മുഖ്യമന്ത്രിയുടെ അകമ്പടി കാര്‍ പോകാന്‍ ആംബുലന്‍സ് തടഞ്ഞുവെച്ചു; രോഗി മരിച്ചു.. വീഡിയോ കണ്ടാല്‍...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അകമ്പടി വാഹനങ്ങള്‍ പോകാന്‍ വേണ്ടി പോലീസ് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞുവെച്ചതായി പരാതി. ഏതാണ്ട് അരമണിക്കൂര്‍ നേരമാണ് രോഗിയുമായി പോകുന്ന ആംബുലന്‍സ് പോലീസ് തടഞ്ഞുവെച്ചത്. അത്യാസന്ന നിലയിലായിരുന്ന സ്ത്രീയായിരുത്രെ ആംബുലന്‍സില്‍. സമയത്ത് ചികിത്സ കിട്ടാതെ ഇവര്‍ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രിക്ക് ആരാധികയുടെ പരസ്യചുംബനം, ടിവി ചാനലുകള്‍ക്ക് ആഘോഷം!
ഹൊസ്‌കോട്ടെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ആംബുലന്‍സില്‍ ഉള്ളത് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയാണെന്ന് ആംബുലന്‍സ് ഡ്രൈവറും രോഗിയുടെ ബന്ധുക്കളും കരഞ്ഞുപറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ അത് കേട്ടഭാവം പോലും നടിച്ചില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കത്തിക്കയറുകയാണ് ഇപ്പോള്‍. സംഭവത്തിന്റെ വിശദാംശങ്ങളും വീഡിയോയും കാണൂ...
സംഭവം ഹൊസ്‌കൊട്ടെയില്‍ വെച്ച്
മുഖ്യമന്ത്രി സിദ്ധരാമയ്യ ഉണ്ടാക്കുന്ന വിവാദങ്ങളില്‍ ഏറ്റവും പുതിയ സംഭവമാണ് ഇത്. ഹൊസ്‌കോട്ടെയിലെ മാലൂര്‍ ഫ്‌ലൈ ഓവര്‍ ജംഗ്ഷനില്‍ വെച്ച് ജൂണ്‍ 25 ശനിയാഴ്ച രാത്രിയാണ് വിവാദത്തിന് കാരണമായ സംഭവം ഉണ്ടായത്.
ആംബുലന്‍സ് തടഞ്ഞു
മുഖ്യമന്ത്രിയും പരിവാരങ്ങളും കടന്നുപോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞുവെക്കുന്നത് ഇവിടത്തെ സ്ഥിരം പരിപാടിയാണ്. ഹൊസ്‌കോട്ടെയിലും ഇത് തന്നെ സംഭവിച്ചു. പോലീസുകാര്‍ തടഞ്ഞ വാഹനങ്ങളുടെ കൂട്ടത്തില്‍ ഒരു ആംബുലന്‍സും ഉണ്ടായിരുന്നു.
കരഞ്ഞ് പറഞ്ഞിട്ടും...
ആംബുലന്‍സില്‍ ഉള്ളത് ഗുരുതരാവസ്ഥയിലുള്ള രോഗിയാണ് എന്ന് ഒരാള്‍ കരഞ്ഞുപറയുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇത് രോഗിയുടെ ബന്ധുവാണ് എന്നും അല്ല ആംബുലന്‍സിന്റെ ഡ്രൈവറാണ് എന്നും അഭിപ്രായങ്ങളുണ്ട്.
ഇവര്‍ക്ക് കണ്ണില്‍ ചോരയില്ലേ
മരണത്തോട് മല്ലടിക്കുന്ന രോഗിയെപ്പോലും കടത്തിവിടാതിരുന്ന ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ണില്‍ച്ചോരയില്ലേ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ ചോദിക്കുന്നത്. ജനങ്ങളുടെ ജീവനാണോ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ ഒരു മിനുട്ട് സമയമാണോ ഇവിടെ വലുത്.
രോഗിയായ സ്ത്രീ മരിച്ചു?
