മമത ഭവാനിപൂരില്‍ സേഫല്ല, എട്ടില്‍ ആറ് വാര്‍ഡും ബിജെപിക്കൊപ്പം, തീപ്പൊരി വക്കീല്‍ ചില്ലറക്കാരിയല്ല
ദില്ലി: മമത ബാനര്‍ജി ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതിലുപരി ജയിച്ചാല്‍ മാത്രമേ മുഖ്യമന്ത്രി സ്ഥാനത്ത് നിലനില്‍ക്കാനാവൂ എന്നും ഉറപ്പാണ്. ബിജെപി പ്രിയങ്ക തിബ്രെവാളിനെ രംഗത്തിറക്കിയിട്ടുണ്ട്. മമതയ്ക്ക് എളുപ്പം ജയിക്കാവുന്ന മണ്ഡലമല്ല ഭവാനിപൂര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മമത ഇവിടെ രോഷം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിലുപരി പ്രാദേശിക കാര്‍ഡ് ഇവിടെ ഇറക്കിയാല്‍ വിജയിക്കുമോ എന്ന ഭയവും തൃണമൂലിനുണ്ട്. പ്രിയങ്കയാണെങ്കില്‍ കയറിപിടിച്ചിരിക്കുന്ന തുറുപ്പുച്ചീട്ടാണ് ബംഗാളികളല്ലാത്ത ഹിന്ദുക്കള്‍ക്കെതിരെയുള്ള മമതയുടെ വിദ്വേഷം. പ്രിയങ്കയ്ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നതും മത്സരത്തില്‍ അനുകൂല ഘടകമാണ്.

പക്ഷേ ഇതിനേക്കാളൊക്കെ മമതയെ ഭയപ്പെടുത്തുന്ന കണക്കുകള്‍ ഭവാനിപൂരിലുണ്ട്. മണ്ഡല ചരിത്രം പരിശോധിച്ചാല്‍ തന്നെ അതറിയാം. കാലിഘട്ട് സീറ്റാണ് പിന്നീട് ഭവാനിപൂരായിമാറിയത്. മുന്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റായിയുടെയും സിപിഎമ്മിന്റെ പ്രമുഖ എംപിയായിരുന്ന സദന്‍ ഗുപ്തയുടെയും മണ്ഡലമായിരുന്നു ഇത്. 2011ലാണ് മണ്ഡലം ഭവാനിപൂരായി തിരിച്ചെത്തുന്നത്. 2011ല്‍ ഇവിടെ തൃണമൂലിന്റെ സുബ്രത ബക്ഷി ഇവിടെ മത്സരിച്ച് ജയിക്കുന്നു. 64.77 ശതമാനം വോട്ടാണ് ബക്ഷി നേടിയത്. സിപിഎമ്മിന്റെ നാരായണ്‍ പ്രസാദ് ജെയിനെ 50000 വോട്ടിന്റെ മാര്‍ജിനിലാണ് ഇവിടെ നിന്ന് ജയിച്ചത്. ഈ സീറ്റ് പിന്നെ മമതയ്ക്ക് വേണ്ടി ബക്ഷി ഒഴിഞ്ഞ് കൊടുക്കുകയായിരുന്നു.
മമത ഉപതിരഞ്ഞെടുപ്പില്‍ 77.46 ശതമാനം വോട്ടും സ്വന്തമാക്കി. 57000ത്തോളം വോട്ടിന്റെ മാര്‍ജിനിലാണ് അവര്‍ വിജയിച്ചത്. സിപിഎമ്മിന്റെ നന്ദിനി മുഖര്‍ജിയെയാണ് പരാജയപ്പെടുത്തിയത്. ഇതിന് ശേഷം മമതയുടെ മണ്ഡലമായിട്ടാണ് ഭവാനിപൂര്‍ അറിയപ്പെടുന്നത്. 2016ല്‍ പക്ഷേ മമതയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റ് തുടങ്ങിയെന്ന് പ്രകടമായിരുന്നു. ആകെ 65520 വോട്ടാണ് മമതയ്ക്ക് ലഭിച്ചത്. 47.67 ശതമാനം വോട്ടാണ് ആകെ ലഭിച്ചത്. കോണ്‍ഗ്രസിന്റെ ദീപ ദാസ് മുന്‍ഷി 40219 വോട്ട് പിടിച്ചു. ബിജെപിക്കും 26000 വോട്ടിന് മുകളില്‍ കിട്ടി. 29.79 ശതമാനം വോട്ടാണ് മമതയ്ക്ക് കുറഞ്ഞത്. ഇത് ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്. തൃണമൂല്‍ ഭൂരിപക്ഷം നേടിയത് കൊണ്ട് അവര്‍ അത് ഗൗനിച്ചില്ല.
