അയോധ്യയിലേക്ക് മുസ്ലിം നേതാക്കള്‍ക്ക് ക്ഷണം; കോണ്‍ഗ്രസിനെ വിളിച്ചില്ല... ക്ഷണിതാക്കളുടെ പട്ടിക
ദില്ലി: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അയോധ്യ തര്‍ക്കത്തില്‍ ദീര്‍ഘകാലത്തെ നിയമ പോരാട്ടങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം നവംബറിലാണ് അവസാനമായത്. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം നിര്‍മിക്കാന്‍ കൈമാറുകയും മുസ്ലിങ്ങള്‍ക്ക് പകരമായി അഞ്ച് ഏക്കര്‍ അയോധ്യയില്‍ മറ്റെവിടെയെങ്കിലും കൈമാറാനുമായിരുന്നു സുപ്രീംകോടതി വിധി.
തുടര്‍ന്ന് ക്ഷേത്ര നിര്‍മാണത്തിന് കോടതി നിര്‍ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് എന്നാണ് ഇതിന്റെ പേര്. ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് അടുത്തമമാസം അഞ്ചിന് അയോധ്യയില്‍ ഭൂമി പൂജ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിനിധികളെത്തും. ക്ഷണിക്കപ്പെട്ടവരുടെ പട്ടിക ഇങ്ങനെ...
സംഘപരിവാര്‍ നേതാക്കള്‍
ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി എന്നീ സംഘപരിവാര്‍ സംഘടനകളുടെ പ്രധാന നേതാക്കള്‍ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുമെന്നാണ് വിവരം. കൂടാതെ ഉത്തര്‍ പ്രദേശിലെ മുസ്ലിം നേതാക്കള്‍ക്കും ക്ഷണമുണ്ട്. പ്രതിപക്ഷ നേതാക്കളെ വിളിച്ചിട്ടില്ല.
മുസ്ലിം പ്രതിനിധികള്‍
ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി, ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി, അയോധ്യ കേസിലെ ഹര്‍ജിക്കാരനായിരുന്ന ഇഖ്ബാല്‍ അന്‍സാരി എന്നിവര്‍ക്കും ആഗസ്റ്റ് അഞ്ചിലെ ചടങ്ങിലേക്ക് ക്ഷണമുണ്ട്. അയോധ്യ കേസിലെ ആദ്യ ഹര്‍ജിക്കാരനായ ഹാശിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി.
അദ്വാനിയും ഭാഗവതും രാംദേവും
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, ബാബാ രാംദേവ് എന്നിവര്‍ക്കും ക്ഷണമുണ്ട്. രാമജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റാണ് അതിഥികളെ ക്ഷണിക്കുന്നത്.
പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചില്ല
രാജ്യത്തെ ഒരു പ്രതിപക്ഷ നേതാവിനും അയോധ്യയിലെ ചടങ്ങിലേക്ക് ക്ഷണമില്ല. റായ്ബറേലി എംപിയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിക്കും ക്ഷണം ലഭിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി എന്ന പേരില്‍ ആരെയും ക്ഷണിക്കുന്നില്ലെന്നാണ് ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി പ്രതികരിച്ചത്.
Recommended Video
ബിഎസ്പി നേതാവിന് ക്ഷണം
അംബേദ്കര്‍ നഗറില്‍ നിന്നുള്ള ബിഎസ്പി എംപി റിതേഷ് പാണ്ഡെ, ഫൈസാബാദ്, അയോധ്യ, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ എംപിമാരും എംഎല്‍എമാരും ചടങ്ങിന് എത്തും. ഫൈസാബാദ് ബിജെപി എംപി ലല്ലു സിങ്, മില്‍ക്കിപൂര്‍ ബിജെപി എംഎല്‍എ ബാബാ ഗോരഖ്‌നാഥ്, അയോധ്യ ബിജെപി എംഎല്‍എ വേദ് പ്രകാശ് ഗുപ്ത എന്നിവരെ കൂടാതെ അയോധ്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്ഷണമുണ്ട്.
കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചിട്ടില്ല
കൊറോണ കാരണം നിയന്ത്രണമുള്ളതിനാല്‍ കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുമോ എന്ന് വ്യക്തമല്ല. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിന് എത്തും. മുഖ്യമന്ത്രി വേറെ ആരെയെങ്കിലും ക്ഷണിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും സ്വാമി ഗോവിന്ദ് ഗിരി പറഞ്ഞു.
കൂടാതെ ഇവരുമുണ്ടാകും
മിക്ക ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ട്. അദ്വാനി, ജോഷി, മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, സാധ്വി റിഥംബര, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ആര്‍എസ്എസ് വനിതാ വിഭാഗം നേതാവ് ശാന്തി അക്ക, അന്തരിച്ച വിഎച്ച്പി നേതാവ് വിഷ്ണു ഹരി ഡാല്‍മിയയുടെ മകന്‍ പുനീത് ഡാല്‍മിയ എന്നിവര്‍ക്കും ക്ഷണമുണ്ട്.
ബുദ്ധ സന്യാസിമാരും
രാജ്യത്തെ പ്രമുഖരായ ഹിന്ദു സന്യാസിമാരെ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ചിന്മയ, രാമ കൃഷ്ണ മിഷനുകളിലെ പ്രതിനിധികള്‍, ബുദ്ധ സന്യാസിമാര്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. കൊറോണ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചടങ്ങ് എന്ന് നേതാക്കള്‍ പറഞ്ഞു. 2024ല്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നത്.
ദൂരദര്‍ശനില്‍ തല്‍സമയം
രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജ നടക്കുന്ന ആഗസ്റ്റ് അഞ്ചിലെ പരിപാടി ദൂരദര്‍ശനില്‍ തല്‍സമയം സംപ്രേഷണം ചെയ്യുമെന്നാണ് വിവരം. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ഒട്ടേറെ ടെലിവിഷന്‍ ചാനലുകള്‍ ലൈവ് സംപ്രേഷണം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
വിശദീകരണം ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റു പരിപാടികളെ പോലെ തന്നെ അയോധ്യയിലെ പരിപാടിയും സംപ്രേഷണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം, തറക്കല്ലിടല്‍ കര്‍മം നടക്കാനിരിക്കെ എതിര്‍ ശബ്ദവുമായി ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി രംഗത്ത്. ആഗസ്റ്റ് അഞ്ച് അശുഭകരമായ സമയമാണെന്ന് ശങ്കരാചാര്യ സ്വാമി പറയുന്നു.
200 പേര്‍ പങ്കെടുക്കും
തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന വിപുലമായ പരിപാടിയില്‍ 200 പേര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ക്ഷണിതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസം നീളുന്ന പ്രത്യേക പ്രാര്‍ഥനകളും പൂജകളുമാണ് നടക്കുക.