സിദ്ധരാമയ്യയുടെ അകമ്പടി വാഹനങ്ങള്‍ പോകാനായി തടഞ്ഞുനിര്‍ത്തിയ ആംബുലന്‍സില്‍ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു എന്ന വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമയത്ത് ആശുപത്രിയിലെത്താന്‍ പറ്റാത്തത് കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
വീഡിയോ കാണണം
സംഭവം കണ്ടവരില്‍ ഒരാളാണ് ഇത് വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് വേണ്ടി ആംബുലന്‍സ് പോലും പിടിച്ചിട്ട കഥ വിവേക് ഷെട്ടി എന്നയാളുടെ ഫേസ്ബുക്കിലൂടെയാണ് ലോകം അറിഞ്ഞത്.
വീഡിയോ പരക്കുന്നു
വിവേക് ഷെട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്യുന്നത്. മൂവായിരത്തഞ്ഞൂറോളം ലൈക്കുകളും അയ്യായിരത്തിന് മേല്‍ ഷെയറുകളും കമന്റുകളും വീഡിയോയ്ക്ക് കിട്ടി.
പോലീസ് നിഷേധിക്കുന്നു
ആംബുലന്‍സ് പോലീസ് തടഞ്ഞ സംഭവത്തില്‍ രോഗിയായ സ്ത്രീ മരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു. അരമണിക്കൂറൊന്നും ആംബുലന്‍സ് തടഞ്ഞിട്ടില്ല. സംഭവം ഉണ്ടായി എന്നത് ശരിയാണ്. എന്നാല്‍ രണ്ടോ മൂന്നോ മിനുട്ട് മാത്രമേ ആംബുലന്‍സ് കാത്തുനില്‍ക്കേണ്ടി വന്നിട്ടുള്ളൂ - ഐ ജി സീമന്ത് കുമാര്‍ സിംഗ് പറയുന്നു
ആരായിരുന്നു ആംബുലന്‍സില്‍
ആളുകള്‍ പറയുന്നത് പോലെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഒരു സ്ത്രീ ആയിരുന്നില്ല എന്നാണ് പോലീസ് ഭാഷ്യം. കൊലാറിലെ ആശുപത്രിയില്‍ നിന്നും ഹൊസ്മാറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന നവീന്‍ കുമാര്‍ എന്ന 32കാരനായിരുന്നത്രെ ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.
ആംബുലന്‍സിലെ സ്ത്രീ
നാരസപുരയില്‍ നിന്നുള്ള 108 ആംബുലന്‍സാണ് ട്രാഫിക് ബ്ലോക്കില്‍ പെട്ടത്. ആംബുലന്‍സില്‍ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ രോഗിയല്ല. നവീന്‍ കുമാറിന്റെ ഭാര്യ ലക്ഷ്മിയായിരുന്നു. റോഡപകടത്തിലാണ് നവീന്‍ കുമാറിന് പരിക്കേറ്റതെന്നും പോലീസ് പറഞ്ഞു.
വേണോ വിഐപി സംസ്‌കാരം
പോലീസ് അവകാശപ്പെടുന്നത് പോലെ രോഗി മരിച്ചിട്ടില്ല എങ്കില്‍തന്നെയും ആംബുലന്‍സ് വരെ തടഞ്ഞുവെച്ച്, മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും വഴിയൊരുക്കുന്ന വി വി ഐ പി സംസ്‌കാരം നമുക്ക് വേണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. അത് ശരിയാണ് താനും.
നടപടിയുണ്ടാകും
ഫേസ്ബുക്കില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തത് ആരാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ഉദ്ദേശം എന്താണ് എന്നറിയില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകും എന്നാണ് അറിയുന്നത്.
അന്വേഷണത്തിന് ഉത്തരവിട്ടു
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം തങ്ങള്‍ അന്വേഷണം നടത്തിക്കഴിഞ്ഞതായി പോലീസും പറയുന്നു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ ഉടനെയൊന്നും അവസാനിക്കില്ല എന്നുറപ്പാണ്
വീഡിയോ കാണൂ
ഹൊസ്‌കോട്ടെയിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വീഡിയോ കാണൂ.