ബിഹാർ: സ്‌ട്രൈക്ക് റേറ്റിൽ മുന്നിൽ സിപിഎം, രണ്ടാമൻ ബിജെപി; നാണംകെട്ട് കോണ്‍ഗ്രസും എൽജെപിയും
പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരാന്‍ ഇനിയും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരും. പല സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല്‍ അവസാന ഫലങ്ങള്‍ മാറിമറിയാന്‍ സാധ്യതയുണ്ട്.
ബിഹാർ തിരഞ്ഞെടുപ്പ്: തേജസ്വിയ്ക്ക് പിഴച്ചത് കോൺഗ്രസിനോട് കാണിച്ച ഉദാര മനസ്‌കതയിൽ; ഞെട്ടിച്ച് ഇടത്
ബിഹാറിൽ കരുത്ത് തെളിയിച്ച് ഇടത് പാർട്ടികൾ; വമ്പൻ മുന്നേറ്റം..19 സീറ്റിലും ലീഡ്
അതെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട്, പാര്‍ട്ടികളുടെ പ്രകടം മാത്രം വിലയിരുത്താം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും മികച്ച പ്രകടനം ബിഹാറില്‍ കാഴ്ചവച്ചിട്ടുള്ളത് സിപിഎം ആണെന്ന് പറയേണ്ടി വരും. ഏറ്റവും പിറകില്‍ ചിരാഗ് പാസ്വാന്റെ എല്‍ജെപിയും. അതെങ്ങനെയെന്നല്ലേ... നോക്കാം...
സ്‌ട്രൈക്ക് റേറ്റ്
ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്റെ സ്‌ട്രൈക്ക് റേറ്റ് കണക്കാക്കാറില്ലേ. അതുപോലെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്‌ട്രൈക്ക് റേറ്റും കണക്കാക്കി നോക്കാം. മത്സരിച്ച സീറ്റുകളും മുന്നിട്ടുനില്‍ക്കുന്ന സീറ്റുകളും താരതമ്യപ്പെടുത്തിക്കൊണ്ടാണിത്.
ഒന്നാം സ്ഥാനത്ത് സിപിഎം
സിപിഎം ഈ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. നാല് സീറ്റുകളിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. അതില്‍ മൂന്നിടത്തും സിപിഎം സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്. ചില മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിപിമ്മിന്റെ നാല് സ്ഥാനാര്‍ത്ഥികളും മുന്നിലാണ്.
അതായത് സിപിഎമ്മിന്റെ സ്‌ട്രൈക്ക് റേറ്റ് ഏറ്റവും ചുരുങ്ങിയത് 75 ശതമാനം ആണെന്ന് പറയാം.
രണ്ടാമന്‍ ബിജെപി
സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം ബിജെപിയ്ക്കാണ്. 110 സീറ്റില്‍ മത്സരിച്ച ബിജെപി ഇപ്പോള്‍ തന്നെ 74 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 64 ശതമാനം ആണ് ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ്. നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും വലിയ ഒറ്റക്കക്ഷിയും ബിജെപി തന്നെയാണ്.
മൂന്നും നാലും സ്ഥാനം ഇടതിന്
മഹാസഖ്യത്തിലെ പ്രധാന ഇടതുപാര്‍ട്ടിയായ സിപിഐഎം ലെനിനിസ്റ്റ് ലിബറേഷന്‍ ആണ് സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം അവര്‍ മത്സരിച്ച 19 സീറ്റില്‍ 11 ഇടത്തും മുന്നിട്ടുനില്‍ക്കുകയാണ്. അറുപത് ശതമാനത്തിന് മുകളില്‍ ആണ് സിപിഐഎംഎല്‍എല്ലിന്റെ സ്‌ട്രൈക്ക് റേറ്റ്.
ആറ് സീറ്റുകളില്‍ മത്സരിച്ച് മൂന്നില്‍ ലീഡ് ചെയ്യുന്ന സിപിഐ ആണ് സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ സിപിഐഎംഎല്‍എല്ലിന് തൊട്ടുപിറകില്‍ ഉള്ളത്. 50 ശതമാനമാണ് സിപിഐയുടെ സ്‌ട്രൈക്ക് റേറ്റ്.
പിറകെ ആര്‍ജെഡി
ഈ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഏറ്റവും അധികം സീറ്റില്‍ മത്സരിച്ച പാര്‍ട്ടിയാണ് തേജസ്വി യാദവിന്റെ ആര്‍ജെഡി. 144 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി 70 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആര്‍ജെഡിയുടെ സ്‌ട്രൈക്ക് റേറ്റ് 49 ശതമാനം ആണ്.
നിതീഷ് പിറകില്‍
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ആയിരുന്നു എന്‍ഡിഎയില്‍ ഏറ്റവും അധികം സീറ്റുകളില്‍ മത്സരിച്ചത്. 115 സീറ്റുകളിലാണ് നിതീഷിന്റെ പാര്‍ട്ടി മത്സരിച്ചത്. ആകെ 43 സീറ്റുകളാണ് അവര്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. സ്‌ട്രൈക്ക് റേറ്റ് വെറും 37 ശതമാനം മാത്രമാണ്.
കോണ്‍ഗ്രസിന്റെ നാണക്കേട്
മഹാസഖ്യത്തില്‍ ആര്‍ജെഡി കഴിഞ്ഞാല്‍ ഏറ്റവും അധികം സീറ്റില്‍ മത്സരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. 70 സീറ്റുകളില്‍. എന്നാല്‍ വെറും മുപ്പത് ശതമാനം ആണ് കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ്. 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
ഏറ്റവും നാണക്കേട് ചിരാഗിന്
എന്‍ഡിഎയില്‍ നിതീഷ് കുമാറിനോട് പിണങ്ങി മുന്നണി വിട്ട് വന്ന ആളാണ് എല്‍ജെപിയുടെ ചിരാഗ് പാസ്വാന്‍. 135 സീറ്റുകളിലാണ് ചിരാഗിന്റെ പാര്‍ട്ടി മത്സരിച്ചത്. ലീഡ് ചെയ്യുന്നതാകട്ടെ വെറും 2 സീറ്റുകളില്‍ മാത്രം. ഒരു ശതമാനം ആണ് എല്‍ജെപിയുടെ സ്‌ട്രൈക്ക് റേറ്റ്. മുന്‍നിര പാര്‍ട്ടികളില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റും ചിരാഗിന്റെ പാര്‍ട്ടിയ്ക്ക് തന്നെ.
Recommended Video
എല്ലാം മാറിമറിഞ്ഞേക്കും
വോട്ടെണ്ണല്‍ പാതിയോളം മാത്രമേ ഇതുവരെ തീര്‍ന്നിട്ടുളളത്. മുപ്പത് ശതമാനത്തോളം മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിലാണ് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നത്. അവസാന നിമിഷം ഈ ലീഡുകള്‍ എല്ലാം തന്നെ മാറിമറിയാനുള്ള എല്ലാ സാധ്യതകളും ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്.