ബില്‍ക്കീസ് ബാനു ആദ്യമായി പ്രതികരിക്കുന്നു; തീരുമാനം പിന്‍വലിക്കൂ, സമാധാനത്തോടെ ജീവിക്കണം
ന്യൂഡല്‍ഹി: 'ആ തീരുമാനം പിന്‍വലിക്കൂ, സമാധാനത്തോടെ ജീവിക്കാനുള്ള എന്റെ അവകാശം തിരിച്ചു തരൂ...' തന്നെ പീഡിപ്പിച്ച കുറ്റവാളികളെ ജയിലില്‍ നിന്നു വിട്ടയച്ച ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ ആദ്യമായി പ്രതികരിച്ച് ബില്‍ക്കീസ് ബാനു. കഴിഞ്ഞ 20 വര്‍ഷമായി മറക്കാന്‍ ശ്രമിക്കുന്ന ഭീതി എന്നില്‍ വീണ്ടും ഉടലെടുത്തിരിക്കുന്നു....
എന്നെയും കുടുംബത്തെയും ഇല്ലാതാക്കിയ 11 പേര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ തീരുമാനം എന്നെ മരവിപ്പിച്ചു. ഇങ്ങനെയാണോ സ്ത്രീക്ക് നീതി ലഭിക്കുന്നത്. നീതിപീഠത്തെ ഞാന്‍ വിശ്വസിച്ചു. സംവിധാനങ്ങളിലും വിശ്വാസ്യതയുണ്ടായിരുന്നു. ഭയാശങ്കയോടെ പതിയെ ജീവിക്കാന്‍ പഠിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ എന്നെ അക്രമിച്ചവര്‍ പുറത്തിറങ്ങിയതോടെ എന്റെ സമാധാനം നഷ്ടമായി.....
നീതിപീഠത്തിലുള്ള വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടിയിരിക്കുന്നു. കോടതികളില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്ന എല്ലാ സ്ത്രീകളുടെയും അവസ്ഥ എന്റേതിന് തുല്യമായിരിക്കും. ഈ അനീതി നടപ്പാക്കുമ്പോള്‍ ആരും എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിച്ചില്ല. തീരുമാനം ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും ബില്‍കീസ് ബാനു പ്രതികരിച്ചു.
ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്തത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു അന്ന് ബില്‍ക്കീസ്. കലാപം പടരുന്നുവെന്ന് അറിഞ്ഞപ്പോള്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു അവര്‍. എന്നാല്‍ എത്തിപ്പെട്ടത് അക്രമികളുടെ നടുവിലേക്ക്. നിരവധി പേര്‍ അവളെ ബലാല്‍സംഗം ചെയ്തു.
കുടുംബത്തിലെ മറ്റു സ്ത്രീകളും ആക്രമിക്കപ്പെട്ടു. പുരുഷന്‍മാരും കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ബില്‍ക്കീസിന്റെ മൂന്ന് വയസുകാരി മകളെയും അക്രമികള്‍ വെറുതെ വിട്ടില്ല. ബോധം നഷ്ടമാകുന്നതു വരെ അക്രമികള്‍ ബില്‍ക്കീസിനെ പീഡിപ്പിച്ചു. ബോധം തിരിച്ചുകിട്ടുമ്പോള്‍ വസ്ത്രമൊന്നുമുണ്ടായിരുന്നില്ല. ഒരു ആദിവാസി സ്ത്രീയാണ് ബില്‍ക്കീസിന് വസ്ത്രം നല്‍കിയത്.
ശേഷം അവര്‍ ദാഹോദ് ജില്ലയിലെ ലിംഖേദ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി ബില്‍കീസ്. താന്‍ പറഞ്ഞതല്ല ഹെഡ് കോസ്റ്റബിള്‍ എഴുതിയതെന്ന് ബില്‍ക്കീസ് പറയുന്നു. അന്ന് മുതല്‍ തുടങ്ങുന്നു നീതി നിഷേധം. അഭയാര്‍ഥി ക്യാംപിലെത്തിയ ബില്‍ക്കീസ് ബാനു സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമ പോരാട്ടം ആരംഭിച്ചു. കേസ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
2004ല്‍ സിബിഐ 20 പ്രതികളെ അറസ്റ്റ് ചെയ്തു. ബില്‍ക്കീസിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21ന് 11 പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. 7 പ്രതികളെ വെറുതെ വിട്ടു. രണ്ടു പ്രതികള്‍ വിചാരണക്കിടെ മരിച്ചിരുന്നു. ബോംബെ ഹൈക്കോടതി പ്രതികളുടെ ശിക്ഷ ശരിവെച്ചു. കഴിഞ്ഞ 14 വര്‍ഷം തടവില്‍ കഴിഞ്ഞു പ്രതികള്‍.
ജോര്‍ദാന്‍ കിരീടവകാശി വിവാഹിതനാകുന്നു; വധു സൗദി അറേബ്യയില്‍ നിന്ന്, ചിത്രങ്ങള്‍ കാണാം
പ്രതികളില്‍ ഒരാളായ രാധേശ്യാം ഷാ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. വിഷയം പരിശോധിക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിച്ച സമിതി എല്ലാ പ്രതികളെയും വിട്ടയക്കണമെന്നാണ് നിലപാടെടുത്തത്. ജില്ലാ കളക്ടര്‍ സുജല്‍ മയത്രയുടെയുടെ അധ്യക്ഷതയിലുള്ള സമതിയില്‍ ബിജെപി എംഎല്‍എമാരായ സികെ റാവോല്‍ജി, സുമന്‍ ചൗഹാന്‍ എന്നിവരും അംഗങ്ങളായിരുന്നു.
പ്രതികളെ വിട്ടയക്കുന്നതിനെ ബിജെപി എംഎല്‍എമാരും പിന്തുണച്ചു. തുടര്‍ന്ന് ആഗസ്റ്റ് 15ന് എല്ലാ പ്രതികളെയും സര്‍ക്കാര്‍ വിട്ടയച്ചു. ഇവരെ മധുരം നല്‍കി കുടുംബാംഗങ്ങള്‍ ഗോധ്ര ജയിലിന് പുറത്ത് സ്വീകരിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഓഫീസില്‍ പ്രതികള്‍ക്ക് പ്രത്യേക സ്വീകരണം നല്‍കി. ഇവരെ വീരപുരുഷന്മാരാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും രാഹുല്‍ ഗാന്ധി, ഉവൈസി, മഹുവ മൊയ്ത്ര അടക്കമുള്ള നേതാക്കളും രംഗത്തുവന്നു.
Recommended Video