കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ശ്രീദേവി.. നടിയെ ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്ക്!
Recommended Video

ദുബായ്: ദിവസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ശ്രീദേവിയുടെ മൃതദേഹം സ്വന്തം മണ്ണിലെത്തി. ശ്രീദേവിയുടേത് മുങ്ങിമരണമാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ ശ്രീദേവി മരിച്ചതായുള്ള വിവരം പുറത്ത് വന്നതിന് ശേഷം യുഎഇയിലെ ആരാധകര്‍ മോര്‍ച്ചറിക്ക് സമീപത്തേക്ക് ഒഴുകുകയായിരുന്നു.
എന്നാല്‍ പ്രിയനടിയുടെ മുഖം ഒരു നോക്ക് കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. അതേസമയം ഇന്ത്യയുടെ അഭിമാനമായ താരത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് ഒരു മലയാളിക്കാണ്.

ഉയർന്ന സംശയങ്ങൾ
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് അനവധി സംശയങ്ങളാണ് ഉയര്‍ന്നത്. ശ്രീദേവിയെ പോലെ ആരോഗ്യവതിയായ ഒരു സ്ത്രീ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു എന്നത് പലര്‍ക്കും അവിശ്വസനീയമായി തോന്നിയതില്‍ തെറ്റ് പറയാനാകില്ല. മാത്രമല്ല ശ്രീദേവിയുടെ തലയില്‍ മുറിവുണ്ടായിരുന്നു എന്ന വാര്‍ത്ത കൂടി വന്നതോടെ സംശയങ്ങള്‍ ഇരട്ടിച്ചു.

അഭ്യൂഹങ്ങൾക്ക് വിരാമം
എല്ലാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്ത് വന്നത്. മരണത്തില്‍ ദുരൂഹത ഇല്ലെന്നും ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നും സ്ഥിരീകരിച്ചു. ഇതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു.

ഏറ്റുവാങ്ങിയത് മലയാളി
എംബാം ചെയ്ത ശേഷം ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്കായിരുന്നു. ദുബായിലെ മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ആയിരുന്നു ആ മലയാളി. ശ്രീദേവിയുടെ മരണത്തിന് ശേഷം മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഓട്ടത്തിലായിരുന്നു അഷ്‌റഫ്.

സർട്ടിഫിക്കറ്റ് കൈമാറി
ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്ത ശേഷം അഷ്‌റഫ് താമരശ്ശേരിക്ക് കൈമാറിയതായി ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ വ്യക്തമാക്കുന്നു. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തില്‍ നിന്നാണ് അഷ്‌റഫിന് ശ്രീദേവിയുടെ മൃതദേഹം കൈമാറിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഉറങ്ങുന്ന സുന്ദരി
മരം കൊണ്ടുള്ള ശവപ്പെട്ടിയിലേക്ക് ഉറങ്ങിക്കിടക്കുന്ന പ്രിയനടിയെ അഷ്‌റഫ് ഏറ്റുവാങ്ങി. സമാധാനത്തോടെ ഉറങ്ങുകയാണെന്നാണ് തനിക്ക് ശ്രീദേവിയെ അവസാനമായി കണ്ടപ്പോള്‍ തോന്നിയതെന്ന് അഷ്‌റഫ് താമരശ്ശേരി ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു. കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ.

തലയിൽ മുറിവില്ലായിരുന്നു
സിനിമകളിലും ഫോട്ടോകളിലും കണ്ടതിനേക്കാള്‍ ശ്രീദേവിയുടെ മുഖം മെലിഞ്ഞിരുന്നു. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ അവരുടെ തലയില്‍ മുറിവില്ലായിരുന്നുവെന്നും അഷ്‌റഫ് താമരശ്ശേരി പ്രതികരിച്ചു. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിലെ 1840 ദിര്‍ഹം വിലവരുന്ന ഒരു സാധാരണ ശവപ്പെട്ടിയില്‍, വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് കൈമാറിയതെന്നും അഷ്‌റഫ് പറയുന്നു.

പ്രിയപ്പെട്ട അഷ്റഫ്
പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തുന്ന വ്യക്തിത്വമാണ് അഷ്‌റഫ്. സാമൂഹ്യപ്രവര്‍ത്തനത്തിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാരത്തിന് അഷ്‌റഫ് അര്‍ഹനായിട്ടുണ്ട്. ഗള്‍ഫില്‍ മരണപ്പെടുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് ഇദ്ദേഹം. അക്കൂട്ടില്‍ ഒരിക്കലും മറക്കാനാവാത്തതാകും ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങാനായത്.

സ്വകാര്യ വിമാനത്തിൽ മടക്കം
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചത്. വൈകിട്ട് ആറരയോടെ അനില്‍ അംബാനിയുടെ സ്വകാര്യവിമാനത്തിലായിരുന്നു ഇന്ത്യയിലേക്കുള്ള ശ്രീദേവിയുടെ മടക്കയാത്ര. ബോണി കപൂര്‍, സഹോദരനായ സഞ്ജയ് കപൂര്‍, ബോണിയുടെ ആദ്യവിവാഹത്തിലെ മകനും നടനുമായ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.

കാത്ത് നിന്ന് ആയിരങ്ങൾ
അനില്‍ കപൂര്‍, അനില്‍ അംബാനി, ശ്രീദേവിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ മുംബൈ വിമാത്താവളത്തിലെത്തി. ലോഖണ്ഡാവാലയിലെ ഗ്രീന്‍ ഏക്കേഴ്‌സിലേക്കാണ് ശ്രീദേവിയുടെ മൃതദേഹം കൊണ്ടുപോയത്. ആയിരങ്ങളാണ് ശ്രീദേവിയുടെ വരവിന് വേണ്ടി കാത്ത് വീടിന് മുന്നില്‍ തടിച്ച് കൂടിയിരുന്നത്.

ഉച്ചവരെ പൊതുദർശനം
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ശ്രീദേവിയുടെ മൃതദേഹം സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ശ്രീദേവിയുടെ മൃതദേഹം വഹിച്ച വിലാപയാത്ര പവന്‍ഹാന്‍സിന് സമീപത്തുള്ള വിലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്ക് പുറപ്പെടും.

മാധ്യമങ്ങൾക്ക് നിയന്ത്രണം
വൈകിട്ട് മൂന്ന് മണിക്ക് ഇന്ത്യയുടെ സ്വപ്‌നറാണിയുടെ സംസ്‌ക്കാരം നടക്കും. ശ്രീദേവിയെ അവസാനമായി ഒരു നോക്ക് കാണാന്‍ മൂന്ന് ദിവസമായി കാത്ത് കിടക്കുന്ന സാധാരക്കാരായ ആരാധകര്‍ക്ക് പൊതുദര്‍ശനസ്ഥലത്തേക്ക് പ്രവേശനം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍്‌പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications