അസം വെടിവയ്പില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി; അധ്യാപകന്റെ പങ്ക് അന്വേഷിക്കുന്നു
ഗുവാഹത്തി: സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ച് 800ലധികം കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. പോലീസിനെതിരെ നടന്ന പ്രതിഷേധത്തില്‍ ചിലരുടെ പങ്ക് സംശയിക്കുന്നുണ്ട്. തൊട്ടുമുമ്പത്തെ ദിവസം പോപ്പുലര്‍ ഫ്രണ്ടുകാര്‍ മേഖലയില്‍ എത്തുകയും ഭക്ഷണവും മറ്റും വിതരണം ചെയ്യുകയുമുണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
അസമിലെ ദാരംഗ് ജില്ലയില്‍ കുടിയൊഴിപ്പിക്കലിനിടെയാണ് പോലീസിനെതിരെ ഗ്രാമീണരുടെ പ്രതിഷേധമുണ്ടായത്. ഗ്രാമീണര്‍ക്ക് നേരെ പോലീസ് വെടിവയ്ക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നും ഗ്രാമീണര്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ മര്‍ദ്ദിക്കുന്ന പോലീസിന്റെയും ഫോട്ടോഗ്രാഫറുടെയും വീഡിയോ പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. 12കാരനെ പോലീസ് വെടിവച്ച് കൊന്നത് ആധാര്‍ കാര്‍ഡ് വാങ്ങി വരുമ്പോഴാണത്രെ. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവയ്പുണ്ടാകാന്‍ ഇടയാക്കിയ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തില്‍ എത്തിയിരുന്നു. ആറ് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വന്നതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയും സമാനമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വനത്തോട് ചേര്‍ന്ന കാര്‍ഷിക മേഖലയില്‍ നിന്നാണ് മുസ്ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നത്. ഇതിനിടെയാണ് പ്രതിഷേധവും വെടിവയ്പ്പുണ്ടായത്. മുസ്ലിം വിരുദ്ധ നീക്കമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ സഹോദരനാണ് വെടിവയ്പ്പ് നടന്ന ജില്ലയിലെ പോലീസ് മേധാവി എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സംഘടനയ്ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആരോപണം അടിസ്ഥാന രഹിതമാണ്. അസമിലെ പല ജില്ലകളിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ദരിദ്രരായ അസമുകാരുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിലാണ് ഇടപെടാറുള്ളത്. 800ലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് പോലീസ് കുടിയൊഴിപ്പിക്കാന്‍ എത്തിയത്. 5000ത്തോളം പേരാണ് ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. മുസ്ലിം ഉന്‍മൂലന അജണ്ടയുടെ ഭാഗമാണിത്. കര്‍ഷകര്‍ താമസിക്കുന്ന മേഖലയിലാണ് അസമിലെ ബിജെപി സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നത്. വന്‍ പദ്ധതി നടപ്പാക്കാനാണ് ഈ കുടിയൊഴിപ്പിക്കല്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണിതെന്നും പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാം പറഞ്ഞു.
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു; പേളി മാണിയെ കണ്ട സന്തോഷം പങ്കുവച്ച് ജിപി- ചിത്രങ്ങള്‍












Click it and Unblock the Notifications