മമതയുടെ ഭൂരിപക്ഷം 2016ല്‍ 25301 വോട്ടായിട്ടാണ് കുറഞ്ഞത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു ശരിക്കുമുള്ള അടി കിട്ടിയത്. ബിജെപിയുടെ ചന്ദ്രകുമാര്‍ ബോസിന്റെ തേരോട്ടമായിരുന്നു കണ്ടത്. മണ്ഡലത്തിലെ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴില്‍ വരുന്ന എട്ടില്‍ ആറ് വാര്‍ഡിലും ബിജെപി മുന്നിലെത്തി. തൃണമൂലിന്റെ മാലാ റോയ് പിന്നിലായി പോയി. രണ്ട് മുസ്ലീം ഭൂരിപക്ഷ വാര്‍ഡുകളാണ് അന്ന് മാലാ റോയിയെ രക്ഷിച്ചത്. എന്നാലും 3168 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് അവര്‍ക്ക് ആകെയുള്ളത്. മമത താമസിക്കുന്ന 73ാം വാര്‍ഡില്‍ മാലാ റോയ് തോറ്റു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. മമതയ്ക്ക് രണ്ട് വര്‍ഷത്തിന് ശേഷം ഈ കണക്കുകള്‍ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.
കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എട്ട് വാര്‍ഡുകള്‍, 63, 70, 71, 72, 73, 74, 77, 82 എന്നിവ ചേര്‍ന്നാണ് ഭവാനിപൂര്‍ മണ്ഡലം. കൊല്‍ക്കത്തയിലെ സുപ്രധാന കേന്ദ്രങ്ങളെല്ലാം ആദ്യത്തെ ആറ് വാര്‍ഡിലാണ് വരുന്നത്. തിയേറ്റര്‍ റോഡ്, എല്‍ഗിന്‍ റോഡ്, ടര്‍ഫ് റോഡ്, ടൗണ്‍ഷെന്‍ഡ് റോഡ്, ആലിപ്പോര്‍, ബര്‍ദ്വാന്‍ റോഡ് എന്നിവയെല്ലാം ഈ വാര്‍ഡുകളിലാണ്. നിരവധി മധ്യവര്‍ത്തി കുടുംബങ്ങളുള്ള മേഖലയാണ് ഇത്. ഇവരാണ് കൊല്‍ക്കത്തയെ താങ്ങി നിര്‍ത്തുന്നതും. പ്രധാനമായും ഹിന്ദു വോട്ടുബാങ്കാണ് ഇവിടെയുള്ളത്. 77, 82 വാര്‍ഡുകളിലാണ് മുസ്ലീങ്ങള്‍ കൂടുതലുള്ളത്. ഭവാനിപൂരിലെ ജനസംഖ്യയില്‍ 85.5 ശതമാനവും ഹിന്ദുക്കളാണ്.
ഭവാനപൂരില്‍ ഏറ്റവും വലിയ പ്രശ്‌നം മമത നേരിടുന്നത് വേറൊരു കാര്യം കൂടിയാണ്. ഇവിടെ 60 ശതമാനം ബംഗാളികളല്ലാത്തവരാണ്. 1980 മുതല്‍ ഹിന്ദു ഭൂരിപക്ഷ മേഖലയാണ് ഭവാനിപൂര്‍. ഗുജറാത്തികള്‍, മാര്‍വാഡികള്‍, പഞ്ചാബികള്‍, മറാത്തികള്‍, ബീഹാറികള്‍, യുപി നിവാസികള്‍ എന്നിവയാണ് പ്രധാന ജനവിഭാഗങ്ങള്‍. മമത പുറത്തുനിന്നുള്ളവര്‍ എന്ന പ്രയോഗം അതിശക്തമായി ഉപയോഗിക്കുന്നത് കൊണ്ട് ഇവര്‍ തൃണമൂലിനൊപ്പം നില്‍ക്കുമോ എന്നതാണ് ഭയപ്പെടുത്തുന്നത്. ഒന്നര ലക്ഷത്തോളം ബംഗാളിയല്ലാത്ത ഹിന്ദു വോട്ടര്‍മാര്‍ ഭവാനിപൂരിലുണ്ട്. അതായത് മൊത്തമുള്ള രണ്ടര ലക്ഷം വോട്ടില്‍ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരാണ് എന്നര്‍ത്ഥം. അതിലുപരി മണ്ഡലത്തിലെ നിരവധി പ്രശ്‌നങ്ങളും മമത പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുള്ളതാണ്.












Click it and Unblock the Notifications