പരാജയപ്പെട്ടിട്ടില്ല
അതേസമയം കോൺഗ്രസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിട്ടില്ലെന്നും ഫലപ്രദമായ വഴികൾ കണ്ടെത്തുകയാണെന്നും ആർജെഡി കേന്ദ്രങ്ങള്‍ അറിയിക്കുന്നു. ഇടതുപക്ഷത്തെകൂടി സഖ്യത്തില്‍ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് ആർജെഡിയുടേത്. അതാണ് കോൺഗ്രസിനു സീറ്റുകൾ അധികം നൽകില്ലെന്ന നിലപാട് എടുക്കാന്‍ കാരണം.
അവസരം
പല സഖ്യകക്ഷികളും സീറ്റ് പങ്കിടൽ സംബന്ധിച്ച് അന്തിമ ധാരണ ഉടൻ പുറത്തുവിടാമെന്ന നിലപാടിലാണെങ്കിലും ഫെബ്രുവരി 3നു പട്നയിൽ രാഹുൽ ഗാന്ധിയുടെ റാലിക്കുശേഷം മതിയെന്ന നിലപാടാണു കോൺഗ്രസിനുള്ളത്. തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഈ റാലിയെ പാർട്ടി കാണുന്നത്.