'ജനാധിപത്യത്ത കുറിച്ച് പറയും മുൻപ് ഗോമൂത്രം കൊണ്ട് വായ കഴുകൂ'; ബിജെപി മന്ത്രിയുടെ പരാമർശം വിവാദത്തിൽ
അഗർത്തല; ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നതിന് മുൻപ് ഗോ മുത്രം കൊണ്ട് വായ കഴുകണമെന്ന ത്രിപുര ബിജെപി മന്ത്രിയുടെ പരാമർശം വിവാദത്തിൽ. നിയമമന്ത്രിയായ രതൻ ലാൽ നാഥിന്റെ പരാമർശമാണ് വിവാദത്തിലായത്. സി പി എമ്മിനേയും കോൺഗ്രസിനേയും വിമർശിച്ച് കൊണ്ടുള്ള പ്രസംഗത്തിനിടെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്.
ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് പ്രതിപക്ഷ പാർട്ടികൾ ഗോമൂത്രം കൊണ്ട് വായ കഴുകണം. അക്രമവും അശാന്തിയുമല്ലാതെ ത്രിപുരയിൽ കഴിഞ്ഞ ഭരണകാലത്ത് അവർ മറ്റെന്ത് കാര്യമാണ് ചെയ്തത്', എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ത്രിപുരയിൽ പ്രതിപക്ഷ പാർട്ടികൾ ഗുണ്ടകളുടെ പിന്തുണയോടെ ഭരണം നടത്തിയെന്നും മന്ത്രി ആരോപിച്ചിരുന്നു.

ജനാധിപത്യത്തെയും ഭരണഘടനയെയും പുനരുജ്ജീവിപ്പിക്കാൻ എല്ലാ ബിജെപി വിരുദ്ധ പാർട്ടികളും ഒന്നിക്കണമെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ.അജയ് കുമാറിന്റെ പ്രസ്താവനയെ പരാമർശിച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ.ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനു കീഴിൽ ത്രിപുരയിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് ഇടത്-കോൺഗ്രസ് നേതാക്കൾ വിമർശിച്ചിരുന്നു.
അതേസമയം മന്ത്രിയുടെ പരാമർശതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സ്ഥിരമായി ഗോമൂത്രം കുടിക്കുന്നവർ ജനാധിപത്യത്തെ കുറിച്ചുള്ള പരാമർശത്തി്‍ പ്രകോപിതരാകുമെന്നായിരുന്നു സി പി എം ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി പ്രതികരിച്ചത്.
ഈ വർഷം ആദ്യമാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 2018 ൽ അട്ടിമറി വിജയമായിരുന്നു ഇടത് കോട്ടയിൽ ബി ജെ പി നേടിയത്. ജെ പി 35 സീറ്റും ഐ പി എഫ് ടി 8 സീറ്റുകളും നേടിയപ്പോൾ സി പി എമ്മിന് ലഭിച്ചത് 15 സീറ്റുകളായിരുന്നു. ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു സീറ്റിൽ വിജയിച്ചിരുന്നു.
ഇത്തവണ ബി ജെ പിക്കെതിരെ സി പി എമ്മും കോൺഗ്രസും സഹകരിച്ചാണ് പോരാടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സഹകരണത്തിന് സിപിഎം നേതൃത്വം പച്ചക്കൊടി കാട്ടിയതോടെ നേതാക്കൾ സീറ്റ് ചർച്ചകളിലേക്ക് നേതൃത്വം കടന്നിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അഗർത്തലയിലെ സി പി എം സംസ്ഥാന സമിതി ഓഫിസിൽ നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് ഭട്ടാചാര്യ തുടങ്ങിയവരായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. പരാമാവധി തർക്കങ്ങളില്ലാതെ ചർച്ച പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.












Click it and Unblock the Notifications