സൈന്യത്തിൽ നിന്ന് അവധിയെടുത്ത് മുങ്ങി: പൊങ്ങിയത് ഭീകരസംഘടനയിൽ, ആരാണ് ഇദ്രീസ് മിർ?
ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് കാണാതായ സൈനികന്‍ ഭീകരസംഘടനയിൽ ചേർന്നു. ഏപ്രിൽ ആദ്യമാണ് ഇദ്രിസ് മിർ എന്ന സൈനികനെ ജമ്മുകശ്മീരിൽ നിന്ന് കാണാതായത്. സൈനികൻ ആയുധമേന്തി നില്‍ക്കുന്ന ചിത്രങ്ങൾ സോഷ്യൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനില്‍ ചേർന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് ധനാപൂരിൽ നിയമിതനായ ഇദ്രീസ് 23 കാരനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഷോപ്പിയാനില്‍ നിന്ന് കാണാതായ സൈസനികൻ മറ്റ് രണ്ട് തദ്ദേശവാസികൾക്കൊപ്പം ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേരുകയായിരുന്നു. എന്നാൽ സംഭവത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ള പ്രതികരണം ലഭ്യമല്ല. ഇദ്രീസിനെ കാണാനില്ലെന്ന് ബന്ധുക്കകളാണ് പോലീസിൽ വിവരമറിയിച്ചത്. ഇദ്രീസ് തോക്കുമേന്തി നിൽക്കുന്നതിന്റെ ചിത്രങ്ങൾ തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിൽ പ്രചരിക്കാൻ തുടങ്ങിയത്. ഏപ്രിൽ 15നാണ് ഇയാൾ ഭീകരസംഘടനക്കൊപ്പം ചേർന്നത്. ജമ്മു കശ്രമീരിലെ ലൈറ്റ് ഇൻഫന്ററി യൂണിറ്റിന്റെ ഭാഗമായിരുന്ന ഇദ്രീസ് ബീഹാറിലാണ് നിയമിതനായിട്ടുള്ളത്.
മകനെ കാണാനില്ലെന്ന് ബന്ധുക്കളിൽ നിന്ന് പരാതി ലഭിച്ചതായി സ്ഥിരീകരിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്രീസ് ഹിസ്ബുള്‍ മുജാഹിദ്ദീനിൽ ചേർന്നതായും സ്ഥിരീകരിച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് മുതല്‍ ഇദ്ദേഹം അവധിയിൽ പ്രവേശിച്ചിരുന്നതായി സൈന്യവും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഏപ്രിൽ 13നാണ് ഇദ്രീസിനെ കാണാതാവുന്നത്. കശ്മീരിൽ നിന്ന് ഇത്തരത്തിൽ യുവാക്കളെ കാണാതാവുന്നത് പതിവ് സംഭവങ്ങളാണ്. അസമിൽ നിന്നുള്ള യുവാവ് ഹിസ്ബുൾ മുജാഹിദ്ദീനിൽ, ചേർന്നതിന് പിന്നാലെയാണ് ഇദ്രീസിന്റെ ആയുധമേന്തിയ ചിത്രം സോഷ്യൽ മീഡിയയില്‍ പ്രചരിക്കാൻ തുടങ്ങിയത്. നേരത്തെ കശ്മീരി സൈനികൻ സർവീസ് റൈഫിളുമായി ഹിസ്ബുൾ മുദാഹിദ്ദീനിൽ ചേർന്നിരുന്നു. കശ്മീരിലെ പുൽവാമ സ്വദേശിയായ സഹൂർ അഹമ്മദ് തോക്കറാണ് ഭീകരസംഘടനയിൽ ചേർന്നത്.