കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശനം; ടിആര്‍എസിലൂടെ രണ്ട് തവണ മുഖ്യമന്ത്രി; ആരാണ് കെസിആര്‍
ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ജനം അധികാരത്തുടര്‍ച്ച നല്‍കിയ ഏക മുഖമന്ത്രിയാണ് കെ ചന്ദ്രശേഖര റാവു എന്ന് തെലങ്കാനയുടെ സ്വന്തം കെസിആര്‍. 119 ല്‍ 88 സീറ്റുകളും കരസ്ഥമാക്കിയാണ് 2014 ല്‍ രൂപം കൊണ്ട സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും ചന്ദ്രശേഖര റാവു അധികാരത്തിലേറുന്നത്.
യൂത്ത് കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയയത്തില്‍ പ്രവേശിച്ച കെസിആര്‍ പിന്നീട് എന്‍ടി രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 1983 ല്‍ ആദ്യ അങ്കത്തില്‍ പരാജയപ്പെട്ടെങ്കിലും 1985 ല്‍ സിദ്ദാപ്പേട്ടയില്‍ നിന്ന് നിയയമസഭയിലേക്ക് വിജയിച്ചു കയറി. സഭയിലെ ആദ്യ ടേമില്‍ തന്നെ മന്ത്രിപദവും അദ്ദേഹത്തെ തേടിയെത്തി. പിന്നീടുള്ള അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ..
ഗതാഗത വകുപ്പ് മന്ത്രി
1990ല്‍ മേഡക്, നിസാമാബാദ്, ആദില്‍ബാദ് ജില്ലകളിലെ പാര്‍ട്ടി കണ്‍വീനറായി നിയമിതനായ കെസിആര്‍ 1996 ല്‍ ടിഡിപിക്ക് അധികാരം ലഭിച്ചപ്പോള്‍ അവിഭക്ത ആന്ധ്രയിലെ ഗതാഗത വകുപ്പ് മന്ത്രിയായി. ചന്ദ്രബാബു നായിഡുവുവായിരുന്നു മുഖ്യമന്ത്രി. 2000-2001 കാലഘട്ടത്തില്‍ ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം പ്രവര്‍ത്തിച്ചു.
തെലങ്കാന വികാരം
2001 ലാണ് തെലങ്കാന വികാരം ആളിക്കത്തിച്ചുകൊണ്ട് കെസിആര്‍ ടിഡിപി വിടുന്നതും തെലങ്കാന രാഷ്ട്ര സമിതി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും. ആന്ധ്രയില്‍നിന്ന് തെലങ്കാന മേഖലയക്ക് വിവേചനം നേരിടുന്നു എന്നായിരുന്നു കെസിആര്‍ ഉന്നയിച്ച പ്രധാന അരോപണം. തെലങ്കാന സംസ്ഥാന രൂപീകരണം എന്ന ഒറ്റലക്ഷ്യത്തില്‍ ഊന്നിയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍.
യുപിഎ മന്ത്രിസഭയില്‍
2004 ല്‍ ലോക്‌സഭയിലേക്ക് വിജയിച്ചു കയറി ചന്ദ്രശേഖര റാവു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയില്‍ അംഗമായി. തെലങ്കാന സംസ്ഥാന രൂപീകരണമായിരുന്നു കോണ്‍ഗ്രസ് ചന്ദ്രശേഖര റാവുവിന് മുന്നിലേക്ക് വെച്ചു നീട്ടിയ വാഗ്ദാനം. തെലങ്കാന സംസ്ഥാന രൂപീകരണം കോണ്‍ഗ്രസ് വൈകിപ്പിച്ചതോടെ കേന്ദ്രമന്ത്രി പദം രാജിവെച്ച് അദ്ദേഹം യുപിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
2014 ല്‍ വിജയം കണ്ടു
കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച എംപി സ്ഥാനം രാജിവെച്ച് അതേ മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചപ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അദ്ദേഹം അവിടെ വിജിയിച്ചു കയറിയത്. 2009 ല്‍ അദ്ദേഹം ലോക്‌സഭയിലേക്ക് വിജയിച്ചു കയറി. ലോകസഭയക്ക് അകത്തും പുറത്തും ശക്തമായി തെലങ്കാനക്ക് വേണ്ടി പോരാട്ടം നയിച്ച കെസിആര്‍ 2014 ല്‍ വിജയം കണ്ടു.
119 ല്‍ 63 സീറ്റ്
2014 ല്‍ തെലങ്കാന സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ 17 ല്‍ 11 ലോക്‌സഭ സീറ്റിലും വിജയിച്ച ടിആര്‍എസ് 119 ല്‍ 63 സീറ്റ് നേടി സംസ്ഥാനത്ത് അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെസിആര്‍ അല്ലാതെ മറ്റൊരു പേര് ഉണ്ടായിരുന്നില്ല.
കെസിആര്‍ എന്ന പടനായകന്‍
പുതിയ സംസ്ഥാനമായതിന്റെ പരിമിതികളൊന്നുമില്ലാതെ തെലങ്കാനയെ നയിച്ച കെസിആര്‍ ആദ്യ നിയമസഭ കാലാവധി പൂര്‍ത്തികരിക്കാന്‍ എട്ടുമാസങ്ങള്‍ ശേഷിക്കെ വിജയം മുന്നില്‍ കണ്ട് സഭ പിരിച്ചു വിടുകയായിരുന്നു. വാശിയേറിയ തിരഞ്ഞെടുപ്പെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും കെസിആര്‍ എന്ന പടനായകന് മുന്നില്‍ ടിആര്‍എസ് തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുകയായിരുന്നു.
119 ല്‍ 88 സീറ്റ്
119 ല്‍ 88 സീറ്റ് നേടിയാണ് ടിആർഎസ് അധികാരം നിലനിർത്തിയത്. ഫോർവേഡ് ബ്ലോക്കിലെ ഒരംഗവും ഒരു സ്വതന്ത്രനും കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ടിആർഎസിന്‍റെ അംഗബലം 90 തികച്ചു. രണ്ടാംതവണയും കെസിആറിന് പകരം മറ്റൊരു പേര് പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന വന്നില്ല.
കുടംബം
ഒസ്മാനിയ സര്‍വ്വകലാശലയില്‍ നിന്ന് ലിറ്ററേച്ചറില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം മികച്ച പ്രാസംഗികന്‍ കൂടിയാണ്. കെ ശോഭയാണ് ഭാര്യ. മക്കളായ കെടി രാമറാവു, കെ കവിത എന്നിവരും ടിആര്‍എസ് രാഷ്ട്രീയത്തില്‍ സജീവമാണ്.