ഇന്ദിരാ ഗാന്ധിയെ ഹിറ്റ്ലറിനോട് ഉപമിച്ച് അരുൺ ജെയ്റ്റ്ലി; പിന്തുണച്ച് പ്രധാനമന്ത്രി
Recommended Video
ദില്ലി: അടിയന്തരാവസ്ഥയുടെ 43-ാം വാർഷിക ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും കേന്ദ്ര ധനമന്ത്രിയുമായ അരുൺ ജെയ്റ്റ്ലി. ഇന്ദിരാ ഗാന്ധിയെ ഹിറ്റ്ലറിനോടാണ് അരുൺ ജെയ്റ്റ്ലി ഉപമിച്ചത്.
ഹിറ്റ്ലറും ഇന്ദിരയും ഭരണഘടന ഒരിക്കലും റദ്ദാക്കിയിട്ടില്ല.അവർ ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റാൻ ഭരണഘടന ഉപയോഗിച്ചു. ഇന്ദിര ഗാന്ധി ഇന്ത്യയിൽ കുടുംബാധിപത്യം സ്ഥാപിച്ചെന്നും ജെയ്റ്റ്ലി
ഭയത്തിന്റെ അന്തരീക്ഷം
ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലൂടെയാണ് അടിയന്തരാവസ്ഥ കാലത്ത് രാജ്യം കടന്നുപോയത്. രാഷ്ട്രീയ പ്രവർത്തനം നിശ്ചലമായി. ഇതിന്റെ ഇരകളിൽ ഏറെയും പ്രതിപക്ഷ നേതാക്കളും ആർ എസ് എസുമായിരുന്നു. പലരും സത്യാഗ്രഹം നടത്തി അറസ്റ്റ് വരിച്ചെന്നും ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. സേച്ഛാധിപത്യത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് അറിവില്ലായിരുന്നുവെന്നും ജെയ്റ്റ്ലി പറയുന്നു.
ഹിറ്റ്ലറിനോട് ഉപമിച്ച്
ഇന്ദിരാ ഗാന്ധി ആർട്ടിക്കിൾ 352ന്റെ സഹായത്തോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആർട്ടിക്കിൾ 359ന്റെ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങളും റദ്ദ് ചെയ്തു. രാജ്യത്ത് ആഭ്യന്തരകലഹം ഉണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് ഹിറ്റ്ലറുടെ റീച്ച്സ്റ്റാഗ് എപ്പിസോഡിന് സമാനമായിരുന്നു. ഇന്ദിരാ ഗാന്ധിയും ഹിറ്റ്ലറും ഭരണഘടന റദ്ദ് ചെയ്തില്ല പകരം സ്വേച്ഛാധിപത്യത്തിലേക്ക് മാറാൻ ഭരണഘടനയേ ഉപയോഗിച്ചു, തന്റെ ന്യൂനപക്ഷ സർക്കാരിന് ഭൂരിപക്ഷം ലഭിക്കാൻ പ്രതിപക്ഷ അംഗങ്ങളെ ഹിറ്റ്ലർ അറസ്റ്റ് ചെയ്തു. ഹിറ്റ്ലർ 2/3 ഭൂരിപക്ഷ സർക്കാരാക്കി മാറ്റിയിരുന്നു. ഇതുപോലുള്ള നടപടികളാണ് ഇന്ദിരയും സ്വീകരിച്ചതെന്ന് ജെയ്റ്റ്ലി പറഞ്ഞു.
|
ഇന്ത്യയെന്നാൽ ഇന്ദിരയല്ല
ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ- എന്നായിരുന്നു അന്നത്തെ കോൺഗ്രസിന്റെ മുദ്രാവാക്യം. എന്നാൽ ഇന്ദിരയ്ക്കെഴുതിയ കത്തിൽ ജയപ്രകാശ് നാരായണൻ അത് തിരുത്തി. "ഒരിക്കലും നിങ്ങളെ ഇന്ത്യയുമായി താരതമ്യം ചെയ്യാതിരിക്കുക. ഇന്ത്യയ്ക്ക് അമരത്വമുണ്ട് നിങ്ങൾക്കതില്ല."ഇതായിരുന്നു ജയപ്രകാശ് നാരായണന്റെ കത്തിലെ വരികൾ. ഇന്ദിരയുടെ അസാധുവായ തിരഞ്ഞെടുപ്പ് സാധുകരിക്കാൻ ജനപ്രാതിനിധ്യനിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തുവെന്നും ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു.
|
ഹിറ്റ്ലർ ചെയ്യാത്തത്
ഹിറ്റ്ലർ പോലും ചെയ്യാത്ത ചില കാര്യങ്ങൾ ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ നടപ്പിലാക്കി. ഇന്ദിര രാജ്യത്ത് കുടുംബാധിപത്യം നടപ്പിലാക്കി. പാർലമെന്റിലെ തീരുമാനങ്ങളും നടപടി ക്രമങ്ങളും പത്രത്തിൽ എഴുതരുതെന്ന് ഇന്ദിര നിരോധിച്ചു-ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു.
|
പ്രധാനമന്ത്രിയുടെ പിന്തുണ
ജെയ്റ്റിലുടെ വാദങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണച്ചു. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെക്കുറിച്ച് അരുൺ ജെയ്റ്റ്ലി എഴുതിയിരിക്കുന്നു. തീർച്ചയായും ഇത് വായിക്കുക-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.