അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ന്യൂഡൽഹി: റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു നിയമനത്തിന് അനുമതി നൽകി. നവംബർ 19ന് വൈകിട്ട് 7 മണിയോടെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
ഡിസംബറിൽ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുൺ ഗോയലിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുള്ള പ്രഖ്യാപനം. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുൺ ഗോയൽ.

2019-ൽ ഘനവ്യവസായ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ്, ഗോയൽ സാംസ്കാരിക മന്ത്രാലയം സെക്രട്ടറിയായിരുന്നു, കൂടാതെ ഡൽഹി വികസന അതോറിറ്റിയുടെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാജ്യത്തെ പരമോന്നത തിരഞ്ഞെടുപ്പ് ബോഡിയിലെ മൂന്നാമത്തെ തസ്തിക കഴിഞ്ഞ ആറുമാസത്തോളമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
1985 ബാച്ചിലെ പഞ്ചാബ് കേഡർ ഉദ്യോഗസ്ഥനായിരുന്നു ഗോയൽ. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്ന ആവശ്യമുൾപ്പെടെ നിരവധി നിർണായക വിഷയങ്ങൾ നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുണ്ട്.
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുശീൽ ചന്ദ്ര, രാജീവ് കുമാറിന് ചുമതല കൈമാറി വിരമിച്ചതോടെ തിരഞ്ഞെടുപ്പ് പാനൽ രണ്ടായി ചുരുങ്ങിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെയുമാണ് പാനലിലെ മറ്റംഗങ്ങൾ.












Click it and Unblock the Notifications