ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധം; നഗരമധ്യത്തിലൂടെ ടെക്കിയുടെ കുതിരസവാരി
ബെംഗളൂരു: വെള്ളക്കുതിരയ്ക്ക് മേൽ ഇരുന്ന് റോഡിലൂടെ കുതിച്ചുപായുന്ന ഒരു ചെറുപ്പക്കാരനെ കണ്ട് അമ്പരന്നുപോയി ബെംഗളൂരു നിവാസികൾ. ഷർട്ട് ഇൻ ചെയ്ത്,ലാപ്ടോപ്പ് ബാഗ് തോളിലിട്ട്, ടൈയും കെട്ടി കുതിരപ്പുറത്തെത്തിയ യുവാവായിരുന്നു കഴിഞ്ഞ ദിവസം നഗരത്തിലെ ചർച്ചാ വിഷയം. ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ രൂപേഷ് കുമാറാണ് നഗരത്തിലെ പ്രധാന റോഡിലൂടെ കുതിരപ്പുറത്തിരുന്ന് പാഞ്ഞത്.
തന്റെ അവസാന ജോലിദിനം അവിസ്മരണീയമാക്കാനായിരുന്നു രൂപേഷിന്റെ കുതിര സവാരി. സോഫ്റ്റ് വെയർ എഞ്ചിനീയറായുള്ള അവസാന പ്രവർത്തിദിനം എന്ന ബോർഡും കുതിരപ്പുറത്ത് തൂക്കിയിരുന്നു. ആളുകൾ രൂപേഷിന്റെ കുതിരസവാരിയുടെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി.
ലക്ഷ്യം പ്രതിഷേധം
വെറുതെയങ്ങ് കുതിരപ്പുറത്ത് കയറി വന്നതല്ല രൂപേഷ്. നഗരത്തിലെ ഗതാഗത സ്തംഭനത്തിനെതിരെയുള്ള തന്റെ പ്രതിഷേധമായിരുന്നു ഇൗ കുതിരസവാരി. വർഷങ്ങളായി നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കും മലീനികരണവും അനുഭവിച്ചാണ് താൻ ഒാഫീസിൽ എത്താറ്. 30-40 മിനിട്ട് വരെ ബ്ലോക്കിൽപ്പെട്ട് റോഡിൽ കിടക്കാറുണ്ട് . പലപ്പോഴും മാനസികപിരിമുറുക്കത്തോടുകൂടിയാകും ഒാഫീസിൽ എത്തുന്നത്. ഗതാഗതസ്തംഭനം ഒഴിവാക്കാൻ പലവിധ മാർഗങ്ങൾ നമുക്ക് മുമ്പിലുണ്ടെന്നും രൂപേഷ് പറയുന്നു.
|
ഒാഫീസിൽ തടഞ്ഞു
പ്രധാനറോഡിലൂടെ രാജകീയമായി പാഞ്ഞെത്തിയെങ്കിലും ഒാഫീസിലെത്തിയപ്പോൾ സുരക്ഷാജീവനക്കാർ രൂപേഷിനെയും കുതിരയേയും തടഞ്ഞു. എന്നാൽ ഇത് തൻരെ വാഹനമാണെന്ന് വാദിച്ച് രൂപേഷ് പാർക്കിങ്ങിലേക്ക് പ്രവേശിക്കുകയായിരുന്നു. രൂപേഷിന്റെ യാത്രയയപ്പ് ഗംഭീരമാക്കാൻ സഹപ്രവർത്തകരും ഒപ്പം ചേർന്നു. ആർപ്പുവിളികളോടെയാണ് സഹപ്രവർത്തകർ രൂപേഷിനെ വരവേറ്റത്.
|
ഇനി പുതിയ സംരംഭം
സ്വന്തമായി ഒരു സംരംഭം തുടങ്ങാനാണ് രൂപേഷ് ജോലി വിടുന്നത്. 8 വർഷമായി ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു രൂപേഷ്. കഴിഞ്ഞ വർഷം ഹൈദരാബാദിലെ ഒരുകൂട്ടം െഎ.ടി ഉദ്യോഗസ്ഥർ മോശം റോഡുകൾക്കെതിരെ പ്രതികരിക്കാൻ കുതിപ്പുറത്ത് വന്നിരുന്നു.