'മുന്‍പ് ഇറ്റാലിയൻ വനിത മോദിയെ അപമാനിച്ചു, ഇപ്പോള്‍ ഇറ്റാലിയ അമ്മയെ അപമാനിക്കുന്നു'; അനുരാഗ് താക്കൂർ
അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആം ആദ്മി പാർട്ടിയേയും കോൺഗ്രസിനയേും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. മുൻപ് മുന്‍പ് ഇറ്റാലിയൻ വനിതയായിരുന്നു മോദിയെ അപമാനിച്ചതെന്നും ഇപ്പോൾ ഇറ്റാലിയ അമ്മയെ അപമാനിക്കുകയാണെന്നും അനുരാഗ് താക്കൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ആം ആദ്മി പാർട്ടി ഗുജറാത്ത് തലവൻ ഗോപാൽ ഇറ്റാലിയയേയും ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു താക്കൂറിന്റെ വിമർശനം. ഇത്തവണയും ഗുജറാത്തിൽ ബി ജെ പി തരംഗം ആഞ്ഞടിക്കുമെന്നും മുൻ റെക്കോഡുകൾ എല്ലാം തകർത്ത് കൊണ്ട് അട്ടിമറി വിജയം പാർട്ടി നേടുമെന്നും താക്കൂർ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം സുരേന്ദ്ര നഗറിലും വാദ്വയിലുമായി മൂന്ന് തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലായിരുന്നു താക്കൂർ പങ്കെടുത്തത്. യോഗത്തിൽ കടുത്ത വിമർശനമാണ് ആം ആദ്മിക്കും കോൺഗ്രസിനുമെതിരെ കെജരിവാളഅ ഉന്നയിച്ചത്. 'മുന്‍പ് ഇറ്റാലിയൻ വനിത മോദിയെ അപമാനിച്ചു, ഇപ്പോള്‍ ഇറ്റാലിയ അമ്മയെ അപമാനിക്കുന്നു. ഗുജറാത്ത് ഒരിക്കലും ഈ അപമാനത്തെ അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും അംഗീകരിക്കില്ല. ഈ അപമാനങ്ങൾക്ക് ഗുജറാത്ത് തക്കതായ മറുപടി നൽകും',താക്കൂർ പറഞ്ഞു.

ഗുജറാത്തിൽ ആം ആദ്മിയ്ക്കെതിരെ വിമർശനം കടുപ്പിച്ചിരിക്കുകയാണ് ബി ജെ പി. ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയെ കടന്നാക്രമിച്ച് കൊണ്ടുള്ള പ്രതികരണങ്ങൾ ബി ജെ പി നേതാക്കൾ നടത്തിയിരുന്നു. മോദിയുടെ അമ്മയെ പരിഹസിച്ച് കൊണ്ടുള്ള ഇറ്റാലിയയുടെ പഴയ വീഡിയോ പുറത്ത് വന്നത് വിവാദമായിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന് മുൻപാകെ ഇറ്റാലിയ ഹാജരാവുകയും മണിക്കൂറുകളോളം അദ്ദേഹത്തെ കമ്മീഷൻ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം രാജ്യത്തിന് തന്നെ ഗുജറാത്ത് വലിയൊരു വികസന മാതൃകയാണെന്നും അനുരാഗ് താക്കൂർ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ അനുഗ്രഹത്തോടെ 2014 ലും 2019 ലും മോദി സർക്കാർ രാജ്യത്ത് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 2024 ലും 400 ൽ അധികം സീറ്റുകൾ നേടി മോദി സർക്കാർ അധികാരതുടർച്ച നേടുമെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് പ്രചരണം കൊഴുപ്പിക്കുകയാണ് ബി ജെ പി. ഒക്‌ടോബർ 12 മുതൽ 20 വരെ സംസ്ഥാനത്ത് അഞ്ച് 'ഗുജറാത്ത് ഗൗരവ് യാത്ര'കളാണ് ബിജെപി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് യാത്രകൾ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. മറ്റ് യാത്രകൾ അമിത് ഷായാണ് ഫ്ളാഗ് ഓഫ് ചെയ്തത്. നേരത്തേ 2002 ലും 2017 ലും ബി ജെ പി സംസ്ഥാനത്ത് ഗൗരവ് യാത്ര നടത്തിയിരുന്നു. ആകെയുള്ള 182 മണ്ഡലങ്ങളിൽ നിന്നും 144 മണ്ഡലങ്ങളിലൂടെ 5,734 കിലോമീറ്റർ യാത്രയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.

ഭരണതുടർച്ച നേടുമെന്ന കാര്യത്തിൽ ആശങ്കയില്ലെങ്കിലും ആം ആദ്മിയുടെ സംസ്ഥാനത്തെ സ്വീകാര്യതെ ബി ജെ പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. വലിയ മുന്നേറ്റം ഇവിടെ പാർട്ടിക്ക് ഉണ്ടാക്കാൻ സാധിച്ചാൽ അത് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പിക്ക് ഏൽക്കുന്ന കനത്ത ആഘാതമായി വിലയിരുത്തപ്പെടും.ഈ സാഹചര്യത്തിൽ കുറഞ്ഞത് 120 ഓളം സീറ്റുകളെങ്കിലും നേടി വിജയിക്കുകയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. 2017 ൽ 99 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.












Click it and Unblock the Notifications