പ്രധാനമന്ത്രിയുടെ പേരിൽ ബെംഗളൂരുവിൽ മുസ്ലീം പള്ളികൾ, മോദി റോഡും, കള്ളമല്ല പക്ഷെ സത്യമിതാണ്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയേക്കുറിച്ചും നേതാക്കളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് പതിവായിരുന്നു.
ചില വ്യാജ പ്രസ്താവനകളും വ്യാജ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇതിൽ പലതിന്റെയും വാസ്തവമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷവും വ്യാജ പ്രചാരണങ്ങൾക്ക് കുറവ് വന്നിട്ടില്ല.
303 സീറ്റുകൾ നേടി കൂടുതൽ കരുത്താർജ്ജിച്ചാണ് രണ്ടാം മോദി സർക്കാർ ഇക്കുറി അധികാരത്തിൽ എത്തിയത്. മോദിയുടെ വൻ വിജയത്തെതുടർന്ന് ബെംഗളൂരുവിലെ മുസ്ലിം പള്ളിക്ക് നരേന്ദ്രമോദിയുടെ പേര് നൽകിയെന്ന പ്രചാരണമാണ് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പള്ളിയുടെ പേര് മോദി മസ്ജിദ് എന്നത് വാസ്തവമാണ്, എന്നാൽ അത് നരേന്ദ്രമോദിയോടുള്ള ആരാധനയെ തുടർന്ന വന്നതല്ല, സംഭവം ഇങ്ങനെയാണ്.

മോദി മസ്ജിദ്
നരേന്ദ്ര മോദി ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടിയതിനെ തുടർന്ന് ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്ത മസ്ജിദിന് മോദിയുടെ പേര് നൽകിയെന്നാണ് മോദി ആരാധകർ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത്. സത്യാവസ്ഥ അറിയാതെ നിരവധി പേർ ഈ ചിത്രവും വാർത്തയും ഷെയർ ചെയ്യുകയും ചെയ്തു. ഒടുവിൽ സോഷ്യൽ മീഡിയ തന്നെ തെളിവുകൾ നിരത്തി ഈ വ്യാജ വാർത്തയെ പൊളിച്ചടുക്കി.

170 വർഷം പഴക്കം
ഏകദേശം 170 വർഷം പഴക്കമുള്ള മോദി മസ്ജിദിനെയാണ് പുതിയ മോദി മസ്ജിദായി മോദി ആരാധകർ പ്രചരിപ്പിക്കുന്നത്. പള്ളിയുടെ പേരിൽ മോദി എന്നുണ്ടെങ്കിലും അത് പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലെന്നാണ് പള്ളി അധികൃതർ വ്യക്തമാക്കുന്നത്. ഈസ്റ്റ് ബെംഗളൂരുവിലെ ടാസ്കർ ടൗണിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മസ്ജിദിന് ഏകദേശം 170 വർഷം പഴക്കമുണ്ട്, പ്രധാനമന്ത്രിയുടെ പ്രായം ഏകദേശം 69നടുത്താണെന്നും മസ്ജിദ് ഇമാം ഗുലാം റബ്ബാനി ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ടായി മോദി മസ്ജിദിലെ ഇമാമാണ് ഗുലാം റബ്ബാനി.

പേര് വന്ന വഴി
1849ലാണ് മോദി മസ്ജിദ് നിർമിക്കുന്നത്. ടാസ്കർ ടൗണിലെ ധനികനായിരുന്ന വ്യവസായി മോദി അബ്ദുൾ ഗഫൂറാണ് ഈ മസ്ജിദ് നിർമിച്ചത്. അദ്ദേഹത്തിന്റെ അനുസ്മരണാർത്ഥമാണ് ഈ പേര് നൽകിയത്. ഇത് കൂടാതെ മോദി കുടുംബം ബെംഗളൂരുവിൽ വേറെയും പള്ളികൾ നിർമിച്ച നൽകിയിട്ടുണ്ട്. തന്നേരി പ്രദേശത്ത് മോദി റോഡ് എന്ന പേരിൽ ഒരു റോഡും ഉണ്ടെന്ന് മോദി മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
|
പുതുക്കിപ്പണിതു
കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ചതുകൊണ്ട് 2015ൽ പള്ളി പുതുക്കി പണിതു. കഴിഞ്ഞ മാസമാണ് പള്ളി വിശ്വാസികൾക്കായി വീണ്ടും തുറന്ന് കൊടുത്തത്. ഇതേ സമയം തന്നെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതും. ഇതോടെയാണ് വ്യാജ വാർത്ത വ്യാപകമായി പ്രചരിക്കുകയും പലരും സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്തത്.

നവജാത ശിശുവിന് മോദിയെന്ന് പേര്
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് മുസ്ലീം കുടുംബം പേരിട്ടത് വലിയ വാർത്തായായിരുന്നു. എന്നാൽ മോദിയെന്ന് പേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ കാണാനോ ചടങ്ങുകളിൽ പങ്കെടുക്കാനോ ബന്ധുക്കളും സുഹൃത്തുക്കളും തയാറായില്ല. ഇതോടെ ഒരാഴ്ച തികയും മുമ്പെ കുഞ്ഞിന്റെ പേര് ആദം അൽതാഫ് മോദിയെന്ന് കുടുംബം മാറ്റുകയായിരുന്നു.












Click it and Unblock the Notifications