ബിഹാര്‍ തിരഞ്ഞെടുപ്പ്: തേജസ്വി യാദവിന് വിശ്രമം നല്‍കി നിതീഷിനെ ജോലി ഏല്‍പ്പിക്കണമെന്ന് ജെപി നദ്ദ
പട്ന; ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം ഏഴാം തിയതി നടക്കാനിരിക്കെ ശക്തമായ പ്രചരാണ പ്രവര്‍ത്തനങ്ങളാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ മണ്ഡലങ്ങിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇന്ന് ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയവരില്‍ പ്രധാനി. എല്‍ജെഡി നേതാവും പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിനെതിരെ രൂക്ഷമായ വിമര്‍ശനാണ് ജെപി നദ്ദ ഇന്ന് നടത്തിയത്.
"ജംഗിൾ രാജിലെ രാജകുമാരൻ ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു, എന്നിട്ടും അദ്ദേഹം ഒരിക്കൽ പോലും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ല. അദ്ദേഹം ആളുകളെ വഞ്ചിക്കുകയാണ്. അതിനാൽ എല്ലാവരും അദ്ദേഹത്തിന് വിശ്രമം നൽകി നിതീഷ് കുമാറിന് ജോലി നല്‍കുക''- ജെപി നദ്ദ പറഞ്ഞു.
കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് രാഹുൽ ഗാന്ധിയും തേജസ്വി യാദവും ദില്ലിയിൽ ഇരിക്കുകയായിരുന്നു. എന്നിട്ട് ഇപ്പോള്‍ കൊറോണ കാലഘട്ടത്തിൽ ബീഹാറിൽ എന്താണ് സംഭവിച്ചതെന്ന് അവർ ചോദിക്കുന്നു. പകർച്ചവ്യാധി സമയത്ത് മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപി പ്രവർത്തകരും മാത്രമാണ് ബീഹാറില്‍ പൊതുജനങ്ങളെ പരിപാലിച്ചതെന്നും ലോറിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ടത്തിൽ 54.64 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ 17 ജില്ലകളിലെ 94 സീറ്റുകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം 2015 ലെ തിരഞ്ഞെടുപ്പിൽ ഈ സീറ്റുകളിലെ വോട്ടിംഗ് ശതമാനം 56.17 ആയിരുന്നു. ഗവർണർ ഫാഗു ചൗഹാൻ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, തേജശ്വി യാദവ്, ശത്രുഗ്നന്‍സിൻഹ, എൽജെപി പ്രസിഡന്റ് ചിരാഗ് പാസ്വാൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ രണ്ടാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി.
Recommended Video