ബിഹാർ തിരഞ്ഞെടുപ്പ്: തേജസ്വിയ്ക്ക് പിഴച്ചത് കോൺഗ്രസിനോട് കാണിച്ച ഉദാര മനസ്‌കതയിൽ; ഞെട്ടിച്ച് ഇടത്
പട്‌ന: 243 സീറ്റുള്ള ബിഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ഏത് വിധേനയും താഴെയിറക്കുക എന്ന ലക്ഷ്യം മാത്രമേ തേജസ്വി യാദവിന് ഉണ്ടായിരുന്നുള്ളു.
അതിന് വേണ്ടിയാണ് കോണ്‍ഗ്രസിനേയും ഇടുപാര്‍ട്ടികളേയും എല്ലാം കൂടെ കൂട്ടി മഹാസഖ്യം രൂപീകരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍, തേജസ്വിയുടെ തീരുമാനം ഒരുകാര്യത്തില്‍ പിഴച്ചു എന്നാണ് കാണിക്കുന്നത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്സിനോട് കാണിച്ച ഉദാരമനസ്‌കത തന്നെയാണത്. പരിശോധിക്കാം...

സീറ്റ് വിഭജനം ഇങ്ങനെ
മുന്നണിയെ നയിക്കുന്ന ആര്‍ജെഡി മത്സരിച്ചത് 144 സീറ്റുകളില്‍ ആണ്. അതിന് പിറകെ, 70 സീറ്റുകള്‍ നല്‍കിയത് കോണ്‍ഗ്രസിനും. സിപിഐഎം ലെനിനിസ്റ്റ് ലിബറേഷന് 19 സീറ്റും സിപിഐയ്ക്ക് 6 സീറ്റും സിപിഎമ്മിന് 4 സീറ്റും നല്‍കിയായിരുന്നു സീറ്റ് വിഭജനം.

ആര്‍ജെഡിയുടെ പോരാട്ടം
മത്സരിച്ച പകുതിയിലധികം സീറ്റുകളിലും ആര്‍ജെഡി ലീഡ് ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എങ്കില്‍ പോലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടം അവര്‍ക്ക് ഇതുവരെയുള്ള കണക്ക് പ്രകാരം ഇത്തവണ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി തുടരാനാണ് സാധ്യത.

കോണ്‍ഗ്രസിന്റെ പരാജയം
എഴുപത് സീറ്റുകളാണ് കോണ്‍ഗ്രസിന് ഇത്തവണ ആര്‍ജെഡി നല്‍കിയത്. എന്നാല്‍ അതില്‍ പാതി സീറ്റുകളില്‍ പോലും മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് ഇതുവരെയുള്ള കണക്കുകളില്‍ സാധിച്ചിട്ടില്ല. ബിജെപിയോട് നേരിട്ട് മുട്ടിയ സ്ഥലങ്ങളില്‍ ഭൂരിപക്ഷം ഇടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പിറകിലാണ്.

തീരുമാനം തെറ്റിയോ
കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താനുള്ള തേജസ്വിയുടെ തീരുമാനം തെറ്റെന്ന് പറയാന്‍ ആവില്ല. എന്നാല്‍ കോണ്‍ഗ്രസിന് എഴുപത് സീറ്റുകള്‍ നല്‍കാന്‍ കാണിച്ച ഉദാരമനസ്‌കതയില്‍ തേജസ്വി യാദവിന് തെറ്റുപറ്റിയോ എന്ന സംശയമാണ് ഇപ്പോള്‍ പലരും ഉയര്‍ത്തുന്നത്.

വിഐപിയുടെ മുന്നേറ്റം
സീറ്റ് വിഭജനത്തിന്റെ പേരില്‍ മഹാസഖ്യത്തില്‍ നിന്ന് പിണങ്ങിപ്പോയ പാര്‍ട്ടിയാണ് വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്ന വിഐപി. കോണ്‍ഗ്രസിനെതിരെ അവര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ എല്ലാം വിഐപി മുന്നിട്ടുനില്‍ക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിഐപിയെ കൂടെ നിര്‍ത്താന്‍ ആകാതെ പോയത് മഹാസഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട് എന്നും വിലയിരുത്തലുകളുണ്ട്.

ഞെട്ടിക്കുന്ന ഇടത് മുന്നേറ്റം
മഹാസഖ്യത്തിലെ ഇടതുപാര്‍ട്ടികളുടെ മുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പിലെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യം. മൊത്തം 29 സീറ്റുകളിലാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്. അതില്‍ 19 സീറ്റുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടുനില്‍ക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നേട്ടമുണ്ടാക്കി സിപിഎം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിഹാറില്‍ ഒരു സീറ്റ് പോലും വിജയിക്കാന്‍ ആയിരുന്നില്ല. ഇത്തവണ മത്സരിച്ച നാല് സീറ്റുകളിലും സിപിഎം മുന്നിട്ടുനില്‍ക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. സിപിഐഎംഎല്‍എല്‍ 11 സീറ്റുകളിലാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications