ബെംഗളൂരു മെട്രോ തിരക്കിന് പരിഹാരം; ഗ്രീൻ ലൈനിൽ ആഗസ്റ്റോടെ 3 പുതിയ ട്രെയിനുകൾ
ബെംഗളൂരു: ആഗസ്റ്റോടെ ഗ്രീൻ ലൈനിൽ ആറ് കോച്ചുള്ള മൂന്ന് പുതിയ ട്രെയിനുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ. ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ (സി.ആർ.ആർ.സി) നിർമ്മിച്ച ആദ്യ പ്രോട്ടോടൈപ്പ് ട്രെയിനുൾപ്പെടെയാണ് എത്തുക. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഈ ട്രെയിൻ ബെംഗളൂരുവിലെത്തിച്ചത്.
സി.ആർ.ആർ.സി - ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് മെട്രോയ്ക്ക് ആകെ 21 ട്രെയിനുകൾ നൽകുന്നുണ്ട്. അതിലെ ആദ്യ ബാച്ചാണിത്. പുതിയ ട്രെയിനുകൾ എത്തുന്നതോടെ മെട്രോയിലെ തിരക്ക് ഒരുപരിധി വരെ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചെന്നൈ തുറമുഖത്ത് നിന്ന് ബെംഗളൂരിലേക്ക് എത്തിക്കുന്നതിടയിൽ ചില കേടുപാടുകൾ ട്രെയിനുകൾക്ക് സംഭവിച്ചിരുന്നു. ഇതാണ് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം വൈകാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. പരീക്ഷണങ്ങൾ നടത്താൻ ആവശ്യത്തിന് സമയം കിട്ടാതിരുന്നതും തിരിച്ചടിയായി. നിലവിൽ സർവീസ് നടത്തുന്ന പാതയായതിനാൽ വാണിജ്യ സർവീസുകൾ ഇല്ലാത്ത രാത്രി സമയങ്ങളിൽ മാത്രമാണ് ട്രയൽ റൺ സാധ്യമായത്. ദിവസവും 4 മണിക്കൂർ വീതം ആഴ്ചയിൽ 4-5 ദിവസം മാത്രമാണ് ഇതിനായി ലഭിച്ചത്.
നിലവിൽ ഒസിലേഷൻ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയതായും റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതായും ബിഎംആർസി അറിയിച്ചു. സിഗ്നലിംഗ് പരിശോധനകളും കഴിഞ്ഞു. എങ്കിലും ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ (എടിഒ) മോഡിൽ ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. സിഗ്നലിംഗ് പങ്കാളിയായ അൽസ്റ്റോം കമ്പനി ഇത് പരിഹരിച്ചുവരികയാണ്. ഇതിനുശേഷം ചീഫ് മെട്രോ റെയിൽവേ സേഫ്റ്റി (സിഎംആർഎസ്) പരിശോധന നടക്കും. അവരുടെ അനുമതി ലഭിക്കുന്നതോടെ ആഗസ്റ്റിൽ തന്നെ ഈ മൂന്ന് ട്രെയിനുകളും ട്രാക്കിലിറക്കും.
പുതിയതായി വരുന്ന 21 സി.ആർ.ആർ.സി ട്രെയിനുകളും പൂർണ്ണമായും ഗ്രീൻ ലൈനിൽ മാത്രമായിരിക്കും സർവീസ് നടത്തുക. ഇതിനാവശ്യമായ സ്പെയർ പാർട്സുകളും മറ്റ് സാങ്കേതിക സൗകര്യങ്ങളും പീനിയ ഡിപ്പോയിൽ മാത്രമായി കേന്ദ്രീകരിക്കും. ഇപ്പോൾ ഗ്രീൻ ലൈനിൽ ഉള്ള 17 ബി.ഇ.എം.എൽ ട്രെയിനുകൾ ഘട്ടഘട്ടമായി പർപ്പിൾ ലൈനിലേക്ക് മാറ്റും. ചല്ലഘട്ട മുതൽ വൈറ്റ്‌ഫീൽഡ് വരെയുള്ള പർപ്പിൾ ലൈനാണ് ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ പാത.
നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി ആകെ 57 ട്രെയിനുകൾ മാത്രമാണുള്ളത്. 77 കിലോമീറ്റർ വരുന്ന ഈ പാതകളിൽ യഥാർത്ഥത്തിൽ ഒരു കിലോമീറ്ററിന് ഒരു ട്രെയിൻ എന്ന നിരക്കിൽ സർവീസ് ആവശ്യമാണ്. ശേഷിക്കുന്ന ട്രെയിനുകളുടെ നിർമ്മാണം പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് ഫാക്ടറിയിൽ വേഗത്തിൽ നടക്കുന്നുണ്ട്. വരുന്ന ഡിസംബറോടെ 8 മുതൽ 10 വരെ ട്രെയിനുകൾ കൂടി ബെംഗളൂരുവിലെത്തും. 2027 ജൂൺ ആണ് കരാർ കാലാവധി എങ്കിലും 2027 മാർച്ചോടെ മുഴുവൻ ട്രെയിനുകളും എത്തിക്കാനാണ് മെട്രോ അധികൃതർ ലക്ഷ്യമിടുന്നത്.
പിങ്ക് ലൈൻ ഉദ്ഘാടനം ആഗസ്റ്റ് 15ഓടെ നടത്താനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കലേന അഗ്രഹാര മുതൽ തവരെക്കെരെ വരെയുള്ള 7.5 കിലോമീറ്റർ വരുന്ന എലിവേറ്റഡ് പാതയാണിത്. ഡ്രൈവറില്ലാതെ ഓടിക്കാനാകുന്ന 6 ട്രെയിനുകൾ ബി.ഇ.എം.എൽ ഇതിനകം മെട്രോയ്ക്ക് കൈമാറിക്കഴിഞ്ഞു.
ട്രെയിൻ കൺട്രോൾ സിഗ്നലിംഗ് സിസ്റ്റത്തിന് റെയിൽവേ ബോർഡിന്റെ തത്വത്തിലുള്ള അംഗീകാരം ഉടൻ ലഭിക്കും. അതിനുശേഷമേ ആർ.ഡി.എസ്.ഒ ഇടക്കാല വേഗത സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. അടുത്ത ആഴ്ചയോടെ ഈ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തവരെക്കെരെ മുതൽ നാഗവാര വരെയുള്ള 13.7 കിലോമീറ്റർ ഭൂഗർഭ പാതയുടെ നിർമ്മാണം 2027 മാർച്ചിൽ മാത്രമേ പൂർത്തിയാകൂ.












Click it and Unblock the Notifications