പ്രചരണത്തിന് വമ്പൻ പട...സർവ്വ സന്നാഹങ്ങളുമായി പഞ്ചാബിൽ പോരാട്ടം കടുപ്പിച്ച് കോൺഗ്രസ്
ദില്ലി; നിയസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രമുഖരെ തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറക്കി കോൺഗ്രസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ സിംഗ് ബാഗൽ ഉൾപ്പെടെയുള്ളവരാണ് പഞ്ചാബിൽ വിവിധയിടങ്ങളിൽ പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നത്.
ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങൾ ശക്തമാക്കും. രാഹുൽ ഗാന്ധി ഓരോ ജില്ലകളിലും പൊതു റാലിയെ അഭിസംബോധന ചെയ്യും. തുടർന്ന് ഇവിടങ്ങളിലും മറ്റ് നേതാക്കൾ വീടുകൾ തോറുമുള്ള റോഡ് ഷോകളും പൊതുയോഗങ്ങളും പത്രസമ്മേളനങ്ങളും നടത്തും,കോൺഗ്രസ് നേതാക്കൾ പറയുന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തങ്ങളുടെ എല്ലാ ഉന്നത നേതാക്കളോടും മുഖ്യമന്ത്രിമാരോടും എംപിമാരോടും പഞ്ചാബിൽ പ്രചരണത്തിൽ സജീവമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എംഎൽഎമാർക്കും ഏതാനും എംപിമാർക്കും തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഇതിനോടകം നൽകിയിട്ടുണ്ട്, നേതാക്കൾ പറഞ്ഞു. ഭൂപീന്ദർ ഹൂഡ, കുമാരി സെൽജ, ഹരീഷ് റാവത്ത്, രാജീവ് ശുക്ല, അജയ് മാക്കൻ, സച്ചിൻ പൈലറ്റഅ ദീപേന്ദർ ഹൂഡ രൺദീപ് സുർജേവാല തുടങ്ങിയ പ്രമുഖരും പഞ്ചാബിൽ കളം നിറയുകയാണ്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ശക്തമായ പ്രചരണ പരിപാടികൾ പാർട്ടി നടത്തുന്നതെന്ന് നേതാക്കൾ പറയുന്നു
തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ക്യാമ്പെയിനുകളും കോൺഗ്രസ് സജീവമാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും രാഹുൽ ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും പൊതുപരിപാടികൾ നടക്കുമ്പോൾ തന്നെ അവ സോഷ്യൽ മീഡിയയിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. മാത്രമല്ല സർക്കാരിന്റെ പ്രവർത്തനങ്ങളും മുതിർന്ന നേതാക്കളുടെ ഇടപെടലുകളുമെല്ലാം തത്സമയം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പാർട്ടി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
2017 ൽ 77 സീറ്റ് നേടി അധികാരത്തിലേറിയ കോൺഗ്രസ് സംസ്ഥാനത്ത് ഭരണ തുടർച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇക്കുറി ശക്തമായ മത്സരമാണ് നേരിടുന്നത്. ആം ആദ്മി പാർട്ടിയാണ് കോൺഗ്രസിന്റെ പ്രധാന എതിരാളി. 2017 ൽ 20 സീറ്റുകൾ നേടി തങ്ങളുടെ കന്നി അങ്കത്തിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച പാർട്ടി ഇത്തവണ 50 ലധികം സീറ്റുകൾ നേടുമെന്നാണ് അവകാശപ്പെടുന്നത്. അഭിപ്രായ സർവ്വേകളെല്ലാം തന്നെ ആം ആദ്മിയുടെ മുന്നേറ്റം പ്രവചിക്കുന്നുണ്ട്.
അതേസമയം കോൺഗ്രസിനേയും ആം ആദ്മിയേയും കൂടാതെ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് -ബി ജെ പി സഖ്യവും ശിരോമണി അകാലിദൾ- ബി എസ് പി സഖ്യവും മത്സര രംഗത്തുണ്ട്.












Click it and Unblock the Notifications