കോൺഗ്രസ് നേതാക്കൾക്ക് അർണബിന്റെ കടുത്ത മുന്നറിയിപ്പ്! 72 മണിക്കൂറുകൾ, എണ്ണമറ്റ ആക്രമണങ്ങൾ!
ദില്ലി: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ വൻ ഏറ്റുമുട്ടലാണ് നടക്കുന്നത്. കോൺഗ്രസ് അനുകൂലികളാണ് ഒരു വശത്ത്. മറുവശത്ത് ബിജെപി അനുകൂലികളും. ചാനൽ പരിപാടിയിൽ അർണബ് സോണിയാ ഗാന്ധിയെ അപമാനിച്ചതാണ് വൻ വിവാദമായി മാറിയിരിക്കുന്നത്.
അർണബിന് എതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുണ്ട്. എന്നാണ് മൂന്നാഴ്ചത്തേക്ക് അറസ്റ്റിൽ നിന്ന് അർണബിന് സുപ്രീം കോടതി സംരക്ഷണം നൽകിയിരിക്കുകയാണ്. ഇതിന് പിന്നാലെ കോൺഗ്രസിന് മുന്നറിയിപ്പുമായി അർണബ് ഗോസ്വാമി രംഗത്ത് എത്തി. റിപ്പബ്ലിക് ചാനൽ പുറത്ത് വിട്ട വീഡിയോയിൽ കോൺഗ്രസിനെ അർണബ് കടന്നാക്രമിക്കുന്നുണ്ട്.

സുപ്രീം കോടതിയോട് നന്ദി
അർണബ് ഗോസ്വാമിയുടെ വാക്കുകൾ ഇങ്ങനെ: '' സുപ്രീം കോടതി തനിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം തന്നതില്‍ സന്തോഷമുണ്ട്. തന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിച്ചതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംപ്രേഷണം നടത്തുന്നതിനും തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമപ്രവര്‍ത്തകന്‍ എന്ന സ്വാതന്ത്ര്യത്തേയും പ്രതിരോധിച്ചതിനും സുപ്രീം കോടതിയോട് നന്ദി പറയുന്നു.

നൂറിലധികം എഫ്‌ഐആറുകൾ
നൂറിലധികം എഫ്‌ഐആറുകളാണ് തനിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ഫയല്‍ ചെയ്തത്. പാല്‍ഘര്‍ സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കുന്നതില്‍ തന്നെയും തന്റെ ചാനലിനേയും തടയുവാനുളള ശ്രമം ആണ് നടക്കുന്നത്. തന്നെയും ചാനലിനേയും ദ്രോഹിക്കാന്‍ അവസരം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കാത്തതില്‍ സുപ്രീം കോടതിയോട് നന്ദിയുണ്ട്.

ശാരീരികമായി അടക്കം ആക്രമണം
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് തനിക്കെതിരെ കേസുകളുളളത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശാരീരികമായി അടക്കം ആക്രമിക്കുകയാണ്. തനിക്കും ഭാര്യയ്ക്കും നേരെ നടന്ന ആക്രമണം സുപ്രീം കോടതി ശ്രദ്ധിച്ചതിന് നന്ദിയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതില്‍ കോടതി ഇടപെട്ടതിലും നന്ദിയുണ്ട്.

പിന്തുണച്ച ആയിരങ്ങള്‍ക്ക് നന്ദി
മുംബൈ പോലീസിനോട് കോടതി തന്റെ ചാനല്‍ ഓഫീസിനും തനിക്കും സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. രാജ്യത്തെ പരമോന്നത കോടതിയോടുളള തന്റെ ആദരവ് ഇന്ന് വര്‍ധിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുളള തന്റെ അവകാശങ്ങളെ സുപ്രീം കോടതി സംരക്ഷിച്ചതിന് മുന്നില്‍ തല കുനിക്കുന്നു. പിന്തുണച്ച ആയിരങ്ങള്‍ക്ക് നന്ദി.

കോൺഗ്രസ് പിൻമാറണം
കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ആക്രമിച്ചപ്പോള്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. കോണ്‍ഗ്രസ് നേതൃത്വത്തോട് അപേക്ഷിക്കാനുളളത് ജോലി ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കുന്ന പാതയില്‍ നിന്ന് പിന്‍മാറണം എന്നാണ്. കാര്യങ്ങളെ പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ക്ക് തന്നെ ആക്രമിക്കാനുളള അവസരം ഉണ്ടാക്കി കൊടുക്കരുത്.

