ഷിന്‍ഡെ സര്‍ക്കാര്‍ വീഴുമോ? മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടന്നേക്കും? വെളിപ്പെടുത്തലുമായി എന്‍സിപി എംപി
മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ച ഷിന്‍ഡെ-ബിജെപി സര്‍ക്കാരില്‍ അതൃപ്തി ഉടലെടുക്കുന്നുണ്ട്
മുംബൈ: അധികാര തര്‍ക്കങ്ങളും ഉള്‍പാര്‍ട്ടി പോരുകളും രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടന്നേക്കും എന്ന് റിപ്പോര്‍ട്ട്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കാനാണ് സാധ്യത. നേരത്തെ തന്നെ ഇത് സംബന്ധിച്ച ചില സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ എന്‍ സി പി എം പി സുപ്രിയ സൂലേയും ഇതേ അഭിപ്രായം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ്.
നിലവിലെ സംസ്ഥാന സര്‍ക്കാരിനുള്ളില്‍ തന്നെ അതൃപ്തികളും അവിശ്വാസവും പ്രകടമാണ് എന്ന് സുപ്രിയ സൂലേ വ്യക്തമാക്കി. അതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് സുപ്രിയ സൂലേ പറയുന്നത്. എല്ലാ നേതാക്കളും പുറമെ ചിരിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ അതൃപ്തരാണ് എന്നും അവര്‍ വ്യക്തമാക്കി.
പുറമെ ചിരിക്കും, ഉള്ളില്‍ അതൃപ്തി
സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു സമാന്തര ഇടപെടല്‍ നടക്കുന്നുണ്ട്. പല തീരുമാനങ്ങളും ആ സമാന്തര സംഘടനയാണ് എടുക്കുന്നത്. ആറ് വകുപ്പുകള്‍ ഒരാളാണ് കൈകാര്യം ചെയ്യുന്നത്. ഒരറ്റത്ത് അധികാരത്തിന്റെ ഏകീകരണമുണ്ട് എന്നും അവര്‍ക്കിടയില്‍ ഉത്കണ്ഠയും അവിശ്വാസവും പ്രകടമാണ് എന്നും സുപ്രിയ ചൂണ്ടിക്കാട്ടി. നേരത്തെ തെരഞ്ഞെടുപ്പ് നടന്നാല്‍ മഹാ വികാസ് അഘാഡി ഒന്നിച്ച് നില്ക്കുമോയെന്ന ചോദ്യത്തിന് അതേ എന്നായിരുന്നു സുപ്രിയയുടെ മറുപടി.
മഹാ വികാസ് അഘാഡി ഒന്നിച്ച് നില്ക്കും
മഹാ വികാസ് അഘാഡി അസാധാരണമായി പ്രവര്‍ത്തിക്കും. മറുവശത്തുള്ളവര്‍ ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ലവ് ജിഹാദ് പോലുള്ള കടുത്ത ഹിന്ദുത്വ പ്രശ്നങ്ങള്‍ ആണ് പ്രതിപക്ഷത്തെ ട്രംപ് ചെയ്യാന്‍ ഭരണപക്ഷം തെരഞ്ഞെടുക്കുന്നത് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം തൊഴില്‍, പണപ്പെരുപ്പം, സമ്പദ്വ്യവസ്ഥ എന്നീ പ്രശ്നങ്ങള്‍ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട് എന്നും സുപ്രിയ പറഞ്ഞു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വരുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നല്കുന്ന സൂചനകള്‍
അണിയറയില്‍ രഹസ്യ പദ്ധതികള്‍
പ്രതിപക്ഷ ഐക്യം ബി ജെ പിക്ക് മറികടക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നതില്‍ സംശയമില്ല. നിലവിലെ മഹാരാഷ്ട്ര സര്‍ക്കാരിന് അധികാരം ഉപയോഗിച്ച് ഉടന്‍ തന്നെ ജില്ലാ പരിഷത്ത്, കോര്പ്പറേഷന് തെരഞ്ഞെടുപ്പുകള്‍ നടത്താമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ഇത് സംബന്ധിച്ച ഒരു ആലോചനയുമില്ല. ഇതെല്ലാം തെരഞ്ഞെടുപ്പ് പെട്ടെന്ന് നടന്നേക്കാം എന്ന സൂചനയാണ് നല്‍കുന്നത് എന്നും സുപ്രിയ പറഞ്ഞു.
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചർച്ച 24 ഉപേക്ഷിച്ചു, മലയാള മാധ്യമങ്ങൾക്ക് ഭയം; എഎ റഹീം എംപി
മോദി പ്രതീക്ഷ നഷ്ടപ്പെടുത്തി
പ്രതിപക്ഷത്തിനെതിരായ ബി ജെ പിയുടെ ആക്രമണത്തിന് അതിന്റെ ഉള്ളടക്കം നഷ്ടപ്പെട്ടു. മോദിയും ബി ജെ പിയും രാജവംശ രാഷ്ട്രീയത്തെ ആണ് പ്രതിനിധീകരിക്കുന്നത് എന്നും സുപ്രിയ സൂലേ ആരോപിച്ചു. 2014 ല്‍ അധികാരത്തില്‍ മോദി അഴിമതി തുടച്ചുനീക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ അഴിമതിക്കാരാണെന്ന് അവര്‍ പറഞ്ഞ മിക്ക ആളുകളും ഇന്ന് അദ്ദേഹത്തിന്റെ ടീമിലുണ്ട് എന്നും സുപ്രിയ സൂലേ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരില്‍ മുറുമുറുപ്പ്
മഹാരാഷ്ട്രയില്‍ ശിവസേനയിലുണ്ടായ പിളര്‍പ്പാണ് മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയത്. ശിവസേനയില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുണ്ടായ വിമതര്‍ പാര്‍ട്ടി വിടുകയും ബി ജെ പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഏക്നാഥ് ഷിന്ഡെയ്ക്കാണെങ്കിലും പ്രധാന വകുപ്പുകളെല്ലാം ബി ജെ പിക്കാണ്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഉപ മുഖ്യമന്ത്രി.
ബിജെപിക്ക് പരാമധികാരം
ദേവേന്ദ്ര ഫഡ്നാവിസിന്റെ നിയന്ത്രണത്തിലാണ് സര്‍ക്കാര്‍ എന്ന് ഷിന്‍ഡെ വിഭാഗക്കാര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. മറുവശത്ത് മഹാ വികാസ് അഘാഡിയിലും പ്രശ്നങ്ങളുണ്ട്. ശിവസേന- എന്‍ സി പി - കോണ്‍ഗ്രസ് പാര്‍ട്ടികളാണ് മഹാ വികാസ് അഘാഡിയെ നയിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.