എന്തുകൊണ്ടാണ് മുസ്ലീംകളെ ഉള്‍ക്കൊള്ളിക്കാത്തത്? ബിജെപിയെ വെട്ടിലാക്കി ബംഗാൾ ഉപാധ്യക്ഷൻ
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അടക്കം തെരുവിലുണ്ട്. ബിജെപി സഖ്യകക്ഷികള്‍ അടക്കം പൗരത്വ നിയമത്തിന് എതിരെ രംഗത്ത് വന്നുകഴിഞ്ഞു. ബിജെപിക്കുളളില്‍ നിന്നും എതിര്‍ശബ്ദം ഉയരുന്നത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
പശ്ചിമ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്ര കുമാര്‍ ബോസ് ആണ് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ട് ബിജെപി ഇടക്കാല അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ബംഗാളിൽ കൂറ്റൻ റാലി നടത്തിയതിന് പിന്നാലെയാണ് പാർട്ടി ഉപാദ്ധ്യക്ഷൻ എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കൊച്ചുമകന്‍ കൂടിയാണ് ചന്ദ്ര കുമാര്‍ ബോസ്. ട്വിറ്ററിലാണ് ചന്ദ്ര കുമാര്‍ ബോസിന്റെ പ്രതികരണം.
''പൗരത്വ ഭേദഗതി നിയമം ഒരു മതവുമായും ബന്ധപ്പെട്ടതല്ലെങ്കില്‍ പിന്നെ എന്തിനാണ് ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, ജൈനമതം എന്നിവയെ മാത്രം പരാമര്‍ശിക്കുന്നത്. എന്തുകൊണ്ടാണ് മുസ്ലീംകളെ ഉള്‍ക്കൊള്ളിക്കാത്തത്. ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമുണ്ട്'' എന്നാണ് ചന്ദ്രകുമാര്‍ ബോസ് ഒരു ട്വീറ്റില്‍ പറയുന്നത്.
''അവരുടെ മാതൃരാജ്യത്ത് മുസ്ലീംങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ല എങ്കില്‍പ്പിന്നെ അവര്‍ക്ക് ഇങ്ങോട്ട് വരേണ്ട കാര്യമേ ഇല്ലല്ലോ. പിന്നെ അവരെ കൂടി ഉള്‍പ്പെടുത്തുന്നതില്‍ എന്ത് അപകടമാണ് ഉളളത്. മാത്രമല്ല അത് പൂര്‍ണമായും സത്യവും അല്ല. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമുളള ബലൂച്ചുകളെ എന്ത് കൊണ്ട് പരിഗണിക്കുന്നില്ല. പാകിസ്താനിലെ അഹമ്മദീയ വിഭാഗങ്ങളെക്കുറിച്ച് എന്താണ് പറയാനുളളത്'' ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നു. ''ഇന്ത്യയെ മറ്റൊരു രാജ്യവുമായും താരതമ്യപ്പെടുത്താനാവില്ല. കാരണം എല്ലാ മതങ്ങളേയും വിഭാഗങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ'' എന്നും ചന്ദ്രകുമാര്‍ ബോസ് ട്വീറ്റ് ചെയ്തു.