അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്താൻ; പാക് വെടിവെയ്പ്പിൽ ജവാന് വീരമൃതൃു
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ വെടിവെയ്പ്പിൽ പരുക്കേറ്റ സൈനികൻ മരിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലാണ് വെടിവെയ്പ്പ് ഉണ്ടായത്.
ബുധനാഴ്ച കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വളർത്തു മൃഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വിദേശ കാര്യ മന്ത്രാലയം സെപ്റ്റംബറിൽ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2019ൽ 2,000 തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. സെപ്റ്റംബർ വരെ 21 ഇന്ത്യക്കാർക്കാണ് പാക് വെടിവെയ്പ്പിൽ ജീവൻ നഷ്ടമായത്.

2003ലെ വെടിനിർത്തൽ കരാർ പാലിക്കണമെന്നും നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും സമാധാനം നിലനിർത്തണമെന്നും പാകിസ്ഥാന് പല തവണ മുന്നറിയിപ്പ് നൽകിയതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 5ന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് താഴ്വര. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് പാകിസ്താൻ തീവ്രവാദികൾ നുഴഞ്ഞുകയറ്റം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.












Click it and Unblock the Notifications