ചർച്ച വിജയം; പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, സുരക്ഷ വർധിപ്പിക്കും
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. സംസ്ഥാനത്തെ ആരോഗ്യരംഗത്തെയാകെ നിശ്ചലമാക്കി 7 ദിവസമായി തുടർന്നുവന്ന സമരമാണ് പിൻവലിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൊൽക്കത്തയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ആശുപത്രിയിൽ സുരക്ഷ ഉറപ്പ് വരുത്താൻ മുന്നോട്ട് വെച്ച 10 നിർദ്ദേശങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചു.
24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍
ഡോക്ടർമാരുമായി നടത്തിയ ചർച്ച വിജയകരമാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതികരിച്ചു. ആശുപത്രികളിൽ സുരക്ഷ ഉറപ്പ് വരുത്താൻ നോഡൽ ഓഫീസർമാരെ നിയമിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ബന്ധുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ആശുപത്രികളിൽ പരാതി പരിഹാര സെല്ലുകൾ രൂപികരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 31 ജൂനിയർ ഡോക്ടർമാരാണ് ചർച്ചയിൽ പങ്കെടുത്തത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ച വേണമെന്ന നിർദ്ദേശം ആദ്യം അംഗീകരിക്കാതിരുന്ന സർക്കാർ പിന്നീട് യോഗസ്ഥലത്ത് രണ്ട് പ്രാദേശിക ചാനലുകൾക്ക് അനുമതി നൽകുകയായിരുന്നു. ഒരാഴ്ചയായി തുടരുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചതോടെയാണ് പിടിവാശി അവസാനിപ്പിച്ച് സർക്കാരും ഡോക്ടർമാരും ചർച്ചയ്ക്ക് തയാറായത്.
കൊൽക്കത്ത എൻആർഎസ് മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചതോടെയാണ് ബംഗാളിൽ സർക്കാർ ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത്. ഇത് പിന്നീട് രാജ്യവ്യാപകമായ പ്രതിഷേധമായി മാറുകയായിരുന്നു. ഡോക്ടറെ ആക്രമിച്ച അഞ്ച് പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് മമതാ ബാനർജി ഉറപ്പ് നൽകിയിട്ടുണ്ട്.