കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിച്ച് സിപിഎം; നാലിടത്ത് പിന്തുണ പ്രഖ്യാപിച്ചു, ഒരിടത്ത് വോട്ട് സിപിഐക്ക്
ഗുവാഹത്തി: കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരടിക്കുന്ന ഏതിര്‍ ചേരികളാണ് സിപിഎമ്മും കോണ്‍ഗ്രസും. കേരളത്തിന് പുറത്ത് അങ്ങനെയല്ല കാര്യങ്ങള്‍. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും കൈകോര്‍ത്താണ് മല്‍സരിച്ചത്. എങ്കിലും ജനങ്ങള്‍ പലിയടത്തും ജനം ഈ സഖ്യത്തെ തള്ളുകയാണ് ചെയ്തത്.
തമിഴ്‌നാട്, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തത് പൊതുവായ രാഷ്ട്രീയ ശത്രുവിനെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇപ്പോള്‍ അസമില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഎം. എന്താണ് അസമിലെ രാഷ്ട്രീയ പശ്ചാത്തലം. വിശദീകരിക്കാം...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് അസമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഒക്ടോബര്‍ 30നാണ് വോട്ടെടുപ്പ്. നവംബര്‍ രണ്ടിന് ഫലം പ്രഖ്യാപിക്കും. ഇവിടെ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ്. ഇതാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

മരിയാനി, ഭബാനിപൂര്‍, തമുല്‍പൂര്‍, ഗോസൈഗാവ്, തൗറ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് അസമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ തൗറയില്‍ മാത്രം സിപിഐ സ്ഥാനാര്‍ഥിയെ സിപിഎം പിന്തുണയ്ക്കും. ബാക്കി നാലിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണ്ക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു.

2001 മുതല്‍ തുടര്‍ച്ചയായി 15 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് അസം. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തി അധികാരം പിടിച്ചു. കൂടെ പ്രാദേശികമായ ചില കക്ഷികളെ ചേര്‍ത്തായിരുന്നു ബിജെപിയുടെ ഭരണം. സിഎഎ, എന്‍ആര്‍സി വിഷയം ഏറെ കത്തിനിന്ന സംസ്ഥാനമാണ് അസം. ഇവിടെ കേന്ദ്രസര്‍ക്കാരിനെതിരെ വലിയതോതില്‍ വികാരമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെയാണ് അധികാരം പിടിച്ചത്.

അസം ഗണപരിഷത്ത്, യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ എന്നീ കക്ഷികളാണ് ബിജെപിക്കൊപ്പമുള്ളത്. എന്നാല്‍ പ്രതിപക്ഷത്ത് ഒട്ടേറെ പാര്‍ട്ടികളുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ വിശാല സഖ്യത്തില്‍ എഐയുഡിഎഫ്, ബിപിഎഫ്, സിപിഎം, സിപിഐ, അഞ്ചലിക് ഗണമോര്‍ച്ച, ആര്‍ജെഡി, ആദിവാസി നാഷണല്‍ പാര്‍ട്ടി, ജിമോച്ചയന്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയ ചെറുതും വലുതുമായ പാര്‍ട്ടികളാണുള്ളത്.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൗറ, മരിയാനി എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് ജയിച്ചിരുന്നത്. ഗോസൈഗാവില്‍ ബിജെപി സഖ്യത്തിലെ യുപിപിഎല്ലും തമുല്‍പൂരില്‍ ബിപിഎഫും ഭബാനിപൂരില്‍ എഐയുഡിഎഫും ജയിച്ചു. ഇതില്‍ ഗോസൈഗാവ്, തമുല്‍പൂര്‍ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ അടുത്തിടെ മരിച്ചു. ബാക്കി മൂന്ന് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. ഇതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം.

126 അംഗ നിയമസഭയാണ് അസമിലേത്. 64 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരണം നടത്താം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷിയായത്. 59 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു. പിന്നീട് ചില എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ നാല് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

അസമിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ബിജെപി ചെയ്തതെന്ന് സിപിഎം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കിയില്ല. ഇനിയും അവര്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കരുത്. സംസ്ഥാനത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാകുകയാണെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതികരണം. വോട്ടെടുപ്പ് ദിവസം വൈകീട്ട് 7.30 വരെ എക്‌സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications