ബീഹാറിൽ തുടർനീക്കങ്ങളുമായി കോൺഗ്രസ്, പ്രധാന നേതാക്കൾ എത്തി, കരുതൽ നടപടികൾ
പാറ്റ്‌ന: ബിഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യം വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വന്‍ മുന്നേറ്റമാണ് പ്രകടമാക്കിയിരിക്കുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അതിനിടെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടേക്കാം എന്ന ആശങ്കയില്‍ കരുതല്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ് കഴിഞ്ഞ ദിവസം മുതൽക്കേ കോണ്‍ഗ്രസ് പാര്‍ട്ടി.
ബിഹാറിലെ 38 ജില്ലകളിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് അവരവരുടെ പ്രദേശങ്ങളില്‍ ക്യാംപ് ചെയ്യാന്‍ ആണ് നേതൃത്വം ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമുകള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുകയുണ്ടായി. നേരത്തെ മുതല്‍ക്കേ തന്നെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം വ്യാപക ഇവിഎം ക്രമക്കേട് ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയും അവിനേഷ് പാണ്ഡെയും അടക്കമുളള നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ പാറ്റ്‌നയില്‍ എത്തിയിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ നേതാക്കളെ ചാക്കിട്ട് പിടിത്തം തടയാന്‍ അടക്കം ലക്ഷ്യമിട്ടാണ് പ്രധാന നേതാക്കള്‍ ബിഹാറില്‍ എത്തിയിരിക്കുന്നത്. മാത്രമല്ല സഖ്യചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുക എന്നുളള ലക്ഷ്യവും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ചില നേതാക്കളെ കോൺഗ്രസ് റിസോർട്ടുകളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
ബീഹാറില്‍ മൂന്ന് വട്ടം തുടര്‍ച്ചയായി ഭരിച്ച നിതീഷ് കുമാറിന് ഇക്കുറി തിരിച്ചടി നേരിടും എന്നുളളതാണ് ഏറെക്കുറെ വ്യക്തമാകുന്നത്. അതേസമയം ചെറുപാര്‍ട്ടികള്‍ കിംഗ് മേക്കര്‍മാരാകുമോ എന്നുളളതും കണ്ടറിയണം. അങ്ങനെ വന്നാല്‍ അവരെ ഒപ്പം നിര്‍ത്താനുളള ചരട് വലികള്‍ എന്‍ഡിഎയും മഹാസഖ്യവും നടത്തും. എന്‍ഡിഎയില്‍ നിന്നും പുറത്ത് വന്ന് ജെഡിയുവിന് എതിരെ മത്സരിക്കാനിറങ്ങിയ ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് ലഭിക്കുന്ന സീറ്റുകള്‍ അടക്കം ബീഹാറില്‍ നിര്‍ണായകമാവും.












Click it and Unblock the Notifications