കർണാടകത്തിലും മദ്യത്തിന് വില കുതിക്കും; മദ്യനയം പ്രാബല്യത്തിൽ.. പുതിയ വിലകൾ ഇങ്ങനെ..
ബെംഗളൂരു: കർണാടകയിൽ മദ്യവിലയിൽ മാറ്റം. പുതിയ എക്സൈസ് നയം പ്രാബല്യത്തിൽ വന്നതോടെയാണിത്. ഇനി കുറഞ്ഞ വിലയുള്ള മദ്യം വാങ്ങുന്നവർക്ക് കൂടുതൽ പണം ചെലവാക്കേണ്ടിവരും. അതേസമയം, പ്രീമിയം ബ്രാൻഡുകളായ വില കൂടിയ വിദേശ മദ്യങ്ങൾക്ക് വില കുറയാനാണ് സാധ്യത.
മെയ് 11 മുതൽ നിലവിൽ വന്ന പുതിയ നയത്തിൽ, പതിറ്റാണ്ടുകളായി തുടർന്നിരുന്ന പഴയ നികുതി സമ്പ്രദായം പൂർണമായും മാറ്റിയിരിക്കുകയാണ് സർക്കാർ. ബൾക്ക് ലിറ്റർ അടിസ്ഥാനത്തിലുള്ള നികുതിക്ക് പകരം, മദ്യത്തിന്റെ അളവും വിഭാഗവും അടിസ്ഥാനമാക്കിയുള്ള പുതിയ ഘടനയാണ് കൊണ്ടുവന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്നത്.

2023-ൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള അഞ്ചാമത്തെ എക്സൈസ് പരിഷ്കാരമാണിത്. മുൻപ് ഉണ്ടായിരുന്ന 16 നികുതി സ്ലാബുകൾ എട്ടായി ചുരുക്കിയെങ്കിലും ഏറ്റവും വലിയ ആഘാതം സാധാരണക്കാർ വാങ്ങുന്ന ബഡ്ജറ്റ് മദ്യത്തിനാണ്.
പ്രത്യേകിച്ച് 180 മില്ലി ടെട്രാ പാക്കുകൾക്കും ക്വാർട്ടർ ബോട്ടിലുകൾക്കും ഇനി കൂടുതൽ വില നൽകേണ്ടി വരും. നിലവിൽ 80 രൂപ വിലയുള്ള ചില ക്വാർട്ടർ ബോട്ടിലുകൾക്ക് ഇനി 95 മുതൽ 110 വരെ നൽകേണ്ടിവരുമെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തൽ. ചില ബ്രാൻഡുകൾക്ക് 20 രൂപയുടെ വരെ വർധനവുണ്ടാകും.
കർണാടക ബ്രൂവേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ് അസോസിയേഷൻ (KBDA) പറയുന്നതനുസരിച്ച്, സംസ്ഥാനത്തിന്റെ എക്സൈസ് വരുമാനത്തിന്റെ 70-75 ശതമാനവും നൽകുന്ന താഴ്ന്ന സ്ലാബുകളിലെ നികുതി 20 മുതൽ 30 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ എൻട്രി ലെവൽ മദ്യങ്ങളുടെ വിലയിൽ 40 ശതമാനത്തിലധികം വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൾ.
അതേസമയം, വില കൂടിയ പ്രീമിയം, ഇറക്കുമതി ചെയ്ത മദ്യങ്ങൾക്ക് 16 മുതൽ 20 ശതമാനം വരെ വില കുറയാൻ സാധ്യതയുണ്ട്. Diageo, Pernod Ricard, United Spirits, Bacardi, Heineken, Carlsberg തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് പുതിയ നയം ഗുണകരമാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം മദ്യനയത്തിനെതിരെ പ്രാദേശിക മദ്യനിർമ്മാതാക്കൾ രംഗത്തെത്തി. ചെറുകിട ഡിസ്റ്റിലറികൾക്ക് തിരിച്ചടി നൽകുന്നതാണ് പുതിയ നയമെന്നും ബഹുരാഷ്ട്ര കമ്പനികൾക്ക് നയം ഏറെ അനുകൂലമായെന്നും ഇവർ ആരോപിച്ചു. ബഡ്ജറ്റ് മദ്യവിൽപ്പനയെ ആശ്രയിക്കുന്ന ചെറുകിട കമ്പനികൾക്ക് നികുതി വർദ്ധനവ് വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വില കൂടുന്നതോടെ സാധാരണ ഉപഭോക്താക്കളുടെ വാങ്ങൽ കുറയാനും, അതിന്റെ പ്രതിഫലനം ഉത്പാദനത്തിലും തൊഴിൽ മേഖലയിലും കാണാനിടയുണ്ടെന്നും വ്യവസായ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. ബാറുകളിലും റെസ്റ്റോറന്റുകളിലും അധിക ചാർജുകൾ കൂടി വരുന്നതിനാൽ ഉപഭോക്താക്കൾക്ക് യഥാർത്ഥ വിലവർദ്ധനവ് ഇതിലും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യത.












Click it and Unblock the Notifications