കര്‍ണാടകം മിണ്ടരുത്... തലൈവി സുപ്രീം കോടതിയില്‍ പറഞ്ഞത്
ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയെ കോടതി കുറ്റവിമുക്തയാക്കിയതാണ്. അതിന് മുമ്പ് മൂന്ന് ആഴ്ച അവര്‍ കര്‍ണാടകത്തിലെ ജയിലില്‍ കിടന്നു.
എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്‌നം തീരുന്നില്ല. ജയയെ കുറ്റവിമുക്തയാക്കിയ വിധിയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.പ്രധാന എതിരാളിയായ ഡിഎംകെയും പിന്നെ ബിജെപിയുടെ സുബ്രഹ്മണ്യം സ്വാമിയും അതിനൊപ്പം കൂടി. ഒടുവില്‍ സുപ്രീം കോടതി ജയലളിതയ്ക്ക് നോട്ടീസ് അയച്ചു.
താനൊരു പൊതു പ്രവര്‍ത്തകയാണെന്ന കാര്യം കര്‍ണാടക സര്‍ക്കാര്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട് എന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ മറുപടിയില്‍ ജയലളിത പറയുന്നത്. കേസില്‍ തനിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിന് അധികാരമില്ലെന്നും ജയ മറുപടിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കര്‍ണാടക ഹൈക്കോടതി വിധിയില്‍ ഒരു അപാകവും ഇല്ലെന്നും തികച്ചും സത്യസന്ധവും ന്യായയുക്തവും ആണെന്ന് ജയലളിതയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ എതിരാളികള്‍ക്ക് കെട്ടിവച്ച പണം പോലും കിട്ടാത്തത്ര വലിയ വിജയമാണ് നേടിയത്
തനിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ബിനാമി ഇടപാടുകളുടെ വിഷയത്തില്‍ ഒരു തെളിവ് പോലും നല്‍കാനായില്ലെന്നും ജയലളിത പറയുന്നു.