ബീഹാറിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്, ജനവിധി തേടുന്നത് തേജസ്വി യാദവ് അടക്കമുളള വമ്പന്മാർ
പാറ്റ്‌ന: രണ്ടാം ഘട്ട വോട്ടെടുപ്പിനായി ബീഹാര്‍ ജനത ചൊവ്വാഴ്ച പോളിംഗ് ബൂത്തുകളിലെത്തും. മൂന്ന് ഘട്ടങ്ങളായാണ് ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. രണ്ടാം ഘട്ടത്തില്‍ 2.85 കോടി വരുന്ന ബീഹാറിലെ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. രണ്ടാം ഘട്ടത്തില്‍ 1500 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സര രംഗത്തുളളത്.
ബീഹാറിലെ ആകെയുളള 243 നിയമസഭാ മണ്ഡലങ്ങളില്‍ 94 സീറ്റുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ വമ്പന്‍മാര്‍ പലരും നാളെ മത്സര രംഗത്തുണ്ട്. അക്കൂട്ടത്തില്‍ പ്രധാനി ആര്‍ജെഡി നേതാവും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് ആണ്. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെയുളള ഭരണ വിരുദ്ധ വികാരം ഉയര്‍ത്തി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തേജസ്വി യാദവ് കാഴച വെച്ചിരുന്നത്.
31കാരനായ തേജസ്വി യാദവ് വൈശാലി ജില്ലയിലെ രഘോപൂരില്‍ നിന്നാണ് രണ്ടാം വട്ടം ജനവിധി തേടുന്നത്. ആര്‍ജെഡിയുടെ മണ്ഡലമായ രഘോപൂര്‍ 2010ല്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ റാബ്രി ദേവിയില്‍ നിന്ന് ബിജെപി നേതാവ് സതീഷ് കുമാര്‍ പിടിച്ചെടുത്തിരുന്നു. 2015ല്‍ രഘോപൂരില്‍ ആദ്യമായി മത്സരിക്കാന്‍ ഇറങ്ങിയ തേജസ്വ യാദവ് ബിജെപിയില്‍ നിന്നും മണ്ഡലം തിരിച്ച് പിടിച്ചു. ഇക്കുറിയും മണ്ഡലം നിലനിര്‍ത്താമെന്ന ഉറപ്പിലാണ് തേജസ്വി.
അതേസമയം റാബ്രി ദേവിയെ അട്ടിമറിച്ച സതീഷ് കുമാറിനെ തന്നെയാണ് ബിജെപി തേജസ്വി യാദവിന് എതിരെ വീണ്ടും രംഗത്ത് ഇറക്കിയിരിക്കുന്നത്. തേജസ്വിയുടെ മൂത്ത സഹോദരന്‍ ആയ തേജ് പ്രതാപ് യാദവ് ഹസന്‍പൂരില്‍ നാളെ ജനവിധി തേടുന്നു. തലസ്ഥാനമായ പാറ്റ്‌നയിലെ നാല് പ്രധാന മണ്ഡലങ്ങളായ പാറ്റ്‌ന സാഹിബ്, കുംഹാര്‍, ബങ്കിപൂര്‍, ദിഘ എന്നീ സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്.
സംസ്ഥാന മന്ത്രിമാരായ നന്ദ് കിഷോര്‍ യാദവ്, രാം സേവക് സിംഗ്, റാണാ രണ്‍ധീര്‍ സിംഗ് എന്നിവരും ചൊവ്വാഴ്ച ജനവിധി തേടുന്നുണ്ട്. നാളെ ആര്‍ജെഡി 56 സീറ്റുകളിലും കോണ്‍ഗ്രസ് 24 സീറ്റുകളിലും ആണ് മത്സര രംഗത്തുളളത്. മഹാസഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും നാല് സീറ്റുകളില്‍ മത്സരിക്കുന്നു. ബിജെപി 46 സീറ്റുകളിലും ജെഡിയും 43 സീറ്റുകളിലുമാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. എല്‍ജെപി നാളെ 52 സീറ്റുകളില്‍ ആണ് മത്സരിക്കുന്നത്.