ഓഫീസിലെത്താതെ ശമ്പളവും ആനൂകൂല്യങ്ങളും കൈപ്പറ്റുന്നു; സിദ്ദുവിനെതിരെ ഗവർണർക്ക് പരാതിയുമായി ബിജെപി
അമൃത്സർ: നവജ്യോത് സിംഗ് സിദ്ധുവിനെതിരെ പടയൊരുക്കമായി ബിജെപി. മന്ത്രിസഭാ പുനസംഘടനയിൽ അപ്രധാന വകുപ്പുകൾ നൽകിയതിനെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി ഇടഞ്ഞ് നിൽക്കുകയാണ് സിദ്ധു. ഇതോടെ പുതിയ വകുപ്പിന്റെ ചുമതല ഏറ്റെടുക്കാനോ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനോ സിദ്ധു തയാറായിട്ടില്ല. സിദ്ധുവിന്റ നടപടിയിൽ ഉടൻ തന്നെ തീരുമാനമുണ്ടാകണമെന്ന ആവശ്യവുമായി ഗവർണറെ സമീപിച്ചിരിക്കുകയാണ് ബിജെപി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചാബ് ഗവർണർ വിപി സിംഗ് ബാദ്നോറിന് ബിജെപി കത്തയച്ചു. പഞ്ചാബിൽ ഭരണ പ്രതിസന്ധിയുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി തുടരുന്ന ഭിന്നതയെ തുടർന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രിയായ സിദ്ദുവിന്റെ തൽസ്ഥാനത്ത് നിന്ന് നീക്കി താരതമ്യേന അപ്രധാനമായ വകുപ്പുകൾ നൽകുകയായിരുന്നു. നഗര മേഖലയിൽ വോട്ട് കുറഞ്ഞതിന്റെ ഉത്തരവാദിത്തം തദ്ദേശഭരണ വകുപ്പ് മന്ത്രിയെന്ന നിലയിൽ സിദ്ധുവിനാണെന്നായിരുന്നു അമരീന്ദർ സിംഗിന്റെ വാദം.
എന്നാൽ പുതിയ വകുപ്പിന്റെ ചുമതലയേക്കാൻ വിസമ്മതിച്ച സിദ്ധു മന്ത്രിസഭാ യോഗങ്ങളിൽ നിന്നും വിട്ടു നിന്നു. ഓഫീസിലെത്താതെ സിദ്ദു ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കൈപ്പറ്റുന്നതായി ചൂണ്ടിക്കാട്ടിയാണ് ബിജെപിദേശീയ സെക്രട്ടറി തരുൺ ചുഗ് ഗവർണർക്ക് കത്തയച്ചത്. മന്ത്രിയായ സിദ്ദു ഓഫീസിൽ നിന്നും വിട്ടു നിൽക്കുന്നത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണ് ഉണ്ടാക്കുന്നതെന്ന് തരുൺചുഗ് ചൂണ്ടിക്കാട്ടുന്നു.
രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു
ഒരു മാസത്തോളമായി സിദ്ദു ഓഫീസിൽ എത്തിയിട്ട്, എന്നാൽ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കൈപ്പറ്റുന്നുണ്ടെന്ന് തരുൺ കത്തിൽ ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ച് ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കണം. മന്ത്രിയായി തുടരാൻ സിദ്ദുവിന് താൽപര്യമില്ലെങ്കിൽ മറ്റാർക്കെങ്കിലും പകരം ചുമതല നൽകണം. പണിയെടുക്കാതെ ശമ്പളം വാങ്ങിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ നവജ്യോത് കൗറിന് സീറ്റ് നിഷേധിച്ചതാണ് അമരീന്ദർ സിംഗുമായുള്ള സിദ്ദുവിന്റെ പിണക്കത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.