ബിഹാര്‍ തിരഞ്ഞെടുപ്പ്: ആരേയും തല്ലാനും തലോടാനുമാകില്ല... കരുതലോടെ നീങ്ങി ബിജെപി
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. 243 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും എല്ലാം മുന്നണികള്‍ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിഹാര്‍ നിയമസഭയിലേക്ക് ആദ്യമായി ഒറ്റക്ക് പോരിനിറങ്ങുന്ന ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ എല്ലാവരേക്കാളും മുന്നിലെത്തി.
11 സ്ഥാനാര്‍ത്ഥികളുടെ പേരാണ് എഎപിയുടെ ആദ്യ പട്ടികയില്‍ ഉള്ളത്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ രണ്ടാമത്. 51 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഗോപാല്‍ഗഞ്ചിലെ ഭോറേ മണ്ഡലത്തില്‍ നിലവില്‍ വിദ്യാഭ്യാസമന്ത്രിയായ സുനില്‍ കുമാറിന് എതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതായ പ്രീതി കിന്നാറിനെ മത്സരിപ്പിക്കുന്നതാണ് പ്രശാന്ത് കിഷോറിന്റെ ആദ്യത്തെ സര്‍പ്രൈസ് സ്‌ട്രൈക്ക്.

ഡോക്ടര്‍മാരും അഭിഭാഷകരും ഉന്നത ഉദ്യോഗസ്ഥരായി വിരമിച്ചവരും ഒക്കെയാണ് പട്ടികയിലെ ബാക്കിയുള്ള 50 പേരില്‍ കൂടുതലും. ഇപ്പോള്‍ ബിഹാര്‍ ഭരിക്കുന്ന എന്‍ഡിഎയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് വിവരം. ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും വാരാന്ത്യദിവസങ്ങളില്‍ ചേരുന്നുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പൊതുവായി പ്രഖ്യാപിക്കാനും ആലോചനയുണ്ട്. കക്ഷികളുമായുള്ള ചര്‍ച്ചകള്‍ ബിജെപി തന്നെ നയിക്കട്ടെ എന്നാണത്രെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നിലപാട്. ചിരാഗ് പസ്വാനുമായും ജിതന്‍ റാം മാഞ്ചിയുമായും ഉപേന്ദ്ര കുശ്വാഹയുമായും സീറ്റ് ധാരണ ചര്‍ച്ചകള്‍ നന്നായി പോകുന്നുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
40 സീറ്റെന്ന ആവശ്യത്തിലുറച്ച് നിന്ന ചിരാഗ് പസ്വാന്റെ ലോക്ജന്‍ ശക്തി പാര്‍ട്ടിക്ക് 25 അല്ലെങ്കില്‍ 26 സീറ്റ് എന്ന നിലയിലേക്ക് മയപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ ജെഡിയുവിന്റെ പ്രകടനം മോശമായിരുന്നു. 43 സീറ്റുകളിലേ അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞുള്ളൂ. ബിജെപിയാകട്ടെ 74 സീറ്റ് നേടി മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 30% വോട്ട് നേടി മെച്ചപ്പെട്ട വിജയം നേടുകയും ചെയ്തു.
ജെഡിയുവിന്റെ സ്വാധീനവും പ്രഭയും കുറയുമെന്നും അതു കൂടി സ്വായത്തമാക്കി സ്വന്തം കരുത്ത് കൂട്ടാമെന്നാണ് ബിജെപി കരുതിയിരുന്നത്. പക്ഷേ 2024ലെ തെരഞ്ഞെടുപ്പ് ഫലം ആ കണക്കുകൂട്ടല്‍ തെറ്റിച്ചു. 12 സീറ്റുകളുമായി ജെഡിയു തിരിച്ചുവന്നു. എന്ന് മാത്രമല്ല, ലോക്‌സഭയിലെ കേവല ഭൂരിപക്ഷമായ 272 എന്ന മാന്ത്രികഖ്യയിലേക്ക് ഒറ്റക്ക് എത്താന്‍ കഴിയാതിരുന്ന ബിജെപിക്ക് ജെഡിയുവിന്റെ പന്ത്രണ്ട് പേര്‍ ബലമാവുകയും ചെയ്തു.
നിതീഷ് കുമാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനൊപ്പം മൂന്നാം മോദി സര്‍ക്കാരിന്റെ പ്രധാന കൈകാര്യക്കാരായി. 2020 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കണക്കുകൂട്ടിയിരുന്ന കാര്യം നടക്കുകയും വേണം. നിതീഷിനെ പിണക്കുകയും ചെയ്യരുത്. അതായത് ബിഹാറില്‍ പാര്‍ട്ടിയുടെ സ്വാധീനം കൂട്ടണം. നിതീഷിന്റെ ഈഗോ കൈകാര്യം ചെയ്യണം. കൂട്ടത്തിലുള്ള മറ്റുള്ളവരെയും പിണക്കരുത്.
കാരണം താരതമ്യേന ചെറിയ കക്ഷികളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയായാലും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) ആയാലും ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ജെഡിയുവിനെ വിമര്‍ശിച്ചിട്ടുള്ളവര്‍, പോരാഞ്ഞ് ബിജെപിയുടെയും എന്‍ഡിഎയുടെയും ജയസാധ്യതകളെ ബാധിക്കാന്‍ ശേഷിയുള്ളവര്‍.
പ്രത്യേകിച്ചും 74കാരനായ നിതീഷിന്റെ ആരോഗ്യനില ഉയര്‍ത്തിയും വിമര്‍ശനങ്ങള്‍ ഉണ്ടെന്നിരിക്കെ, നിതീഷിനോട് കൂടുതല്‍ ചായ്‌വ് കാണിച്ചാല്‍, ചിരാഗിനും ജിതനും അതത്ര പിടിക്കില്ല. അബ് കി ബാരി യുവ ബിഹാരി (ഇത്തവണ യുവാക്കളുടെ ബിഹാര്‍) എന്ന മുദ്രാവാക്യം തന്നെ ഉയര്‍ത്തിയിട്ടുണ്ട് ചിരാഗ്. സീറ്റ് വിഭജനചര്‍ച്ചകളിലെ അതൃപ്തി നേരിട്ടല്ലെങ്കിലും സാമൂഹിക മാധ്യമപോസ്റ്റിലൂടെ ജിതനും പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇവരെ കരുതി നിതീഷിനോട് ഇത്തിരി അകലം പാലിക്കാമെന്ന് വെച്ചാല്‍ അത് കേന്ദ്രത്തിലെ സുസ്ഥിരതക്ക് നിതീഷിന്റെ ജെഡിയു പ്രധാനമാണ്. അപ്പോള്‍ അത് പറ്റില്ല. പറഞ്ഞ് വരുന്നത് ബിജെപിയുടെ സീറ്റ് ധാരണ ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളും കുറച്ചധികം കണക്കുകള്‍ കൂട്ടിയും കിഴിച്ചുമാകും എന്നാണ്.












Click it and Unblock the Notifications