ബിഹാർ എൻഡിഎയിൽ വല്യേട്ടനായി ബിജെപി, ജെഡിയുവിന് തിരിച്ചടി, പണി കൊടുത്തത് ചിരാഗോ?
പാറ്റ്‌ന: ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപി സംസ്ഥാനത്ത് ഇക്കുറി വന്‍ നേട്ടമുണ്ടാക്കും എന്നാണ് വ്യക്തമാകുന്നത്. നിതീഷ് കുമാര്‍ സര്‍ക്കാരിന് എതിരെയുളള ശക്തമായ ഭരണ വിരുദ്ധ വികാരം ജെഡിയുവിന് തിരിച്ചടിയാകുമ്പോഴാണ് എന്‍ഡിഎയില്‍ ബിജെപിയുടെ കുതിപ്പ്.
Recommended Video
നിലവില്‍ കേവല ഭൂരിപക്ഷം കടന്ന് 124 സീറ്റുകളില്‍ ആണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 107 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. എന്‍ഡിഎയില്‍ 67 സീറ്റുകളാണ് ബിജെപി ലീഡ് ചെയ്യുന്നത്. അതേസമയം ജെഡിയുവിന് 51 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകളില്‍ ആയിരുന്നു ജെഡിയു വിജയിച്ചത്. ബിജെപി 53 സീറ്റുകളും നേടി. ഇക്കുറി കാര്യങ്ങള്‍ നേരെ വിപരീതമായിരിക്കുകയാണ്.

ബീഹാറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബീഹാറില്‍ ഇക്കുറി നിതീഷ് കുമാറിന് എതിരെ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. 15 വര്‍ഷക്കാലമായി ബീഹാര്‍ ഭരിക്കുകയാണ് നിതീഷ് കുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അടക്കം നിതീഷ് കുമാറിന് പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ആയിരുന്നു എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.
ഇക്കുറി ബീഹാറില്‍ മോദി തരംഗമില്ല എന്നാണ് എക്‌സിറ്റ് പോളുകള്‍ എല്ലാം പ്രവചിച്ചിരുന്നത്. എന്നാല്‍ വീണ്ടും മോദിയുടെ ബലത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുന്നതാണ് ബീഹാറില്‍ കാണുന്നത്. ഇത് ജെഡിയുവിനും നിതീഷ് കുമാറിനും വന്‍ തിരിച്ചടിയാണ്. എന്‍ഡിഎയില്‍ നിന്നും പുറത്ത് പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയുമായി ബിജെപിക്ക് രഹസ്യധാരണ ഉളളതായി ആരോപണമുണ്ട്. ജെഡിയുവിന് എതിരെയായിരുന്നു എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. തിരഞ്ഞെടുപ്പ് ഫലം മുന്നണി സമവാക്യത്തില്‍ വരെ മാറ്റം വരുത്തിയേക്കാം എന്നിടത്തേക്കാണ് ബീഹാര്‍ പോകുന്നത്.












Click it and Unblock the Notifications