ഏറ്റവും കുറച്ച് വോട്ട്, ഏറ്റവും വലിയ പാര്‍ട്ടി!
ദില്ലി: മുപ്പത് വര്‍ഷത്തിന് ശേഷമാണ് ലോക്‌സഭയില്‍ ഒരു പാര്‍ട്ടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടുന്നത്. നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും യു പി എ ഭരണത്തിനെതിരായ ജനവികാരവുമാണ് കൂട്ടുകക്ഷി ഭരണത്തിന്റെ ഇക്കാലത്തും ബി ജെ പിയെ ഈ നേട്ടത്തിലെത്തിച്ചത്. കോണ്‍ഗ്രസല്ലാതെ ഒരു പാര്‍ട്ടി രണ്ടാമത് മാത്രമാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നത്. അടിന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായിയുടെ ജനതാ പാര്‍ട്ടി 345 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.
2014 ല്‍ 282 സീറ്റുകളോടെയാണ് ബി ജെ പി ഏറ്റവും വലിയ പാര്‍ട്ടിയായിരിക്കുന്നത്. വോട്ട് ശതമാനം 31. ഏറ്റവും കുറച്ച് വോട്ട് ശതമാനത്തോടെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയ പാര്‍ട്ടി എന്ന റെക്കോര്‍ഡും മോദിയുടെ കൈവശമാണ്. രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് 19.3 ശതമാനം വോട്ടുകളാണ്. നാല്‍പ്പത്തിനാല് സീറ്റുകളാണ് ഈ വോട്ടുകള്‍ കൊണ്ട് കോണ്‍ഗ്രസിന് കിട്ടിയത്.

1957 ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ അവര്‍ക്ക് കിട്ടിയത് 47.8 ശതമാനം വോട്ടുകള്‍. 371 സീറ്റുകള്‍. 1962 ല്‍ 44.7 ശതമാനം വോട്ടും 361 സീറ്റും. 1967 ല്‍ 40.8 ശതമാനം വോട്ടുകളോടെ 283 സീറ്റുകള്‍ കിട്ടിയ കോണ്‍ഗ്രസിന്റെ റെക്കോര്‍ഡാണ് 2014 ല്‍ 31 ശതമാനം വോട്ടുകളോടെ 282 സീറ്റുകളുമായി ബി ജെ പി മാറ്റിയെഴുതിയത്.
543 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട 272 നെക്കാള്‍ പത്ത് സീറ്റ് അധികമാണ് ഇപ്പോള്‍ ബി ജെ പിക്ക്. യു പി എ ഒന്നിന് മൊത്തം 47 ശതമാനം വോട്ടുകളുടെ പിന്തുണ ഉണ്ടായിരുന്നു. 1991 ലെ നരസിംഹ റാവു സര്‍ക്കാരിന് ശേഷം ഏറ്റവും കുറച്ച് ശതമാനം വോട്ടുകളോടെ എന്നാല്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന സര്‍ക്കാരായി മാറുകയാണ് മോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍.












Click it and Unblock the Notifications