അര്‍ണബിനെ വളഞ്ഞിട്ട് പിടിച്ച് കോണ്‍ഗ്രസ്; പണിവരുന്നത് 5 സംസ്ഥാനങ്ങളില്‍ നിന്ന്
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തിയ അര്‍ണബ് ഗോസ്വാമിക്കെതിരെ വലിയ പ്രതിഷേധമായിരുന്നു രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നു വന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പടെ 3 പേര‍് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയിലായിരുന്നു അര്‍ണബ് സോണിയ ഗാന്ധിയെ അധിക്ഷേപിച്ചത്.
കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടയിലായിരുന്നു തനിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായെന്ന അവകാശവാദവുമായി അര്‍ണബ് രംഗത്ത് എത്തുന്നത്. എന്നാല്‍ ഇത് വെറും നാടകമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മാത്രവുമല്ല അര്‍ണബിനെതിരേയുള്ള നീക്കങ്ങള്‍ ശക്തമാക്കുകയും ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്.
പാല്‍ഘര്‍ സംഭവത്തില്‍
പാല്‍ഘര്‍ സംഭവത്തില്‍ സോണിയ ഗാന്ധി പ്രതികരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു റിബ്ലപ്പിക്ക് ടിവിയില്‍ നടന്ന ചര്‍ച്ചിക്കിടെ സോണിയ ഗാന്ധിക്കെതിരെ അര്‍ണബ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നും അര്‍ണബ് പറഞ്ഞിരുന്നു.
ഇന്ത്യയല്ല ഇറ്റലിയാണ്
കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല ഇറ്റലിയാണ്. ഹിന്ദു സന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നെങ്കില്‍ റോമില്‍ നിന്നു വന്ന സോണിയാ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നെന്നും. ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെട്ടതില്‍ സോണിയാഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകും അവരുടെ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അര്‍ണബ് ഗോസ്വാമി വിമര്‍ശിച്ചു.
അറസ്റ്റ് ചെയ്യണം
ഇതോടെയാണ് അര്‍ണബിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തരും രംഗത്ത് എത്തിയത്. അര്‍ണബിനെതിരെ നിയമനടപടികളും കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായി. വ്യക്തിഹത്യയുടെ പേരില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. ഒരു സംസ്ഥാനത്ത് മാത്രമല്ല പല സംസ്ഥാനങ്ങളിലായിട്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
അഞ്ച് സംസ്ഥാനങ്ങളില്‍
കോണ്‍ഗ്രസിന്‍റെ പരാതിയില്‍ അര്‍ണബിനെതിരെ അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മഹാരാഷ്ട്ര, തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലാണ് അര്‍ണാബിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
വകുപ്പുകള്‍
153 എ (വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നു), 295 എ (മതപരമായ വികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനപ്പൂർവ്വകരമായ നടപടികൾ), 502 (2) (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അര്‍ണബിനെതിരെ ഛത്തീസ്ഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Recommended Video
സുപ്രീംകോടതിയെ
ഇതിനെതിരെ അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ അഞ്ച് സംസ്ഥാനങ്ങളില്‍ ഫയല്‍ ചെയ്യപ്പെട്ട എഫ്ഐആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുക. തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് അര്‍ണബ് തന്‍റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കൊവിഡ് പുതിയ പാഠവും സന്ദേശവുമെന്ന് മോദി: ഈ-ഗ്രാംസ്വരാജ് പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിച്ചു