ഫോണ്‍ നമ്പര്‍ പ്രചരിപ്പിക്കുന്നു
കഴിഞ്ഞ 72 മണിക്കൂറിനുളളില്‍ തനിക്ക് നേരെ എണ്ണമറ്റ ആക്രമണങ്ങളാണ് ശാരീരികമായും അല്ലാതെയും നടന്നിരിക്കുന്നത്. തന്റെ ആ പാര്‍ട്ടിയുടെ ആളുകള്‍ പ്രചരിപ്പിക്കുകയാണ്. തുടര്‍ച്ചയായി താന്‍ ആക്രമിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. തന്നെ ഫോണില്‍ തെറിവിളിക്കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടാനാകും.

വെറുപ്പും ആക്രമണവും
അവരോട് തനിക്ക് പറയാനുളളത് ഇത്തരത്തിലുളള വെറുപ്പും ആക്രമണവും ഒരിക്കലും ജയിക്കില്ല. അതൊരിക്കലും ജയിച്ച ചരിത്രമില്ല. ഒരു സ്വതന്ത്ര രാജ്യത്ത് അതൊരിക്കലും വിജയിക്കാനും പോകുന്നില്ല. ശാരീരിക ആക്രമണങ്ങളും ഭീഷണികളും തെറികളും കൊണ്ട് താന്‍ കീഴടങ്ങാന്‍ പോകുന്നില്ല. സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാനുളള തന്റെ നിശ്ചയദാര്‍ഢ്യത്തിന് കരുത്ത് കൂടുകയേ ഉളളൂ.

തികച്ചും അധാര്‍മികമാണ്
കോണ്‍ഗ്രസ് വേണ്ടി ഹാജരായ അഭിഭാഷകരോട് പറയാനുളളത് അത് തികച്ചും അധാര്‍മികമാണ്. മണിക്കൂറുകള്‍ നീളമുളള പരിപാടിയില്‍ നിന്നും 30 സെക്കന്‍ഡ് ക്ലിംപ്പിഗ് മാത്രമെടുത്ത് തെറ്റായി അവതരിപ്പിക്കുന്നത് ഒരു വ്യക്തിയേയും സ്ഥാപനത്തേയും വില്ലനായി ചിത്രീകരിക്കുന്നത് ശരിയല്ല. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുളള പിന്തുണയ്ക്കും നന്ദി. ഇനിയും ഭയക്കാതെ തന്നെ റിപ്പോര്‍ട്ടിംഗ് നടത്തും''.

സോണിയ പ്രതികരിക്കുന്നില്ല
കഴിഞ്ഞ ദിവസം റിപ്പബ്ലിക് ഭാരത് ടിവിയില്‍ തന്റെ പ്രൈം ടൈം ചര്‍ച്ചാ പരിപാടിയില്‍ ആണ് സോണിയാ ഗാന്ധിയെ അര്‍ണബ് അധിക്ഷേപിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം ആയിരുന്നു ചര്‍ച്ചാ വിഷയം. സന്യാസിമാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സോണിയ പ്രതികരിക്കുന്നില്ല എന്ന് ആരോപിച്ചാണ് അര്‍ണബ് അധിക്ഷേപം ചൊരിഞ്ഞത്.

സോണിയാ ഗാന്ധിയാണ് ഉത്തരവാദി
തുടര്‍ച്ചയായി ഇറ്റലിക്കാരി എന്ന് വിളിച്ച് അര്‍ണബ് സോണിയയെ പരിഹസിക്കുകയുണ്ടായി. മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത് ഹിന്ദുക്കളെ തല്ലിക്കൊല്ലാനാണ് എന്നും അര്‍ണബ് അധിക്ഷേപിച്ചു. കൊലപാതകത്തിന് സോണിയാ ഗാന്ധിയാണ് ഉത്തരവാദി എന്ന തരത്തിലായിരുന്നു അർണബിന്റെ പരാമർശങ്ങൾ. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളും അര്‍ണബ് ആവര്‍ത്തിച്ച് നടത്തുകയുണ്ടായി.












Click it and Unblock the Notifications