ഗോവയും മേഘാലയയും ആവര്‍ത്തിക്കുമോ? തന്ത്രപ്പേടിയില്‍ കോണ്‍ഗ്രസ്... മുതിര്‍ന്ന നേതാക്കൾ നേരത്തെ തന്നെ
ബെംഗളൂരു: ഗോവയിലേയും മേഘാലയിലേയും നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഞെട്ടലില്‍ നിന്ന് കോണ്‍ഗ്രസ് ഇപ്പോഴും മുക്തമായിട്ടില്ല. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ട് പോലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആകാതെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു കോണ്‍ഗ്രസ്സിന്. മുതിര്‍ന്ന നേതൃത്വത്തിന്റെ ന്ത്രപരമായ ഇടപെടലിന്റെ അഭാവം ആയിരുന്നു അതിന് വഴിവച്ചത് എന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെ വിലയിരുത്തുന്നു.
എന്നാല്‍ കര്‍ണാടകത്തില്‍ അത്തരം ഒരു തിരിച്ചടി കോണ്‍ഗ്രസിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. തൂക്കുമന്ത്രിസഭയുടെ സാധ്യതയാണ് തെളിയുന്നതെങ്കില്‍ അത് മുതലാക്കാന്‍ ഉറച്ച് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴുള്ളത്. അതിന് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടകത്തിലേക്ക് കുതിക്കുകയാണ് ഇപ്പോള്‍.

ഗുലാം നബി ആസാദിനേയും അശോക് ഗെഹ്ലോട്ടിനേയും മെയ് 14 ന് തന്നെ നേതൃത്വം കര്‍ണാടകത്തില്‍ എത്തിച്ചിട്ടുണ്ട്. ജെഡിഎസ് നിര്‍ണായക ഘടകമായേക്കും എന്ന ഫല സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദും ജെഡിഎസ് നേതാവ് എച്ച്ഡി ദേവ ഗൗഡയും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഒറ്റയ്ക്ക് ഭരണം ലഭിക്കാത്ത സാഹചര്യത്തില്‍ ജെഡിഎസ്സുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ആണ് പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ദേവഗൗഡയുടെ മകനും ജെഡിഎസ് സംസ്ഥാന അധ്യക്ഷനും ആയ എച്ച്ഡി കുമാരസ്വാമിയുടെ നിലപാട് എന്താകും എന്ന് നോക്കിയിരിക്കുകയാണ് രാജ്യം. വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ കുമാര സ്വാമി സിംഗപ്പൂരിലേക്ക് പോയത് ചില സഖ്യചര്‍ച്ചകള്‍ക്കായാണെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.
Recommended Video

എന്തായാലും ഫലം പുറത്ത് വന്ന ഉടന്‍ തന്നെ എല്ലാ പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശ വാദവും ആയി ഗവര്‍ണറെ സമീപിക്കാന്‍ ആണ് സാധ്യത. ഗോവയിലും മേഘാലയിലും സംഭവിച്ചതുപോലെ ഒരു വൈകല്‍ കര്‍ണാടകത്തില്‍ ഉണ്ടാകരുത് എന്ന് ഉറപ്പിച്ചാണ് ഇത്തവണ കോണ്‍ഗ്രസ് രംഗത്തുള്ളത്.












Click it and Unblock the Notifications