മരണക്കിടക്കയിൽ വെച്ച് വെളിപ്പെടുത്തൽ.. അമൃത അവിവാഹിതയായ ജയലളിതയുടെ മകൾ? അച്ഛനാര്?
ദില്ലി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. തികച്ചും അപ്രതീക്ഷിതവും. വിവാഹിതയല്ലാത്ത ജയലളിതയ്ക്ക് എഐഎഡിഎംകെ ആയിരുന്നു കുടുംബം. ശശികലയെന്ന തോഴിയും വളര്‍ത്തുമകന്‍ സുധാകരനുമായിരുന്നു ജയലളിതയുടെ ജീവിതം. മരണശേഷം ജയലളിതയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ക്ക് അവകാശികളില്ലാതായി. സ്വത്തിന് വേണ്ടി മന്നാര്‍ഗുഡി മാഫിയയും ജയലളിതയുടെ അനന്തിരവളും അടക്കം നീക്കങ്ങള്‍ നടത്തുകയുണ്ടായി. അതിനിടെ ജയലളിതയുടെ മകനാണ് എന്ന അവകാശവാദവുമായി കൃഷ്ണമൂര്‍ത്തി എന്ന യുവാവ് രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിലായി ജയലളിതയ്ക്ക് വേണ്ടി കോടതി കയറിയിരിക്കുന്നത് മകളാണ്.
ജയലളിതയുടെ മകളെന്ന്
ജയലളിത തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് മുപ്പത്തിയേഴുകാരിയായ അമൃത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ ജയലളിതയുടെ മകളാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം എന്നാണ് അമൃത കോടതിയോട ആവശ്യപ്പെട്ടത്. ജയലളിതയുടെ മരണം സംഭവിച്ച് ഒരു വര്‍ഷം തികയാനിരിക്കെയാണ് അജ്ഞാതയായ മകളുടെ ഈ രംഗപ്രവേശം.
ഹര്‍ജി സുപ്രീം കോടതി തള്ളി
ബെംഗളൂരു സ്വദേശിയായ അമൃതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭരണഘടനയിലെ 32ാം വകുപ്പ് പ്രകാരം ഡിഎന്‍എ പരിശോധന അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്. കേസില്‍ ഈ അവസരത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
വളര്‍ത്തുപുത്രി
ജയലളിതയുടെ വളര്‍ത്തുപുത്രിയാണ് അമൃത എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ സ്വന്തം മകളാണ് എന്ന് മരണശേഷം മാത്രമാണ് താന്‍ അറിഞ്ഞതെന്ന് അമൃത പറയുന്നു. 1980 ഓഗ്‌സ്റ്റ് പതിനാലിന് മൈലാപൂരിലെ ജയലളിതയുടെ വീട്ടില്‍ വെച്ചാണ് താന്‍ ജനിച്ചതെന്ന് അമൃത പറയുന്നു. തന്റെ ജനനം കുടുംബം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അമൃത പറയുന്നു.
ജനനം രഹസ്യമാക്കി
ബ്രാഹ്മണ കുടുംബത്തിന് ഉണ്ടായേക്കാവുന്ന അപമാനത്തെക്കുറിച്ചോര്‍ത്താണ് തന്റെ ജനനം രഹസ്യമാക്കി വെച്ചതെന്നും അമൃത പറയുന്നു. ജയലളിതയുടെ അര്‍ധസഹോദരിമാരായ എല്‍എസ് ലളിതയും രഞ്ജിനി രവീന്ദ്രനാഥും കേസില്‍ സാക്ഷികളാണ്. അമൃതയുടെ അവകാശവാദം ഇവര്‍ അംഗീകരിക്കുന്നു. ജയലളിതയും അമൃതയും തമ്മിലുള്ള ബന്ധം തെളിയിക്കണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അച്ഛൻ ആരെന്ന് പറയാതെ
അമൃത കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്റെ അച്ഛന്‍ ആരെന്ന് വ്യക്തമാക്കിയിട്ടില്ല. ജയലളിതയില്‍ നിന്നും അകന്ന് കഴിയുന്ന ഇളയ സഹോദരി ഷൈലജയ്ക്കും ഭര്‍ത്താവിനും ഒപ്പമാണ് താന്‍ കഴിയുന്നതെന്ന് അമൃത സുപ്രീം കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണ് എന്ന അമൃതയുടെ വാദം അനന്തിരവള്‍ ദീപ നേരത്തെ തള്ളിയിരുന്നു. ദീപയെ ജയലളിതയുടെ അനന്തരാവകാശിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുണ്ട്.
കോടികളുടെ സ്വത്ത്
2015ലാണ് ഷൈലജ മരിച്ചത്. വൈകാതെ തന്നെ ഇവരുടെ ഭര്‍്ത്താവ് സാരഥിയും മരിച്ചു. മരണക്കിടക്കയില്‍ വെച്ച് സാരഥിയാണ് അമൃത ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തിയത് എന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തന്റെ 64ാം വയസ്സില്‍ മരിച്ച ജയലളിതയ്ക്ക് നൂറ് കോടിയിലധികം വരുന്ന സ്വത്തുക്കളുണ്ടെന്നാണ് കണക്ക്.
മകനെന്ന് യുവാവ്
ജയലളിതയുടെ മരണശേഷം മകനെന്ന് അവകാശപ്പെട്ട് ഈറോഡ് സ്വദേശി ടി കൃഷ്ണമൂര്‍ത്തി എന്നയാള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ജയലളിതയുടേയും നടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണ് എന്നായിരുന്നു അവകാശവാദം. എന്നാല്‍ തങ്കമുത്തു എന്നയാള്‍ കൃഷ്ണമൂര്‍ത്തിയുടെ പിതാവെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നതോടെ കേസ് തള്ളിപ്പോകുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.