ബിഹാറില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; രണ്ട് പുതുമുഖങ്ങള്‍ കളത്തില്‍, രാഹുല്‍ ഗാന്ധി 23ന് എത്തും
ദില്ലി: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസ്. പതിവ് സ്ഥാനാര്‍ഥി മുഖങ്ങളില്‍ നിന്ന് അല്‍പ്പം മാറ്റം വരുത്തിയാണ് പരീക്ഷണം. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടതിന് പിന്നാലെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യത്യസ്ത പയറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിക്ക് വേണ്ടി സജീവമായി രംഗത്തുള്ളവരെയും പാരമ്പര്യ നേതാക്കളെയും യുവാക്കളെയും തുല്യമായി എണ്ണത്തില്‍ മല്‍സരിപ്പിക്കാനാണ് ആലോചന.
അതിനിടെയാണ് ചിലര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അമിതമായ ഇടപെടല്‍ നടത്തിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെട്ടു. കോണ്‍ഗ്രസിന്റെ ബിഹാറിലെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍....
രണ്ട് മക്കളെ മല്‍സരിപ്പിക്കും
പഴയ പ്രമുഖ നേതാക്കളുടെ രണ്ട് മക്കളെ ഇത്തവണ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുമെന്നാണ് വിവരം. ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലുവ് സിന്‍ഹ, ശരദ് യാദവിന്റെ മകള്‍ സുഭാഷിണി എന്നിവരെയാണ് മല്‍സരിപ്പിക്കുക. സുഭാഷിണി കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ശത്രുഘ്‌നന്‍ സിന്‍ഹ ഇടപെട്ടു
ലുവ് സിന്‍ഹയ്ക്ക് ബാങ്കിപ്പൂര്‍ മണ്ഡലമോ പട്‌ന സാഹിബ് മണ്ഡലമോ നല്‍കിയേക്കും. സുഭാഷണി ബിഹാര്‍ ഗഞ്ച് മണ്ഡലത്തില്‍ ജനവിധി തേടുമെന്നാണ് വിവരം. മകന് സീറ്റ് ലഭിക്കാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ ദില്ലിയില്‍ ചില നീക്കങ്ങള്‍ നടത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
വോട്ടുകള്‍ നഷ്ടമാകരുത്
ശത്രുഘ്‌നന്‍ സിന്‍ഹയും ശരദ് യാദവും ബിഹാറില്‍ സജീവ രാഷ്ട്രീയ മുഖങ്ങളാണ്. എന്നാല്‍ ഇരുവരുടെയും മക്കള്‍ ഇതുവരെ രാഷ്ട്രീയ രംഗത്തില്ല. സിന്‍ഹയോടും ശരദ് യാദവിനോയും താല്‍പ്പര്യമുള്ളവരുടെ വോട്ടുകള്‍ നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പുതിയ ആലോചന നടത്തിയത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭിന്നാഭിപ്രായം ഉയര്‍ന്നു
അതേസമയം, രാഷ്ട്രീയ പരിചയമില്ലാത്തവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സജീവമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ പരിഗണിക്കണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ രണ്ടു വിഭാഗത്തെയും പരിഗണിക്കണമെന്നാണ് ഹൈക്കമാന്റ് പ്രതിനിധികളുടെ നിര്‍ദേശം.
മൂന്ന് പാര്‍ട്ടികള്‍
മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. കൂടെയുള്ളത് ആര്‍ജെഡിയും ഇടതുപാര്‍ട്ടികളുമാണ്. കോണ്‍ഗ്രസിന് 70 സീറ്റുകളാണ് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലയില്‍ 21 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുണ്ട്. സിപിഐ എംഎല്‍ ആണ് ഇടതുപക്ഷത്ത് ബിഹാറില്‍ സ്വാധീനമുള്ള കക്ഷി.
രാഹുല്‍ ഗാന്ധി എത്തും
ഈ മാസം 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഈ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു. നവംബര്‍ 3, 7 തിയ്യതികളില്‍ നടക്കുന്ന രണ്ട്, മൂന്ന് ഘട്ടങ്ങളിലുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച ഉടനെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കും.
കൂറ്റന്‍ റാലികള്‍ക്ക് നിയന്ത്രണം
ഈ മാസം 23ന് രാഹുല്‍ ഗാന്ധി ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. കൂറ്റന്‍ റാലികള്‍ക്ക് ഇത്തവണ അനുമതിയില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണത്തോടെയാണ് പ്രചാരണം. എങ്കിലും പ്രമുഖ നേതാക്കളുടെ സാന്നിധ്യം പ്രചാരണത്തിലുണ്ടാകും. നവംബര്‍ 10നാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.
അസംതൃപ്തി
അതേസമയം, ബിഹാറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അസംതൃപ്തിയിലാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഇടപെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ മാറ്റം വരുത്തി. പ്രചാരണ സമിതി ചെയര്‍മാന്‍ അഖിലേഷ് പ്രസാദ് സിങ്, പിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ, നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിങ് എന്നിവരെ അകറ്റി നിര്‍ത്തി.
നേരിട്ട് മേല്‍നോട്ടം
കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് സുര്‍ജേവാലയാണ്. ഇദ്ദേഹത്തോട് ബിഹാറില്‍ ക്യാംപ് ചെയ്ത് നേതൃത്വം നല്‍കാന്‍ രാഹുല്‍ നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍. ഗാന്ധി കുടുംബത്തിനെതിരെ നേരത്തെ കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് അഖിലേഷ് പ്രസാദ് സിങ്. ഇദ്ദേഹത്തെ ഒതുക്കി മറ്റു ചില കമ്മിറ്റികള്‍ കൂടി രൂപീകരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
ഹൈപവര്‍ കമ്മിറ്റി
സുര്‍ജേവാലയ്ക്ക് പൂര്‍ണ അധികാരം നല്‍കിയാണ് പുതിയ കമ്മിറ്റികള്‍. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനാണ് സുര്‍ജേവാല. കൂടാതെ രാഹുലിന്റെ മറ്റു വിശ്വസ്തരായ താരിഖ് അന്‍വര്‍, സഞ്ജയ് നിരുപം, മോഹന്‍ പ്രകാശ് എന്നിവരെയും ഉള്‍പ്പെടുത്തി 14 അംഗ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നിലവിലെ കമ്മിറ്റി നിലനിര്‍ത്തി കൊണ്ടുതന്നെ മറ്റു ചില കമ്മിറ്റികള്‍ കൂടി രൂപീകരിച്ചത്.
144 സീറ്റില്‍ ആര്‍ജെഡി
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നിവയാണ് മഹാസഖ്യത്തിലുള്ളത്. പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ്. 144 സീറ്റുകളില്‍ ആര്‍ജെഡി മല്‍സരിക്കും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് സീറ്റ് നല്‍കിയിട്ടില്ല. ഇവരെ ആര്‍ജെഡി പരിഗണിക്കുമെന്നാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്.
മോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നു