അസം പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ തന്ത്രം; അധികാരത്തില്‍ വന്നാല്‍ ഒരാഴ്ച സമയം, അതിനുള്ളില്‍..
ഗോഹട്ടി: 1952 ല്‍ അസം രൂപീകൃതമായത് മുതല്‍ 2011 വരേയുള്ള ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് വ്യക്തമായ മേധാവിത്വമാണ് അസമില്‍ ഉണ്ടായിരുന്നത്. 1952 മുതല്‍ 2016 വരെ നടന്ന 14 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 11 തവണയും കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. 1978 ല്‍ ജനതാ പാര്‍ട്ടി അധികാരം പിടിച്ചെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ സാധിച്ചു. പിന്നീട് 1985 ലും 96 ലും അസം ഗണ പരിഷത്തിന് മുന്നില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടി വന്നു. എന്നാല്‍ 2001 മുതല്‍ 2011 വരേയുള്ള മൂന്ന് വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിഞ്ഞു.
2016 ല്‍
എന്നാല്‍ 2016 ലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി കസേരയില്‍ നാലാമതൊരു അവസരം തേടിയ തരുണ്‍ഗൊഗോയിയേയും കോണ്‍ഗ്രസിനേയും അട്ടിമറിച്ചുകൊണ്ടായിരുന്നു ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയത്. 89 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 60 സീറ്റിലും വിജയിക്കാന്‍ സാധിച്ചു.
ബിജെപി അധികാരത്തില്‍
കേവല ഭൂരിപക്ഷത്തിന് 4 പേരുടെ കുറവുണ്ടായിരുന്ന ബിജെപി അസംഗണപരിഷത്തിന്‍റേയും( 14)ബിപിഎഫിന്‍റേയും ( 12) പിന്തുണയോടെ ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു. 122 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് അന്ന് വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. 26 സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.
അടുത്ത തിരഞ്ഞെടുപ്പ്
എന്നാല്‍ അടുത്തൊരു നിയമസഭാ തിരഞ്ഞെടുപ്പിന് അസം ഒരുങ്ങുമ്പോള്‍ എന്ത് വിലകൊടുത്തും സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഇതിനുള്ള തന്ത്രങ്ങളും അവര്‍ അണിയറയില്‍ ഒരുക്കുകയാണ്. പൗരത്വ നിയമഭേദഗതി സമരത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് ബിജെപിക്ക് എതിരായി രൂപപ്പെട്ട വികാരം ശക്തമായിരുന്നു.
കേസുകള്‍ പിന്‍വലിക്കും
നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഈ വിഷയം സജീവമാക്കിക്കൊണ്ടുവരികയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്നാണ് പാര്‍ട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. 'അടുത്ത വർഷം സംസ്ഥാനത്ത് കോൺഗ്രസിന് സർക്കാർ രൂപീകരിക്കാന്‍ സാധിച്ചാല്‍ സിഎഎ വിരുദ്ധ പ്രവർത്തകർക്കെതിരായ എല്ലാ കേസുകളും ഒരാഴ്ചയ്ക്കുള്ളിൽ പിൻവലിക്കും'- അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഐപിസിസി) പ്രസിഡന്റ് റിപ്പുൻ ബോറ പറഞ്ഞു.
ഒരാഴ്ച്ചയ്ക്കുള്ളില്‍
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് യുവാക്കൾ, വിദ്യാർത്ഥികൾ, മറ്റ് സംഘടനകൾ എന്നിവയ്‌ക്കെതിരായി ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കുകയാണ്. അധികാരത്തില്‍ വന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഈ വാഗ്ദനം പാര്‍ട്ടി നിരവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ കുറ്റമല്ല
കഴിഞ്ഞ സർക്കാരുകൾ തീവ്രവാദികൾക്കെതിരായ നിരവധി കേസുകള്‍ പിന്‍വലിച്ചു. അതേ സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രവർത്തകർക്കെതിരായ കേസുകൾ എളുപ്പത്തിൽ പിൻവലിക്കാമെന്നും അദ്ദേഹം പറഞ്ഞു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത് ഗുരുതരമായ കുറ്റമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
സഖ്യ ചര്‍ച്ച
അതേസമയം, ബദ്റുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായുള്ള സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. എഐയുഡിഎഫുമായി സഖ്യം ചേരുമ്പോള്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ടിയിരുന്നുഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്ക ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
പാര്‍ട്ടിയിലേക്ക്
പൗരത്വ നിയമ ഭേദഗതിക്കെതിരായി രംഗത്ത് വന്ന സംഘടനകളും രാഷ്ട്രീയ സംഘടനകള്‍ രൂപീകരിച്ച് മത്സര രംഗത്തുണ്ട്. ഇത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. സിഎഎ വിരുദ്ധത പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന കലാകാരന്‍മാരുള്‍പ്പടേയുള്ളവരെ കോണ്‍ഗ്രസ് അടുത്തിടെ പാര്‍ട്ടിയില്‍ എത്തിക്കുകയും ചെയ്തിരുന്നു.
വിജയിക്കാന്‍ കഴിയുന്ന 4 സീറ്റെങ്കില്‍ പറയാന്‍ ബിജെപിക്ക് സാധിക്കുമോ? വെല്ലുവിളിച്ച് കമല്‍നാഥ്