'തന്നെ ഒഴിവാക്കിയത് മുരളീധരനെ തൃപ്തിപ്പെടുത്താൻ';ബിരുദദാന ചടങ്ങിനെതിരെ ഉണ്ണിത്താന്റെ പോസ്റ്റ്
'തന്നെ ഒഴിവാക്കിയത് മുരളീധരനെ തൃപ്തിപ്പെടുത്താൻ';ബിരുദദാന ചടങ്ങിനെതിരെ ഉണ്ണിത്താന്റെ പോസ്റ്റ്
ഡൽഹി: രാഷ്ട്രപതി പങ്കെടുക്കുന്ന കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. കേന്ദ്ര മന്ത്രി വി മുരളീധരനെ തൃപ്തിപ്പെടുത്താനാണ് തന്നെ ഒഴിവാക്കിയതെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കിയത്.
ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സമ്പൂർണമായി കാവിവത്ക്കരിക്കപ്പെട്ട പരിപാടിയായി ബിരുദദാന ചടങ്ങിനെ മാറ്റി.
എംപിയെ ഉള്‍പ്പെടുത്താത്ത നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. രാഷ്ട്രപതിയെക്കൂടി സര്‍വകലാശാല അധികൃതര്‍ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ;-
രാഷ്ട്രപതി പങ്കെടുക്കുന്ന പെരിയയിലെ കേരള , കേന്ദ്ര സർവകലാശാലയിലെ കോൺവൊക്കേഷൻ ചടങ്ങിൽ സ്ഥലം എം പിയെന്ന നിലയിൽ എന്നെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞു, പ്രോട്ടോകോൾ പാലിക്കാതെ, ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ച് സമ്പൂർണ്ണ കാവി വൽക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നു. ഇത് പ്രതിഷേധാർഹമാണ്,
തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സർവ്വകലാശാല അധികൃതർ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വൽക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സർവ്വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്. ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും, സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വർഗീയ ഫാസിസ്റ്റുകൾ മുന്നോട്ടു പോകുമ്പോൾ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യും.
ഇന്നലെയാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് ഈ ഒഴിവാക്കിയതിനെതിരെ രംഗത്ത് എത്തിയിരുന്നത്.
അതേ സമയം, കെ റെയിൽ വിഷയത്തിൽ കെ പി സി സി തീരുമാനത്തിന് എതിരെയും ശശി തരൂരിനെതിരെയും രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച സംഭവത്തിലും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.
തരൂരിന് എതിരെ രാജ്മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ ഇപ്രകാരം ;-
ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ശശി തരൂരിന് കഴിയുന്നില്ല. അടുത്ത തവണ തരൂർ മത്സരിക്കാനിറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കും. സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും യുഎഇയിൽ നിന്ന് എത്തിയവർ; റിപ്പോർട്ടുകൾ ഇങ്ങനെ...
Recommended Video
ശശി തരൂർ തന്റെ നിലപാട് തിരുത്തണം. കൊലക്കേസിൽ പ്രതിയാക്കാൻ സിപിഎം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ്. കെ റെയിൽ വിവാദത്തിലും ശശി തരൂരും കെ പി സി സി യും തമ്മിൽ പ്രശ്നങ്ങൾ ഉണ്ട്. കെ പി സി സി യുടെ ഭീഷണി ശശി തരൂർ തള്ളിയിരുന്നു. ജനാധിപത്യത്തിൽ തത്ത്വാധിഷ്ഠിത നിലപാടുകൾക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രിയുടെ അനൂകൂലിയായി തന്നെ ചിത്രീകരിക്കാൻ നീക്കമെന്നുമാണ് തരൂർ തിരിച്ചടിച്ചത്.
അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞ തിരുവനന്തപുരം എം പി ശശി തരൂർ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. താൻ വികസനത്തിന് വേണ്ടി നിൽക്കുന്ന വ്യക്തിയാണെന്നും അത് പോലെ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നെന്നുമാണ് തരൂർ പറഞ്ഞത്. ഇത് ഒരു നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലുലു മാൾ ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹ മന സ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.